27 December, 2008

നാഗല്‍ സായിപ്പ്

മലയാളം വിക്കിപീഡിയക്കു വേണ്ടി, മലയാള ക്രൈസ്തവ ഗാനരചയിതാക്കളെക്കുറിച്ചെഴുതുന്ന ലേഖനങ്ങളുടെ ശ്രേണിയിലെ രണ്ടാമത്തെ ലേഖനമാണു ഇത്. വായിക്കുന്നവരില്‍ ആര്‍ക്കെങ്കിലും ഈ വിഷയത്തെക്കുറിച്ച് കൂടുതല്‍ അറിവുണ്ടെന്കില്‍ അത് ഇവിടെ കമെന്റ് ആയി ഇടുമല്ലോ. വൈജ്ഞാനിക സ്വഭാവമുള്ള കമെന്റുകള്‍ എല്ലാം വിക്കിപീഡിയക്കു മുതല്‍ക്കൂട്ടാകും. ഈ സീരീസിലെ ആദ്യത്തെ ലേഖനമായ വിദ്വാന്‍ കുട്ടിയച്ചനെ കുറിച്ചുള്ള ബ്ളോഗ് പോസ്റ്റ് ഇവിടെയും കുറച്ചു കൂടി മെച്ചപ്പെടുത്തലുകള്‍ വരുത്തിയ മലയാളം വിക്കിപീഡിയ ലേഖനം ഇവിടെയും വായിക്കാം.



മലയാളത്തില്‍ നിരവധി ക്രിസ്തീയ കീര്‍ത്തങ്ങളുടെ രചയിതാവായ ഒരു ജര്‍മ്മന്‍ വൈദീകന്‍ ആണ് വി. നാഗല്‍. പൂര്‍ണ്ണ നാമം വോള്‍ബ്രീറ്റ് നാഗല്‍ (Volbreet Nagel) എന്നാണ്‌ . നാഗല്‍ സായിപ്പ് എന്ന പേരില്‍ ആണു ഇദ്ദേഹം കേരള ക്രൈസ്തവരുടെ ഇടയില്‍ അറിയപ്പെട്ടിരുന്നത്. ജനനം 1867 നവംബര്‍ 3നു ജര്‍മ്മനിയിലെ ഹാസന്‍ എന്ന നഗരത്തില്‍ . മരണം 1921 മെയ് 12-നു ജര്‍മ്മനിയില്‍.

ഇപ്പോള്‍ കേരളാ ക്രൈസ്തവര്‍ സാധാരണ ശവസംസ്കാരശുശ്രൂഷയുടെ സമയത്ത് പാടാറുള്ള സമയമാം രഥത്തില്‍ ഞാന്‍ സ്വര്‍ഗ്ഗയാത്ര ചെയ്യുന്നു എന്നാരംഭിക്കുന്ന പ്രശസ്ത കീര്‍ത്തനത്തിന്റെ രചയിതാവ് നാഗല്‍ സായിപ്പ് ആണ്.

ആദ്യകാലം

സഞ്ചാര സുവിശേഷകനായിരുന്ന ഒരു ചെരുപ്പുകുത്തിയുടെ പ്രസംഗം കേട്ട് 18ആമത്തെ വയസ്സില്‍ നാഗലിനു മാനസാന്തരം ഉണ്ടായെന്നും, തുടര്‍ന്ന് സുവിശേഷകനായി ജീവിക്കണം എന്നു തീരുമാനിക്കുകയും ചെയ്തെന്ന് പറയപ്പെടുന്നു. ആ തീരുമാനത്തോടെ സിറ്റ്‌‌സ്വര്‍ലാന്‍ഡിലുള്ള ബാസല്‍ പട്ടണത്തിലെ ലൂഥറന്‍ വൈദീകപാഠശാലയില്‍ പ്രവേശിച്ചു. ആറു വര്‍ഷത്തെ അഭ്യസനത്തിനു ശേഷം 1892-ല്‍ അദ്ദേഹത്തെ ഇവാഞ്ചലിക്കല്‍ ലൂതറന്‍ മിഷ്യന്റെ ഇന്ത്യയിലേക്കുള്ള പ്രവര്‍ത്തനത്തിനായി നിയോഗിച്ചു. ഇന്ത്യയിലേക്കു പുറപ്പെടുന്നതിനു മുന്‍പ് വൈദികപ്പട്ടവും ഏറ്റു.

കേരളത്തിലെ പ്രവര്‍ത്തനം

1893-ഡിസംബര്‍ മാസത്തിലാണു അദ്ദേഹം കണ്ണൂരില്‍ എത്തിയത്. വാണിയങ്കുളത്തെ ബാസല്‍ മിഷ്യന്‍ കേന്ദ്രത്തിന്റെ ചുമതല ഏറ്റെടുത്തു. മിഷന്‍ സ്ഥാപനങ്ങളായ സ്കൂളുകളും വ്യവസായ സ്ഥാപനങ്ങളും അവയുടെ നടത്തിപ്പും പണത്തിന്റെ ഉത്തരവാദിത്വവും എല്ലാം തന്നെ സ്വതന്ത്രമായ സുവിശെഷഘോഷനത്തിനു തടസ്സമായി നാഗലിനു തോന്നി. അതിനാല്‍ മുന്നു വര്‍ഷത്തിനു ശേഷം സ്വതന്ത്ര സുവിശെഷ പ്രവര്‍ത്തനം നടത്തുന്നതിനു വേണ്ടി മിഷന്‍ കെന്ദ്രത്തിന്റെ ഉത്തരവാദിത്വം ഉപേക്ഷിച്ചു. അധികം താമസിയാതെ ലൂതറന്‍ സഭയുടെ അധികാരത്തിലുള്ള പ്രവര്‍ത്തനം ബന്ധനമായി തോന്നുകയാല്‍ അതും ഉപെക്ഷിച്ചു. അവിടെ നിന്നു എങ്ങോട്ടു പോകണം എന്നു ലക്ഷ്യം ഇല്ലാതെ മിഷനറി തെക്കോട്ടു യാത്ര ചെയ്തു. കാളവണ്ടിയിലായിരുന്നു യാത്ര. കുന്നംകുളം പട്ടണത്തിലെത്തിയപ്പോള്‍ കണ്ട ഒരു പ്രാര്‍ത്ഥനാ കെന്ദ്രം കണ്ടപ്പോള്‍ അവിറ്റെ കയറി വിശ്രമിച്ചു. ആ പുരാതന ക്രൈസ്തവ കേന്ദ്രത്തില്‍ തന്റെ മിഷനറി പ്രവര്‍ത്തനം തുടങ്ങാന്‍ നിശ്ചയിച്ചു. സുവിശെഷപ്രചരണം കൂടുതല്‍ കാര്യക്ഷമമാക്കാന്‍ നാഗല്‍ മലയാളം പഠിച്ചു. ചുരുങ്ങിയ കാലം കൊണ്ട് മലയാള ഭാഷയില്‍ പ്രസം‌ഗം നടത്തുന്നതിനും, പാട്ടുകള്‍ എഴുതുന്നതിനും പാടവം നേടി. മലയാളത്തില്‍ പാടുകയും പ്രസം‌ഗിക്കുകയും ചെയ്യുന്ന നാഗല്‍ സായിപ്പ് നാട്ടുകാര്‍ക്ക് പ്രിയംകരനായി. കുന്നംകുളം പട്ടണത്തിലും ചുറ്റുപാടുമുള്ള ഗ്രാമങ്ങളിലും അദ്ദേഹം തന്റെ മിഷനറി പ്രവര്‍ത്തനം തുടര്‍ന്നു.

വിവാഹം, കുടുംബം


1897-ല്‍ കുന്നംകുളത്ത് താമസിച്ച് മിഷനറി പ്രവര്‍ത്തനം ചെയ്യുന്ന സമയത്ത്, നാഗല്‍ സായിപ്പ് മിസ്. ഹാരിയറ്റ് മിച്ചല്‍ എന്ന ആംഗ്ലോ ഇന്ത്യന്‍ വനിതയെ തന്റെ ജീവിതപങ്കാളിയായി സ്വീകരിച്ചു.

വിവാഹത്തിനു ശെഷം ചില മാസങ്ങള്‍ നവദമ്പതികള്‍ നീലഗിരിയില്‍ ചെന്നു പാര്‍ത്തു. ആ സമയത്താണു ഇംഗ്ലീഷ്‌കാരനായ ബ്രദറണ്‍ മിഷനറി ഹാന്‍ലി ബോര്‍ഡുമായി നാഗല്‍ പരിചയപ്പെടുന്നത്. ബോര്‍ഡ് സായിപ്പിന്റെ പഠിപ്പിക്കലിനെത്തുടര്‍ന്ന് നാഗല്‍ സായിപ്പും ഭാര്യയും അദ്ദേഹത്തിന്റെ കൈകൊണ്ടു തന്നെ മുതിര്‍ന്ന സ്നാനം ഏല്‍ക്കയും ബ്രദറന്‍ സഭയോട് ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ തീരുമാനിക്കുകയും ചെയ്തു.

നാഗലിന്റെ പ്രവര്‍ത്തനത്തിനു ഏറ്റവും നല്ല കൂട്ടാളിയായിട്ടാണു മിച്ചല്‍ പ്രവര്‍ത്തിച്ചത്. ജര്‍മ്മന്‍കാരനായിരുന്ന നാഗലിന്റെ എഴുത്തുകുത്തുകളിലും മറ്റുമുള്ള പോരായ്മ പരിഹരിക്കാന്‍ മിച്ചല്‍ സഹായിച്ചു.ഇവര്‍ക്കു 5 ആണ്‍കുട്ടികളും 2 പെണ്‍കുട്ടികളും ഉണ്ടായി. ഇതില്‍ ഒരു ആണ്‍കുട്ടിയും ഒരു പെണ്‍കുട്ടിയും ശൈശവത്തില്‍ തന്നെ മരിച്ചു പൊയി.

കുന്നംകുളത്തു നിന്നു പറവൂരിലേക്ക്

ഒരു സ്ഥലത്തു തന്റെ മിഷനറി പ്രവര്‍ത്തനം മൂലം സഭ സ്ഥാപിക്കപ്പെട്ടാന്‍ പിന്നീടു പുതിയ സ്ഥലത്തെക്ക് പോകണം എന്നായിരുന്നു നാഗല്‍ സായിപ്പിന്റെ ആഗ്രഹം. അതിനാല്‍ 1899-ല്‍ തന്റെ 32ആമത്തെ വയസ്സില്‍ കുന്നംകുളത്തു നിന്നു ഏകദേശം 32 കി.മീ. അകലെയുള്ള പറവൂര്‍ എന്ന സ്ഥലത്തേക്ക് തന്റെ പ്രവര്‍ത്തനവും താമസവും മാറ്റി.

ഇതിനകം താന്‍ അറിയപ്പെടുന്ന ഒരു പ്രഭാഷകനും അദ്ധ്യാപകനും ആയി തീര്‍ന്നതു മൂലം ധാരാളം കണ്‍വെന്‍ഷന്‍ വേദികളിലെക്കു തനിക്കു ക്ഷണം ലഭിച്ചു. 1898-ല്‍ 31-ആമത്തെ വയസ്സില്‍ ക്രിസ്തീയ സ്നാനം എന്ന പേരില്‍ ഒരു പുസ്തകവും എഴുതി. മുതിര്‍ന്ന സ്നാനം എന്ന പേരില്‍ എന്നറിയപ്പെടുന്ന സ്നാനത്തെ സാധൂകരിച്ചു കൊണ്ടു മലയാളത്തിലെഴുതപ്പെട്ട ആദ്യത്തെ പുസ്തങ്ങളില്‍ ഒന്നായി ഇതു കരുതപ്പെടുന്നു.

നാളുകള്‍ക്കു ശെഷം തന്റെ 39-ആമത്തെ വയസ്സില്‍ 1906-ല്‍ നാഗല്‍ തൃശൂര്‍ നഗര പ്രാന്തത്തിലുള്ള നെല്ലിക്കുന്നത്തു കുറേ സ്ഥലം വാങ്ങി. ഒരു അനാഥശാലയും വിധവാ മന്ദിരവും ആരംഭിച്ചു. ആ മിഷന്‍ കേന്ദ്രത്തിനു റഹബോത്ത് എന്നാണു നാമകരണം ചെയ്തത്. ഈ അനാഥശാല ഇന്നു 100 വര്‍ഷത്തില്‍ പരമുള്ള സേവന പാരമ്പര്യത്തോടെ ഇപ്പോഴും നിലനില്‍ക്കുന്നു.

നാഗല്‍ സായിപ്പിന്റെ ഗാനങ്ങള്‍

കേരളത്തില്‍ വന്നു മിഷനറി പ്രവര്‍ത്തനം ലക്ഷ്യമാക്കി നാഗല്‍ സായിപ്പ് മലയാളം പഠിച്ചു എന്നു മാത്രമല്ല അതില്‍ പ്രാവീണ്യം ഉള്ളവനുമായി തീര്‍ന്നു.

ചെറുപ്പം മുതല്‍ തന്നെ പാട്ടുകള്‍ ഈണത്തില്‍ പാടാനും ജര്‍മ്മന്‍ ഭാഷയില്‍ കൊച്ചു കൊച്ചു ഗാനങ്ങള്‍ എഴുതാനും നാഗല്‍ സായിപ്പ് പ്രദര്‍ശിപ്പിച്ചിരുന്നുവെന്ന് പറയപ്പെടുന്നു. ഈ പ്രത്യേക വാസന മലയാല ഗാനരചനയ്ക്കായി അദ്ദേഹം ഉപയോഗിച്ചു. തനിക്ക് പ്രിയങ്കരങ്ങളായ ഇംഗ്ലീഷ് രാഗങ്ങല്‍ അവലംബിച്ച് ഉപദേശ നിഷ്ഠയില്‍ ആശയ സമ്പുഷ്ടതയോടെ ഭക്തി സംവര്‍ദ്ധകങ്ങളായ ഒട്ടേറെ ഗാനങ്ങള്‍ അദ്ദേഹം രച്ചിച്ചു. അതൊക്കെ ഇപ്പോള്‍ സഭാ വ്യത്യാസം കൂടാതെ കേരളാ ക്രൈസ്തവര്‍ അവരുടെ ആരാധനകളില്‍ ഉപയോഗിക്കുന്നു.

അദ്ദേഹത്തിന്റെ ചില പ്രശസ്തമായ മലയാള ക്രൈസ്തവ ഗാനങ്ങള്‍ താഴെ പറയുന്നവ ആണ്‌.

  • സമയമാം രഥത്തില്‍ ഞാന്‍ സ്വര്‍ഗ്ഗയാത്ര ചെയ്യുന്നു
  • യേശുവേ നിന്റെ രൂപമീയെന്റെ കാണുകള്‍ക്കെത്ര സൗന്ദര്യം
  • സ്നേഹത്തില്‍ ഇടയനാം യേശുവേ വഴിയും സത്യവും നീ മാത്രമേ
  • വിതച്ചീടുക നാം സ്വര്‍ഗ്ഗത്തിന്റെ വിത്താം
  • യേശുവിന്‍ തിരുപ്പാദത്തില്‍ ഇരുന്നു കേള്‍ക്ക നാം (Sing them over again to me എന്ന ആംഗലേയ ഗാനത്തിന്റെ സ്വതന്ത്രവിവര്‍ത്തനം)

അവസാനകാലം

1914-ല്‍ 47-ആമത്തെ വയസ്സില്‍ തന്റെ ജന്മദേശം ഒന്നു സന്ദര്‍ശിച്ചിട്ട് ആറു മാസം കഴിഞ്ഞ് തിരിച്ചു വരാമെന്നുള്ള ആശയോടെ തന്റെ രണ്ട് മക്കളോടു കൂടി നാഗല്‍ സായിപ്പ് ജര്‍മ്മനിയിലെക്ക് പൊയി. പക്ഷെ ആ സമയത്ത് ഒന്നാം ലോകമഹായുദ്ധം പൊട്ടി പുറപ്പെട്ടതിനാല്‍ തിരിച്ചു വരവ് സാദ്ധ്യമായില്ല. 1914-ല്‍ തന്നെ നിഷ്പക്ഷരാജ്യമായ സ്വിറ്റ്സ്വര്‍ലാന്റില്‍ അദ്ദേഹം അഭയം നേടി.

1917ജനുവരിയില്‍ അദ്ദേഹം ബാസലില്‍ നിന്നു പറവൂരുള്ള സഹപ്രവര്‍ത്തകനു എഴുതിയ കത്തില്‍ ഇങ്ങനെ പറയുന്നു.



ഞാന്‍ എന്റെ രാജ്യത്തായിരുന്നുവെങ്കില്‍, നിയമ പ്രകാരം ജര്‍മ്മനിയുടെ വിജയത്തിനു വേണ്ടി പ്രാര്‍ത്ഥിക്കാന്‍ ഞാന്‍ നിര്‍ബന്ധിതനാവുമായിരുന്നു. ഇംഗ്ലണ്ടോ ജര്‍മ്മനിയോ ആരോണോ ജയിക്കേണ്ടതെന്നും രണ്ടു കൂട്ടരും ദൈവത്തിന്റെ ശിക്ഷണത്തിനു വിധേയരാകണമോ എന്നും നിശ്ചയിക്കെണ്ടതു ഞാനല്ല ദൈവം മാത്രമാണ്‌. എന്റെ രാഷ്ട്രീയം ദൈവരാജ്യത്തിന്റെ രാഷ്ട്രീയമായതു കൊണ്ട് ജര്‍മ്മന്‍ സാമ്രാജ്യം തവിടു പൊടിയായാലും ക്രിസ്തുവിന്റെ ശിഷ്യനെന്ന നിലയില്‍ എനിക്കതില്‍ ഏതുമില്ല.


ജര്‍മ്മനിയിലുള്ള അനേക സുവിശേഷവേലക്കാര്‍ യുദ്ധത്തിന്റേയും വാളിന്റേയും സേവനത്തില്‍ മരിച്ചു. എന്തൊരു അജ്ഞത? ഭീകരമായ അടിമത്വം! യൂറോപ്പിലെ ക്രൈസ്തവരാണ്‌ ക്രൂരമായ ഈ കൂട്ടക്കൊലയ്ക്ക് ഉത്തരവാദികള്‍. യേശുക്രിസ്തുവിലുള്ള പൂര്‍ണ്ണമായ സൗന്ദര്യം കണ്ടെത്തേണ്ടതിനു പകരം, അവരിപ്പോഴും പഴയനിയമത്തിന്റെ ആശയങ്ങളീലാണ്‌ പൂണ്ടു കിടക്കുന്നത്. അതു കൊണ്ട് ക്രിസ്ത്യാനിയും യുദ്ധവും എന്ന ശീര്‍ഷകത്തില്‍ ജര്‍മ്മന്‍ ഭാഷയില്‍ ഞാനൊരു പുസ്തകം എഴുതിയത് അച്ചടിച്ചു കൊണ്ടിരിക്കുന്നു.

സ്വിറ്റ്സര്‍ലാന്‍ഡിലുള്ള എന്റെ താമസത്തിന്റേയും വേലയുടേയും ഫലമായി വിലപ്പെട്ട അനേകം ആത്മാക്കളെ ദൈവം എനിക്കു തന്നു. അതാണു വലിയൊരു ആശ്വാസം. എന്നാല്‍ ഇന്ത്യയിലുള്ള നിങ്ങളാണു എന്റെ വില തീരാത്ത നിധികള്‍. അതു കൊണ്ട് അവിടെയാണു എന്റെ ഹൃദയവും ആകാംക്ഷയും ഇരിക്കുന്നത്. വാഗ്ദാനപ്രകാരം ഇങ്ങളോടൊപ്പമെത്തി സ്നേഹത്തിന്റെ മധുരിമ അനുഭവിപ്പാനും സംസര്‍ഗ്ഗസുഖം ആസ്വദിപ്പാനും പ്രയത്നിപ്പാനും സംസര്‍ഗ്ഗസുഖം ആസ്വദിപ്പാനും അവന്റെ വരവിനു കാലതാമസ്മുണ്ടെങ്കില്‍ എന്റെ പ്രിയമുള്ള ഇന്ത്യയിലും ഇന്ത്യന്‍ ജനതയ്ക്കു വേണ്ടിയും മരിപ്പാനുള്ള എന്റെ ആഗ്രഹം അവന്‍ നിറവേറ്റട്ടെ.

പറവൂര്‍ സഭയിലെ വാത്സല്യഭാജനങ്ങളഅയ കൂട്ടു വിശ്വാസികള്‍ക്കു സ്നേഹസലാം ചൊല്ലിക്കൊണ്ടു കര്‍ത്താവില്‍ നിങ്ങളുടെ സഹോദരന്‍ വി. നാഗല്‍


ഈ കത്ത് എഴുതി അധികനാള്‍ കഴിയുന്നതിനു മുമ്പ് നാഗല്‍ പക്ഷവാതരോഗബാധിതനായി. 1921 മെയ് 12-ആം തീയതി ജന്മസ്ഥലമായ ജര്‍മ്മനിയില്‍ വെച്ച് നാഗല്‍ അന്തരിച്ചു.


അനുബന്ധം

സമയമാം രഥത്തില്‍ ഞാന്‍ സ്വര്‍ഗ്ഗയാത്ര ചെയ്യുന്നു എന്ന ഇദ്ദേഹത്തിന്റെ ഗാനം വളരെ പ്രസിദ്ധിയാര്‍ജ്ജിച്ചതാണ്‌. നിരവധി ഭാഷകളിലേക്ക് ഈ ഗാനം വിവര്‍ത്തനം ചെയ്യപ്പെട്ടു.

ക്രൈസ്തവസമൂഹത്തിനും പുറത്തും ഈ ഗാനം പ്രസിദ്ധി ആര്‍‌ജ്ജിക്കുകയും അര നാഴിക നേരം എന്ന സിനിമയില്‍ ദേവരാജന്‍/വയലാര്‍ കൂട്ടുകെട്ട് വരികളില്‍ അല്പ സ്വല്പം വ്യത്യാസങ്ങളോടെ ഈ ഗാനം ഉള്‍പ്പെടുത്തുകയും ചെയ്തു. ആ സിനിമയ്ക്കു വേണ്ടി മാധുരി പാടിയ ഗാനമാണു എന്റെ അറിവില്‍ ഈ ഗാനത്തിന്റെ ലഭ്യമായ ഒരേ ഒരു ഓഡിയോ റെക്കാര്‍ഡ്. അല്ലെങ്കില്‍ ഈ സിനിമാഗാനത്തിന്റെ വേരി‌‌യേഷന്‍ വേറെ ആരേലും പാടിയത്. അല്ലാതെ ഒറിജിനല്‍ പാട്ടിന്റെ റെക്കോര്‍ഡ് ഞാന്‍ കുറേ തപ്പിയ്യിട്ട് എവിടെ നിന്നും കിട്ടിയില്ല.

ഈ ഗാനം മരണ/ശവസംസ്കാര സമയത്തല്ലാതെ പാടുന്നതോ പരാമര്‍ശിക്കുന്നതോ അന്ധവിശ്വാസമെന്നു പറയാവുന്ന ഒരു തരം പേടിയോടെയാണു കേരളാ ക്രൈസ്തവസമൂഹം കണ്ടു കൊണ്ടിരിക്കുന്നത്. അതിനാല്‍ തന്നെ ഒരു മാതിരി എല്ലാ ക്രൈസ്തവര്‍ക്കും ചിരപരിചിതമായ ഈ ഗാനത്തിന്റെ ഓഡിയോ റിക്കോര്‍ഡ് പോലും എങ്ങും കിട്ടാനില്ല. സാധാരണ സമയങ്ങളില്‍ ഈ പാട്ടിന്റെ വരികള്‍ പാടുന്നതോ പരാമര്‍ശിക്കുന്നതോ പരമാവധി ഒഴിവാക്കാന്‍ അറിഞ്ഞോ അറിയാതെയോ എല്ലാവരും ശ്രദ്ധിക്കുന്നു. അതിനു കാരണം ഒന്നും എനിക്കറിയില്ല.




സമയമാം രഥത്തില്‍ ഞാന്‍ സ്വര്‍ഗ്ഗയാത്ര ചെയ്യുന്നു എന്ന ആ ഗാനത്തിന്റ തനതു വരികള്‍ പൂര്‍ണ്ണ രൂപത്തില്‍ താഴെ


സമയമാം രഥത്തില്‍ ഞാന്‍ സ്വര്‍ഗ്ഗയാത്ര ചെയ്യുന്നു
എന്‍ സ്വദേശം കാണ്മതിനു ബദ്ധപ്പെട്ടോടീടുന്നു.

ആകെ അല്പ നേരം മാത്രം എന്റെ യാത്ര തീരുവാന്‍
യേശുവേ! നിനക്കു സ്തോത്രം വേഗം നിന്നെ കാണും ഞാന്‍

രാവിലെ ഞാന്‍ ഉണരുമ്പോള്‍ ഭാഗ്യമുള്ളോര്‍ നിശ്ചയം
എന്റെ യാത്രയുടെ അന്ത്യം ഇന്നലെക്കാള്‍ അടുപ്പം-

രാത്രിയില്‍ ഞാന്‍ ദൈവത്തിന്റെ കൈകളില്‍ ഉറങ്ങുന്നു
അപ്പോഴും എന്‍ രഥത്തിന്റെ ചക്രം മുന്നോട്ടായുന്നു-

തേടുവാന്‍ ജഡത്തിന്‍ സുഖം ഇപ്പോള്‍ അല്ല സമയം
സ്വന്തനാട്ടില്‍ ദൈവമുഖം കാണ്‍കയത്രെ വാഞ്ഛിതം-

ഭാരങ്ങള്‍ കൂടുന്നതിനു ഒന്നും വേണ്ട യാത്രയില്‍
അല്പം അപ്പം വിശപ്പിന്നു സ്വല്പ വെള്ളം ദാഹിക്കില്‍-

സ്ഥലം ഹാ മഹാവിശേഷം ഫലം എത്ര മധുരം
വേണ്ട വേണ്ട ഭൂപ്രദേശം അല്ല എന്റെ പാര്‍പ്പിടം-

നിത്യമായോര്‍ വാസ സ്ഥലം എനിക്കുണ്ടു സ്വര്‍ഗ്ഗത്തില്‍
ജീവവൃക്ഷത്തിന്റെ ഫലം ദൈവപറുദീസായില്‍-

എന്നെ എതിരേല്പാനായി ദൈവദൂതര്‍ വരുന്നു
വേണ്ടുമ്പോലെ യാത്രക്കായി പുതുശക്തി തരുന്നു-


അദ്ദേഹത്തിന്റെ മറ്റൊരു പ്രശസ്ത ഗാനം

യേശുവേ നിന്റെ രൂപമീയെന്റെ കണ്ണുകള്‍ക്കെത്ര സൗന്ദര്യം

യേശുവേ നിന്റെ രൂപമീയെന്റെ
കണ്ണുകള്‍ക്കെത്ര സൗന്ദര്യം
ശിഷ്യനാകുന്ന എന്നെയും നിന്നെ
പ്പോലെയാക്കണം മുഴുവന്‍

സ്നേഹമാം നിന്നെ ക്കണ്ടവന്‍ - പിന്നെ
സ്നേഹിക്കാതെ ജീവിക്കുമോ
ദഹിപ്പീക്കേണം എന്നെ അശേഷം
സ്നേഹം നല്‍കണം എന്‍പ്രഭോ

ദീനക്കാരെയും ഹീനന്മാരെയും
ആശ്വസിപ്പിപ്പാന്‍ വന്നോനെ
ആനന്ദത്തോടെ ഞാന്‍ നിന്നെപ്പോലെ
കാരുണ്യം ചെയ്‌വാന്‍ നല്‍കുകേ

ദാസനെപ്പോലെ സേവനം ചെയ്ത
ദൈവത്തില്‍ ഏകജാതനെ
വാസം ചെയ്യണം ഈ നിന്‍ വിനയം
എന്റെ ഉള്ളിലും നാഥനെ

പാപികളുടെ വിപരീതത്തെ
എല്ലാം സഹിച്ച കുഞ്ഞാടേ!
കോപിപ്പാനല്ല ക്ഷമിപ്പാനുള്ള
ശക്തി എനിക്കും നല്‍കുകേ

തന്റെ പിതാവിന്‍ ഹിതമെപ്പോഴും
മോദമോടുടന്‍ ചെയ്തോനേ
എന്റെ ഇഷ്ടവും ദൈവ ഇഷ്ടത്തി-
നനുരൂപമാക്കണമേ

തിരുവെഴുത്തു ശൈശവം തൊട്ടു
സ്നേഹിച്ചാരാഞ്ഞ യേശുവേ
ഗുരു നീ തന്നെ വചനം നന്നെ
ഗ്രഹിപ്പിക്ക നിന്‍ ശിഷ്യനെ

രാത്രി മുഴുവന്‍ പ്രാര്‍ത്ഥിപ്പാനായു-
ണര്‍ന്നിരുന്ന എന്‍ യേശുവേ
പ്രാര്‍ത്ഥിപ്പാനായും ഉണരാനായും
ശക്തി തരേണം എന്നുമേ

ലോക സ്ഥാനവും സാത്താന്‍ മാനവും
വെറുത്ത ദൈവ ജാതനേ
ഏകമാം മനം തന്നിട്ടെന്‍ ധനം
ദൈവം താന്‍ എന്നോര്‍പ്പിക്കുകേ

കൗശലങ്ങളും ഉപായങ്ങളും
പകെക്കും സത്യരാജാവേ
ശിശുവിന്നുള്ള പരമാര്‍ത്ഥത
എന്നിലും നിത്യം കാക്കുകേ

ഇഹ ലോകത്തില്‍ ചിന്തകള്‍ ലേശം
ഏശാഞ്ഞാശ്രിത വല്‍സലാ
മഹല്‍ ശക്തിയാം നിന്‍ ദൈവാശ്രയം
കൊണ്ടെന്നുള്ളം ഉറപ്പിക്കുക

മനുഷ്യരിലും ദൂതന്മാരിലും അതി
സുന്ദര നായോനേ
അനുദിനം നിന്‍ ദിവ്യ സൗന്ദര്യം
എന്നാ മോദമാകേണമേ

23 December, 2008

റബ്ബറിന്റെ സ്ഥിതിവിവരക്കണക്കും മലയാളം വിക്കിസംരംഭങ്ങളും

റബ്ബറിന്റെ സ്ഥിതിവിവരക്കണക്കും മലയാളം വിക്കിസംരംഭങ്ങളും എന്ന വിഷയത്തെ സംബന്ധിച്ച് വെബ്ബ്ദുനിയയില്‍ വന്നതും, മലയാളം വിക്കിസംരംഭങ്ങള്‍ക്ക് എതിരെ ചന്ദ്രേട്ടന്‍ (കേരളാഫാര്‍മര്‍), അങ്കിള്‍ എന്നിവര്‍ ബ്ളോഗിലും വിക്കിപാഠശാലയിലും മറ്റ് ഇടങ്ങളിലും പ്രകടിപ്പിച്ച അഭിപ്രായങ്ങളും ആണ് ഈ ലേഖനം എഴുതാനുള്ള പ്രേരണ. കഴിഞ്ഞ ഒരാഴ്ചയായി തന്റെ സ്ഥിതിവിവരക്കണക്ക് വിക്കിയിലാക്കിയില്ല എന്നു പറഞ്ഞ് മലയാളം വിക്കി സംരംഭങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരെ അപഹാസ്യരാക്കുന്ന പരിപാടികള്‍ പലയിടത്തായി നടക്കുന്നു. കാര്യങ്ങളുടെ നിജസ്ഥിതി എല്ലാവരും അറിയേണ്ടതുണ്ട്. കാളപെറ്റെന്ന് കേട്ടപ്പോ കയറെടുത്ത വെബ്ബ് ദുനിയ അടക്കം. അതിനാണു ഈ പോസ്റ്റ് ഇട്ടത്. ഈ ലേഖനത്തില്‍ പറഞ്ഞിരിക്കുന്നത് മൊത്തം എന്റെ അഭിപ്രായങ്ങള്‍ മാത്രമാണു. അതിനു മലയാളം വിക്കിസംരഭങ്ങളോ മലയാളം വിക്കിപ്രവര്‍ത്തകരോ ഉത്തരവാദികള്‍ ആയിരിക്കില്ല.

താന്‍ കണ്ടു പിടിച്ച റബ്ബറിന്റെ സ്ഥിതിവിവരകണക്കുകള്‍ ഏതെങ്കിലും ഒരു വിക്കി സംരംഭത്തില്‍ എങ്ങനെയെങ്കിലും ചേര്‍ക്കാന്‍ വേണ്ടിയുള്ള കളികള്‍ ചന്ദ്രേട്ടന്‍ ഇന്നും ഇന്നലെയും തുടങ്ങിയതല്ല, അതു 2006 തുടക്കത്തില്‍ തന്നെയുണ്ട്. അന്നു മുതല്‍ തന്നെ അതു വിക്കിപീഡിയ്ക്കു യോജിച്ചതല്ല, ബ്ളോഗിനു യോജിച്ചതാണെന്നു അദ്ദേഹത്തെ പറഞ്ഞു ബോദ്ധ്യപ്പെടുത്താന്‍ പലരും ശ്രമിച്ചതാണു. അതിനു അദ്ദേഹത്തിന്റെ പ്രതികരണം ഒരു ബ്ളോഗ് പോസ്റ്റിന്റെ രൂപത്തിലായിരുന്നു. അതു ഇവിടെക്കാണാം. http://keralafarmer.wordpress.com/2006/07/22/india_and_rubber/

ചന്ദ്രേട്ടന്റെ അത്ര വിവരം ഇല്ലാത്ത പലരും അദ്ദേഹത്തെ കാര്യങ്ങള്‍ പറഞ്ഞ് മനസ്സിലാക്കാന്‍ ശ്രമിക്കുന്നത് ആ ബ്ളോഗ് പോസ്റ്റിന്റെ കമെന്റുകള്‍ വായിച്ചാല്‍ മനസ്സിലാക്കാം. അന്നു പരിപാടി നടക്കില്ല എന്നു കണ്ടപ്പോള്‍ ആദ്യം അദ്ദേഹം ചെയ്തത് ആ ലേഖനം ഡിലീറ്റ് ചെയ്ത അഡ്‌‌മിനിസ്റ്റ്രേറ്ററെ ടയറു മുതലാളിയെ സഹായിക്കുന്ന മലയാളം വിക്കിയന്‍ എന്നു ആക്ഷേപിക്കുകയാണു ചെയ്തത് (കഴിഞ്ഞ ദിവസം തിരുവനന്തപുരത്തെ സ്വതന്ത്രസോഫ്റ്റ്‌‌വെയര്‍ കോണ്‍ഫറന്‍സില്‍ വെച്ചു കണ്ടപ്പോഴും വിക്കിയിലെ ടയറു മുതലാളിയുടെ കാര്യം എന്നോട് പറയുകയും എടുത്തിടുകയും ചെയ്തു. :))

ഇപ്പോള്‍ ഏകദേശം 2 വര്‍ഷത്തിനു ശേഷം ഈ വിഷയം പൊന്തി വരാന്‍ കാരണം സ്വതന്ത്രസോഫ്റ്റ്‌‌വെയര്‍ കോണ്‍ഫറന്‍സില്‍ ജിമ്മി വെയില്‍‌‌സിനെ കണ്ടതാണു. വിക്കി മുതലാളിയെ കണ്ടതോടെ ഇതു തന്നെ അവസരം എന്ന് കണ്ട് വെയില്‍സിനെ നേരിട്ട് കണ്ടു മലയാളം വിക്കി അഡ്‌‌മിനിസ്റ്റ്റെക്കുറിച്ചുള്ള പരാതി ബോധിപ്പികയും, തന്റെ വിസിറ്റിങ്ങ് കാര്‍ഡ് ഏല്പിക്കുകയും ചെയ്തു. ജിമ്മി വെയില്‍സ് മലയാളം വിക്കിയില്‍ വിക്കിയില്‍ പ്രവര്‍ത്തിക്കുന്നവരെ ഒക്കെ വെടിവെച്ചിടും എന്നാണു ചന്ദ്രേട്ടന്‍ പ്രതീക്ഷിച്ചത്. ജിമ്മി വെയില്‍സ് ആണു വിക്കിപീഡിയ ഓടിക്കുന്നത് എന്ന് അദ്ദേഹം ധരിച്ചു വെച്ചിരിക്കുന്നു എന്നു തോന്നുന്നു. ജിമ്മി വെയില്‍സിന്റെ സ്വകാര്യ സംരഭം ആണു വിക്കിപീഡിയ എന്ന ഒരു ധാരണയും അദ്ദേഹത്തിനുണ്ടെന്നു തോന്നുന്നു.

സോഫ്റ്റ്‌‌വെയര്‍ കോണ്‍ഫറന്‍സ് കഴിഞ്ഞതോടെ പുള്ളി ആദ്യം ചെയ്തത് തന്റെ കണ്ടു പിടുത്തം വിക്കിപാഠശാലയില്‍ ആക്കുകയാണ്. അതു വിക്കിപാഠശാലയ്ക്കു യോജിച്ചത് അല്ലാത്തതിനാല്‍ അതു സ്വാഭാവികമായും അവിടെ നിന്നു നീക്കം ചെയ്തു. ഏറ്റവും പ്രധാന കാരണം അതു ഒറിജിനല്‍ റിസേര്‍ച്ച് ആണ് എന്നതു തന്നെയാണു. വിക്കിപാഠശാലയുടെ നയം ഇങ്ങനെ പറയുന്നു

Wikibooks modules are not:
1. original works of fiction or literature — Wikibooks hosts non-fiction texts only. As such we do not allow original works of fiction or literature. Note that such content is welcomed at the Fiction Wikia.
2. primary research in any field — Wikibooks is not a place to publish primary research such as proposing theories and solutions, original ideas, defining terms, coining words, et cetera. In short, Wikibooks is not for original research. If you have done primary research on a topic, publish your results in normal peer-reviewed journals, or elsewhere on the web, such as at the Academic Publishing Wiki or Wikiversity.

ചന്ദ്രേട്ടന്റെ ലേഖനം നീക്കാന്‍ മുകളില്‍ എഴുതിയിരിക്കുന്ന ഒറ്റക്കാരണം മാത്രം മതി. വേറെയും കാരണങ്ങള്‍ ഉണ്ടാവാം. പക്ഷെ ഇതു തന്നെ പ്രധാനകാരണം.

ഇനി അടുത്തത് അങ്കിളിന്റെ കണ്ടുപിടുത്തം (ഈ കാര്യം ഇവിടെ പറയുന്നതില്‍ വിഷമം ഉണ്ട്. പക്ഷെ മലയാളം വിക്കിപ്രവര്‍ത്തകരെ അപമാനിക്കുക എന്ന ഉദ്ദേശത്തോടെ കൂടി ബ്ളോഗുകളിലൂടെയും വെബ്ബ് ദുനിയായില്‍ കൂടെയും മറ്റും പ്രസ്താവനകള്‍ ഇറക്കുമ്പോള്‍ കാര്യങ്ങളുടെ നിജസ്ഥിതി ബോദ്ധ്യപ്പെടെണ്ടതുണ്ട്)

തിരുവനന്തപുരം കോണ്‍ഫറന്‍സില്‍ മലയാളം വിക്കിപീഡിയക്കു അനുവദിച്ച സമയം കഴിഞ്ഞപ്പോള്‍ , അങ്കിള്‍ എന്റെ അടുത്ത് വന്ന് താന്‍ അങ്കിള്‍ എന്ന പേരില്‍ അറിയപ്പെടുന്ന ബ്ളോഗറാണു എന്നു പറഞ്ഞ് സ്വയം പരിചയപ്പെടുത്തി. അദ്ദേഹത്തിന്റെ ബ്ളൊഗ് ഞാന്‍ ശ്രദ്ധിച്ചിട്ടും ഉണ്ട്. കുശലാന്വേഷണത്തിനു ശേഷം അദ്ദേഹം എന്നോട്, താന്‍ മലയാളം കമ്പ്യൂട്ടിങ്ങുമായി ബന്ധപ്പെട്ട ഒരു പ്രധാന സംഗതി, 1980-കളുടെ അവസാനം താന്‍ ചെയ്തിട്ടുണ്ടെന്നും അതിനു ചരിത്രപമായ പ്രത്യേകത ഉണ്ടെന്നും അതിനെക്കുറിച്ച് മലയാളം വിക്കിയില്‍ ലേഖനം വരാന്‍ എന്താണു ചെയ്യെണ്ടെതെന്നു ചോദിച്ചു. അതിനു ആദ്യം തന്നെ എന്റെ ഉത്തരം അങ്ങനെയൊരു ലേഖനത്തിനു (കമ്പ്യൂട്ടറില്‍ ആദ്യമായി മലയാളം എത്തിച്ച വ്യക്തി) വിക്കിപീഡിയയില്‍ സ്കോപ്പില്ല എന്നായിരുന്നു. സാധാരണ ഒരു വിക്കി യൂസര്‍ എന്ന നിലയ്ക്കപ്പുറം എനിക്ക് വിക്കിയില്‍ പ്രത്യേകിച്ച് യാതൊരു പദവിയും മറ്റും ഇല്ല എന്നും ആദേഹത്തോട് പറഞ്ഞു. മാത്രമല്ല ആരു വിചാരിച്ചാലും വിക്കിനയങ്ങള്‍ക്കു യോജിച്ച ലേഖനങ്ങള്‍ മാത്രമേ അവിടെ വരൂ എന്നു അദ്ദേഹത്തോട് സൂചിപ്പിച്ചു.

പിന്നീടു ഞാന്‍ ഇത്രയും കാര്യങ്ങള്‍ അദ്ദേഹത്തെ പറഞ്ഞ് മനസ്സിലാക്കാന്‍ ശ്രമിച്ചു.

1. അങ്കിള്‍ ഇതിനു ചരിത്രപമായ പ്രത്യേകത ഉണ്ടെന്നു കരുതുന്നുവെങ്കില്‍ , ഒരിക്കലും അങ്കിള്‍ തന്നെ ഇതുമായി ബന്ധപ്പെട്ട് ലേഖനം തുടങ്ങരുത്. കാരണം സ്വന്തം ജീവിചരിത്രം, സ്വന്തം സംഭാവനകള്‍ ഇതൊക്കെ ആ സംഭാവന നല്‍കിയ ആള്‍ തന്നെ വിക്കിയില്‍ ചേര്‍ക്കുന്നതും എഡിറ്റ് ചെയ്യുന്നതും വിക്കിസംരഭങ്ങള്‍ കര്‍ശനമായി വിലക്കുന്നു. (നമ്മുടെ സംഭാവനകളെക്കുറിച്ച് നമ്മളല്ല പറയേണ്ടത്. അതു ലോകം മനസ്സിലാക്കുകയും അതു മറ്റുള്ളവരാല്‍ എഴുതപ്പെടുകയും ആണ് വേണ്ടത്. )

2. ഇതിനു ചരിത്രപമായ പ്രത്യേകത ഉണ്ടെന്നു അങ്കിള്‍ കരുതുന്നുവെങ്കില്‍, മലയാളം കംപ്യൂട്ടിങ്ങിന്റെ ചരിത്രം ആരെങ്കിലും എവിടെയെങ്കിലും ആധികാരികമായ പുസ്തകമായോ മറ്റോ പ്രസിദ്ധീക്കരിക്കുമ്പോള്‍ അങ്കിളിന്റെ സംഭാവനയും തീര്‍ച്ചയായും അതിന്റെ ഭാഗമാകും. മലയാളം കപ്യൂട്ടിങിന്റെ ചരിത്രം എന്നൊരു ലേഖനം ഭാവിയില്‍ വിക്കിപീഡിയയില്‍ വരുമ്പോള്‍ അങ്കിള്‍ സത്യമായും അങ്ങനെ ഒരു ചരിത്രത്തിന്റെ ഭാഗമാണെങ്കില്‍ അങ്കിളിന്റെ പേരും സംഭാവനകളും തീര്‍ച്ചയായും ആ ലേഖനത്തില്‍ പരാമര്‍ശിക്കും. (ഇനിയിപ്പം അങ്ങനെ പരാമര്‍ശിക്കുന്നത് അങ്കിളിനു ഇഷ്ടമല്ലെങ്കില്‍ പോലും സംഭാവന സത്യമാണെങ്കില്‍ മലയാളം കംപ്യൂട്ടിങ്ങിന്റെ ചരിത്രം എഴുതുന്ന ആള്‍ക്ക് അതു പരാമര്‍ശിച്ചേ പറ്റൂ).

3. അങ്കിള്‍ തന്നെ അങ്കിളിന്റെ സംഭാവനയെക്കുറിച്ച് പറഞ്ഞാല്‍ പോരാ മറ്റ് ആധികാരികാമായ ഇടങ്ങളില്‍ മൂന്നാമതൊരാള്‍ അതു പ്രസിച്ചീകരിക്കണ്ടതുണ്ട് എന്നും ഞാന്‍ സൂചിപ്പിച്ചു. അതിനു അദ്ദേഹത്തിന്റെ മറുപടി, താന്‍ മറ്റുള്ളവര്‍ പറയുമ്പോഴാണു ഇതു അറിയുന്നത് എന്നും, വേറെ ആരൊക്കെയോ ഏതൊക്കെയോ സൈറ്റുകളില്‍ ഇതു പ്രസിദ്ധീകരിച്ചിട്ടുണ്ട് എന്നുമായിരുന്നു. ഏതാ സൈറ്റ് എന്നു ഞാന്‍ ചൊദിക്കാന്‍ പൊയില്ലെങ്കിലും ഇപ്പോള്‍ നടത്തിയ അന്വേഷണത്തില്‍ അതു നമ്മുടെ ചന്ദ്രേട്ടന്റെ സൈറ്റ് തന്നെയാണെന്ന് കാണുന്നു. http://keralafarmeronline.com/first-malayalam-fonts ഇതാണു അങ്കിള്‍ പറഞ്ഞ സൈറ്റെങ്കില്‍ ഇതു സഹകരണസംഘം പോലെയാണു എനിക്ക് ഇപ്പോ തോന്നുന്നത്. "എന്റെ ലെഖനം വിക്കിയിലാക്കാന്‍ സഹായിച്ചാല്‍ ഞാന്‍ നിങ്ങടെ ലേഖനവും വിക്കിയിലാക്കാന്‍ സഹായിക്കാം". ഒരു പരസ്പരസഹകരണ സംഘം. അങ്കിള്‍ സത്യത്തില്‍ മലയാളം കമ്പ്യൂങ്ങിനു എന്തെങ്കിലും ചരിത്രപരമായ സംഭാവന ചെയ്തിട്ടുണെങ്കില്‍ ഈ വിവാദത്തില്‍ അനാവശ്യമായി ചേര്‍ന്ന് അങ്കിള്‍ അങ്കിളിന്റെ തന്നെ സംഭാവനയുടെ വില കളയുകയാണ്. ചന്ദ്രേട്ടനു തന്റെ കണ്ടുപിടിത്തം ഏതു വിധേനയും വിക്കിയിലെത്തിക്കണം എന്ന ഒരു ഒറ്റ അജന്‍ഡ മാത്രമേ ഉള്ളൂ. ഇതല്ലാതെ ഒരു വിഷയത്തിലും അദ്ദേഹം ആത്മാര്‍ത്ഥതയോടെ കൈവെച്ചിട്ടില്ല. വിക്കിയിലെ റബ്ബര്‍ എന്ന ലേഖനം നന്നാക്കി കൂടെ എന്നു പറഞ്ഞതിനു റബ്ബര്‍ എന്ന ലെഖനത്തിലെ തെറ്റുകള്‍ ചൂണ്ടിക്കാണിച്ച് ഒരു ബ്ളൊഗ് പൊസ്റ്റ് ഇട്ട് തന്റെ പാണ്ഡിത്യം പ്രദര്‍ശിപ്പിച്ച ആളാണു അദ്ദേഹം

വിക്കിസംഭങ്ങളുടെ നയം മാറ്റിയെഴുതാത്തിടത്തോളം കാലം റബ്ബറിന്റെ സ്ഥിതിവിവരക്കണക്ക് ഒരു മലയാളം വിക്കി സംരഭത്തിലും ഒരിക്കലും എത്താന്‍ പോകുന്നില്ല. വിക്കിസംരഭങ്ങളില്‍ സംഭാവന ചെയ്യുന്നവരും വിക്കിയുടെ നയങ്ങളെക്കുറിച്ച് ബോദ്ധ്യമുള്ള ഒരാള്‍ പോലും ഈ വിഷയത്തില്‍ അദ്ദേഹത്തെ അനുകൂലിച്ച് പറയുന്നില്ല എന്നു ഓര്‍ക്കുക. പലരും അദ്ദേഹത്തിന്റെ പ്രായത്തെ ബഹുമാനിച്ചു മാത്രമാണു സംവാദങ്ങളില്‍ മിതത്വം പാലിക്കുന്നത്. പക്ഷെ അങ്കിളിന്റെ കാര്യം അങ്ങനല്ല. ചരിത്രപമായ പ്രത്യേകത അങ്കിളിന്റെ സംഭാവനയ്ക്ക് ഉണ്ടെങ്കില്‍ അതു മലയാളം കമ്പ്യൂട്ടിങ്ങിന്റെ ചരിത്രത്തില്‍ രേഖപ്പെടുത്തിയിരിക്കും. പക്ഷെ ആ സംഭാവനയുടെ മാറ്റ് കുറയ്ക്കാനേ ഇത്തരം വിവാദങ്ങള്‍ വഴിവെക്കൂ.

തന്റെ കണ്ടുപിടുത്തം ആരെയെങ്കിലും കൊണ്ട് എന്നെയെങ്കിലും ഒക്കെ വിക്കിയില്‍ വരുത്തിക്കുക എന്ന ഒരു ഉദ്ദേശത്തോടു കൂടി മാത്രം വിക്കി സംരഭങ്ങങ്ങളില്‍ വരുന്ന ചന്ദ്രേട്ടന്‍ തന്റെ സ്ഥിതിവിവരപട്ടികയും ആയി വീണ്ടും വിക്കിപാഠശാലയില്‍ എത്തുകയും അതു ഡിലീറ്റ് ചെയ്യപ്പെടുകയും ചെയ്തു. കുപിതമായ അദ്ദേഹം സതന്ത്രമലയാളം കപ്യൂട്ടിങ്ങ്, തിരുവനന്തപുരം ലിനക്സ് യൂസേറ്‌‌സ് തുടങ്ങി വിവിധ ഇടങ്ങളിലേക്ക് മെയില്‍ അയച്ചു നോക്കി. പക്ഷെ ആ സംരഭങ്ങളില്‍ ഉള്ളവര്‍ക്കൊക്കെ വിക്കിഎന്താണെന്നും അതിന്റെ നയങ്ങള്‍ എന്താണെന്നും അറിയുന്നതിനാല്‍ ആരും അതിനു വിലകൊടുത്തില്ല.

അടുത്തതായി തന്റെ തന്നെ ബ്ളോഗില്‍ ബ്ളോഗ് പൊസ്റ്റുകള്‍ ഇറക്കി പ്രശ്നത്തിനു പ്രശസ്തി കൊണ്ടു വരാന്‍ ശ്രമിച്ചു. അതു ഏല്ക്കുന്നില്ലെന്നു കണ്ടപ്പോള്‍ ട്രിവാന്‍ഡ്രം ബ്ളോഗര്‍മാരെ വല വീശി. അങ്ങനെ ചന്ദ്രേട്ടന്‍ വീശിയ വലയില്‍ വെബ്ബ്‌‌ദുനിയ എന്ന മീന്‍ കൊരുത്തു. സ്വന്തം കമ്പനിയുടെ നിലനില്‍പ്പിനെക്കുറിച്ചെന്നെ അറിയാത്ത വെബ്ബ്ദുനിയ ഒരു സെന്‍സെഷണല്‍ വിഷയം കിട്ടിയപ്പോ എന്താണു കാര്യങ്ങളുടെ നിജസ്ഥിതി അന്വേഷിക്കാതെ ഇതൊരു ഇതൊരു വാര്‍ത്തയാക്കി. ഇപ്പോഴത്തെ പത്രപ്രവര്‍ത്തനം റിപ്പോര്‍ട്ടിങ്ങ് അല്ലല്ലോ, വാര്‍ത്തകള്‍ സൃഷ്ടിക്കലാണല്ലോ :)

വിക്കിയിലെ സെന്‍സേഷണല്‍ വാര്‍ത്തകള്‍ക്കാനെങ്കില്‍ ഇതിനേക്കാള്‍ വലിയ സംഭവങ്ങള്‍ മലയാളം വിക്കിയില്‍ നടക്കുന്നുണ്ട്. മലയാള ഭാഷയുടെ ചരിത്രത്തില്‍ എഴുത്തച്ഛനൊപ്പം സംഭാവന ഒക്കെ നല്‍കിയ ഒരു തോമസ് കുഴിനാപ്പുറത്തെ മലയാളം, ഇംഗ്ളീഷ്, ഇറ്റാലിയന്‍ വിക്കിയില്‍ നിന്ന് ഇറക്കി വിട്ടിട്ട് അധികം കാലമായില്ല. ആ വാര്‍ത്തയുടെ നോട്ടബിലിറ്റിയുടെ അടുത്തൊന്നും ഈ വാര്‍ത്ത വരില്ല.

ഇനി വെബ്ബ്ദുനിയ വാര്‍ത്തയിലെ ചില പ്രസ്താവനകള്‍ ഒന്നു പരിശൊധിച്ചു നോക്കാം

കൈകാര്യം ചെയ്യുന്ന വിഷയത്തില്‍ ഒരു വിവരവും ഇല്ലാത്ത ആളുകളാണ് വിക്കിയില്‍ നിന്ന് ലേഖനം നീക്കാന്‍ തീരുമാനിക്കുന്നതെന്ന തോന്നല്‍ ഉണ്ടാക്കുന്നു എന്നു അങ്കിള്‍ പറയുന്നു.

ഇതിനുള്ള ഉത്തരം അങ്കിളിനു മുകളിലുള്ള മറുപടിയില്‍ നിന്നു വായിക്കാം.


കേരളാ ഫാര്‍മര്‍ രണ്ട് ലേഖനങ്ങള്‍ വിക്കി ബുക്സില്‍ രേഖപ്പെടുത്തി. രണ്ടിനേയും വിക്കി ഭരണാധികാരികള്‍ നീക്കം ചെയ്തു ഇതാണ് സംഭവങ്ങളുടെ തുടക്കം. റബ്ബര്‍ ബോര്‍ഡിന്‍റെ ചില സ്ഥിതി വിവരക്കണക്കുകള്‍ ആണ് അതില്‍ ഉണ്ടായിരുന്നത്. റബ്ബര്‍ ബോര്‍ഡ് പ്രസിദ്ധീകരിക്കാത്ത വിശകലനത്തിലൂടെ കണ്ടെത്തിയ ഈ കണക്കിന് കോപ്പി റൈറ്റ് ഉണ്ടെന്നായിരുന്നു മാറ്റാനുള്ള കാരണമായി പറഞ്ഞത്. വിവരാവകാശ നിയമപ്രകാരം ചന്ദ്രശേഖരന്‍ നായര്‍ക്ക് കിട്ടിയ ഈ കണക്കുകളാകട്ടെ വളരെ നിര്‍ണ്ണായകവും ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നതും ആയിരുന്നു


മുകളില്‍ എഴുതിയ വിക്കിപാഠശാലയുടെ നയം ഒന്നു വായിച്ചു നോക്കാന്‍ വെബ്ബ് ദുനിയ റിപ്പോര്‍ട്ടര്‍ക്ക് സമയം ഉണ്ടായിരുന്നു എങ്കില്‍ ഈ വിശകലം എന്തു കൊണ്ടു വിക്കിസംരംഭങ്ങളില്‍ വരില്ല എന്നു മനസ്സിലായേനേ.


ഇക്കണക്കിനു പോയാല്‍ കുഞ്ചന്‍ നമ്പ്യാരെക്കുറിച്ച് ആരെങ്കിലും വിക്കിയില്‍ പോസ്റ്റ് ചെയ്താല്‍ ഇതേത് നമ്പ്യാര്‍.. ഇയാളെ കുറിച്ച് കേട്ടിട്ടു പോലുമില്ലല്ലോ എന്നു പറഞ്ഞ് അഡ്മിനിസ്റ്റ്റേറ്റര്‍ മാര്‍ അതു ദൂരെകളയും. സിക്സ്തും ഗുസ്തിയും പിന്നെ കമ്പ്യൂട്ടര്‍ പ്രവര്‍ത്തിപ്പിക്കാനുള്ള വിവരവും മാത്രമുള്ളവരെ ത്യാജ്യഗ്രാഹ്യ വിവേചന ശേഷി വേണ്ട ഉത്തരവാദിത്തമുള്ള ജോലിക്കായി നിയോഗിക്കരുതെന്നു വിക്കിപീഡിയ മനസ്സിലാക്കേണ്ടതായിരുന്നു

കുഞ്ചന്‍ നമ്പ്യാരെ കുറിച്ചുള്ള ലേഖനം മലയാളം വിക്കിപീഡിയയില്‍ ഉണ്ട് കേട്ടോ. അത് ഇവിടെക്കാണാം. http://ml.wikipedia.org/wiki/%E0%B4%95%E0%B5%81%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%A8%E0%B5%8D%E2%80%8D_%E0%B4%A8%E0%B4%AE%E0%B5%8D%E0%B4%AA%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%B0%E0%B5%8D%E2%80%8D

ഒരുത്തനും അതു കളയില്ല. അതില്‍ തെറ്റുണ്ടെന്കില്‍ തിരുത്താനും കൂടുതല്‍ വിവരങ്ങള്‍ കൂട്ടിച്ചേര്‍ക്കാനും ത്യാജ്യഗ്രാഹ്യ വിവേചന ശേഷി ഉള്ളവര്‍ക്കു അങ്ങോട്ടു സ്വാഗതം. ത്യാജ്യഗ്രാഹ്യ വിവേചന ശേഷി അല്‍പം കുറഞ്ഞവരാണു ഇപ്പോള്‍ വിക്കിയിലുള്ളത്. അതു കൊണ്ടാണു ഇതേ പോലുള്ള തന്നെപ്പൊക്കി ലേഖനങ്ങളെ കൈയ്യോടെ പിടിക്കാന്‍ പറ്റുന്നത്. അല്ലെങ്കില്‍ ബ്ളോഗ് പോലെ അതൊരു പരസ്പരസഹകരണ സംഘം ആയി പോയേനേ. "നിന്റെ പുറം ഞാന്‍ ചൊറിഞ്ഞു തരാം. എന്റേതു നീ ചൊറിഞ്ഞു താ എന്ന ശൈലി."

കമ്പ്യൂട്ടറില്‍ മലയാളമെത്തിച്ച ആദ്യത്തെ വ്യക്തി - 1986 ല്‍ എന്ന
രീതിയില്‍ ചന്ദ്രകുമാറിനെ കുറിച്ച് ഉള്ളതായിരുന്നു ഫാര്‍മറുടെ രണ്ടാമത്തെ ലേഖനം. കമ്പൂട്ടറിനെ കുറിച്ചും ഇന്റര്‍നെറ്റിനെ കുറിച്ചും കേരളം അറിഞ്ഞു തുടങ്ങും മുമ്പ് ചന്ദ്രകുമാറും സുഹൃത്തും കൂടി നടത്തിയ പരിശ്രമം ഒരിക്കലും മായ്ച്ചു കളയാനാവാത്ത ചരിത്രമാണ്. അതിനെ നിസ്സാരമായി കാണാനാവില്ല.


അങ്കിളിന്റെ സംഭാവനയെക്കുറിച്ചുള്ള വിവാദത്തിനു ഞാന്‍ മുകളീല്‍ മറുപടി പറഞ്ഞിട്ടുണ്ട്. ഫാര്‍മറുടെ പിറകേ പോയി അദ്ദേഹം തന്റെ സംഭാവനകളെ സംശയ ദൃഷ്ടിയോടെ വീക്ഷിക്കുവാന്‍ ആളുകളെ പ്രേരിപ്പിക്കുകയാണ്‍.


1986 ലെ പ്രവര്‍ത്തിയുടെ പേരില്‍ ചന്ദ്രകുമാര്‍ പോലും പ്രസിദ്ധി ആഗ്രഹിക്കുന്നുണ്ടാവില്ല. പക്ഷേ കമ്പ്യൂട്ടറില്‍ മലയാളമെത്തിച്ച ചരിത്രമെഴുതിയാല്‍ ഒഴിവാക്കാനാകുമോ അക്കാര്യം. അങ്ങനെയുള്ള ഒരു
ഹിസ്റ്റോറിക്കല്‍ ഡേറ്റാ വിക്കിയില്‍ രേഖപ്പെടുത്തുന്നത് തെറ്റാണോ?. അത് വിമാന നിര്‍മ്മാണത്തിന്‍റെ, പറക്കലിന്‍റെ ചരിത്രത്തില്‍ നിന്ന് റൈറ്റ് സഹോദരന്മാരെ ഒഴിവാക്കുന്നതിന് തുല്യമാവില്ലേ?


ഒറിജിനല്‍ റിസേര്‍ച്ച് ഒരു വിക്കി സംരഭത്തിലും അനുവദനീയമല്ല. ആദ്യം മലയാളം കംപ്യൂട്ടിങ്ങിന്റെ ചരിത്രം എഴുതപ്പെടട്ടെ. അപ്പോ വിക്കിയുടെ ഈ അടിസ്ഥാനനയം പോലും മനസ്സിലാക്കാതെയാണോ തിരുവനന്തപുരം ബ്ളോഗര്‍ എന്ന ഒറ്റ പരിഗണന വെച്ച് വെബ്ബ് ദുനിയ വാര്‍ത്തയാക്കിയത്. പണ്ടത്തെ യാഹൂ-വെബ്ബ് ദുനിയ-മലയാളം ബ്ളോഗര്‍മാര്‍ കോപ്പിറൈറ്റ് പ്രശ്നവും, കേരള്‍സ് ഡോട്ട് കോം പ്രശ്നത്തേക്കാളും വലിയ വാര്‍ത്തയാണു ഒരു തന്നെപൊക്കി ലേഖനം വിക്കിസംരംഭങ്ങളില്‍ എത്തിക്കാന്‍ ശ്രമിക്കുന്ന വാര്‍ത്ത എന്നറിഞ്ഞതില്‍ സന്തോഷം. ആരാലും ശ്രദ്ധിക്കെപ്പെടാതെ കിടന്നിരുന്ന മലയാളം വിക്കിപാഠശാല എന്ന വിക്കിയെ കുറച്ച് പേര്‍ക്ക് മനസ്സിലാക്കാന്‍ ഈ വിവാദം സഹായിച്ചു. കഴിഞ്ഞ കുറച്ച് ദിവസമായി അതില്‍ പുതിയ യൂസേര്‍സ് ചേരുന്നുണ്ട്. ഇതോടെ ആ വിക്കി സജീവമാകും എന്നു കരുതാം.

പിന്നെ ചന്ദ്രേട്ടന്‍ പലയിടത്തും, ഇംഗ്ളീഷ്, ഹിന്ദി വിക്കികളില്‍ തന്റെ ലേഖനം ഇട്ടിട്ടു അതാരും ഡിലീറ്റിയിട്ടില്ല എന്നു പറഞ്ഞു കണ്ടു. അതു വിക്കിയിലെ ലേഖനങ്ങളുടെ താളും, യൂസേര്‍പേജും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കാഞ്ഞിട്ടാണു. ഇംഗ്ളീഷ് വിക്കിയില്‍ ആ ലേഖനം കൊണ്ടു പോയി ആര്‍ട്ടിക്കീള്‍ സ്പേസില്‍ ഇട്ടു നോക്കിക്കേ. കുറച്ച് ദിവസത്തിനുള്ളില്‍ വിവരമറിയും. മലയാളം വിക്കിയെപോലെ ഉടനെ റെര്സ്പോണ്‍സ് കിട്ടണം എന്നില്ല. എങ്കിലും അതു ഒഴിവാക്കുക പെടുക തന്നെ ചെയ്യും.

ഹിന്ദി വിക്കിയില്‍ എവിടെ എന്തിട്ടാലും ഒരു പ്രശ്നവും ഉണ്ടാവില്ല. അവിടതിനു ആളുണ്ടായിട്ടു വേണ്ടേ. ഹിന്ദിയില്‍ വിക്കിപീഡിയ തന്നെ ഇപ്പോഴാണു ജീവന്‍ വച്ചു വരുന്നത്. തമിഴ് , മലയാളം എന്നീ രണ്ടു ഭാഷളില്‍ അല്ലാതെ വേറൊരു ഇന്ത്യന്‍ ഭാഷാവിക്കിപീഡിയയിലും വിക്കിനയങ്ങള്‍ പാലിച്ചു കൊണ്ടുള്ള വിക്കിആക്ടിവിസം നടക്കുന്നില്ല. മറ്റു ഇന്ത്യന്‍ വിക്കികളില്‍ ഒക്കെ ലേഖനങ്ങളുടെ എണ്ണം കൂട്ടുക എന്ന ഒറ്റ അജന്‍ഡ മാത്രമെ ഉള്ളൂ. അതിനാല്‍ ഇത്തരം പരിപാടികള്‍ ആ വിക്കികളില്‍ ഒക്കെ ഒരു പ്രശ്നവും ഇല്ലാതെ നടന്നോളും. തോമസ് കുഴിനാപുരത്തിനു 6 മാസത്തോളം ഇംഗ്ളീഷ് വിക്കിപീഡിയയില്‍ ഒരു പ്രശ്നവും ഇല്ലാതെ കിടക്കാന്‍ കഴിഞ്ഞെങ്കില്‍ റബറിന്റെ സ്ഥിതിവിവരക്കണക്ക് ഇംഗ്ളീഷ് വിക്കിബുക്സില്‍ അതില്‍ കൂടുതല്‍ കാലം കിടക്കും .

മലയാള ഭാഷയിലെ ഒരു സ്വന്തന്ത്രഓണ്‍ലൈന്‍ സംരഭം നിരവധി നാഴിക്കല്ലുകള്‍ പിന്നിട്ടപ്പോള്‍ തിരിഞ്ഞു നോക്കാതിരുന്നവെബ്ബ്ദുനിയ എന്ന സൈറ്റ് ഒരു കര്‍ഷകന്റെ രോദനം കണ്ടപ്പോള്‍ ഓടിയെത്തി എന്നു കാണുന്നതില്‍ സന്തോഷം ഉണ്ട്. മലയാളത്തില്‍ ഉള്ള വിക്കിസംരഭങ്ങളുടെ കാര്യം മാത്രം പുറത്തെക്കിക്കുന്നതിനേ അവര്‍ക്കു ബുദ്ധിമുട്ടുള്ളൂ. വംഗനാട്ടിലെ വിക്കിഒക്കെ എങ്ങനെ ഓടുന്നു എന്നതു വെബ്ബ് ദുനിയക്കു കൃത്യമായി അറിയാം. അതും മുന്നു വര്‍ഷം മുന്‍പ് തന്നെ. http://www.weblokam.com/it/news/0610/04/1061004003_1.htm. ആ എണ്ണം കൂട്ടലിന്റെ ഉള്ളറകളികേക്ക് കടക്കുന്നില്ലെന്കില്‍ താഴെ കാണുന്ന ഈ കണ്ണികള്‍ വെബ്ബ് ദുനിയാ റിപ്പോര്‍ട്ടര്‍ നോക്കുന്നത് നന്നായിരിക്കും.

ഇംഗ്ളീഷ് കണ്ടെന്റ്

http://bn.wikipedia.org/wiki/%E0%A6%AD%E0%A6%BE%E0%A6%B0%E0%A6%A4%E0%A7%87%E0%A6%B0_%E0%A6%A8%E0%A6%A6%E0%A7%80%E0%A6%B0_%E0%A6%A4%E0%A6%BE%E0%A6%B2%E0%A6%BF%E0%A6%95%E0%A6%BE

http://bn.wikipedia.org/wiki/%E0%A6%AD%E0%A6%BE%E0%A6%B0%E0%A6%A4%E0%A7%87%E0%A6%B0_%E0%A6%B8%E0%A6%B0%E0%A6%95%E0%A6%BE%E0%A6%B0%E0%A7%80_%E0%A6%AD%E0%A6%BE%E0%A6%B7%E0%A6%BE%E0%A6%B8%E0%A6%AE%E0%A7%82%E0%A6%B9

സ്റ്റുബ്

http://bn.wikipedia.org/wiki/%E0%A6%AA%E0%A7%8B%E0%A6%B2%E0%A7%8D%E0%A6%AF%E0%A6%BE%E0%A6%A8%E0%A7%8D%E0%A6%A1%E0%A7%87%E0%A6%B0_%E0%A6%AA%E0%A6%B0%E0%A6%BF%E0%A6%AC%E0%A6%B9%E0%A6%A8_%E0%A6%AC%E0%A7%8D%E0%A6%AF%E0%A6%AC%E0%A6%B8%E0%A7%8D%E0%A6%A5%E0%A6%BE

http://bn.wikipedia.org/wiki/%E0%A6%AE%E0%A6%BF%E0%A6%9C%E0%A7%8B%E0%A6%B0%E0%A6%BE%E0%A6%AE

http://bn.wikipedia.org/wiki/%E0%A6%85%E0%A6%A3%E0%A7%81%E0%A6%9C%E0%A7%80%E0%A6%AC%E0%A6%AC%E0%A6%BF%E0%A6%9C%E0%A7%8D%E0%A6%9E%E0%A6%BE%E0%A6%A8

ഈ വിധത്തില്‍ ലേഖനങ്ങളുടെ എണ്ണം കൂട്ടാനായിരുന്നെങ്കില്‍ മലയാളം വിക്കിപീഡിയയില്‍ പണ്ടെ ലേഖനങ്ങളുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞേനേ. ഇനിയെങ്കിലും കാളപെറ്റെന്ന് കേക്കുമ്പോ കയറെടുക്കാതെ കാര്യങ്ങളുടെ നിജസ്ഥിതി അന്വേഷിക്കുക.

മലയാളം വിക്കിസംരഭങ്ങള്‍ അതില്‍ പ്രവര്‍ത്തിക്കുന്ന കുറച്ച് പേര്‍ക്കായി തീറെഴുതി വെച്ചിട്ടൊന്നും ഇല്ല. ആര്‍ക്കും അവിടെ വന്നു തിരുത്തലുകള്‍ നടത്താവുന്നതെ ഉള്ളൂ. പക്ഷെ സ്വയം പൊങ്ങാനും, സ്വന്തം കാര്യങ്ങളെ കുറിച്ചുമുള്ള മാത്രമുള്ള ലേഖനങ്ങള്‍ തിരുത്താനേ അവിടെ വരൂ എന്നാണെങ്കില്‍ പിന്നെ ഒന്നും പറയാനില്ല.

-----------------------------------------------------------------------------------------------
ഫാര്‍മറ്‌‌ എന്നെ അന്താരാഷ്ട്ര പ്രശസ്തനാക്കിക്കൊണ്ട് :( :( ഷിജു അലക്സിനൊരു മറുപടി എന്ന പൊസ്റ്റിനു ഞാന്‍ ഇട്ട മറുപടി കമ്നെറ്റ്, കമ്നെറ്റുകളും വിശദീകരണങ്ങളും പോസ്റ്റ് അടക്കം ഏതു നിമിഷവും ഡിലീറ്റ് ചെയ്യാന്‍ സാദ്ധ്യത ഉള്ളതിനാല്‍ ഭാവി റെഫ‌‌റന്‍സിനു വേണ്ടി ഇവിടേയും ഇടുന്നു,

ഷിജു അലക്സ്‌‌: :Shiju Alex said...

ഈ മറുപടി ഈ വിഷയത്തിലുള്ള എന്റെ അവസാനത്തെ കമെന്റ് ആണ്. റബ്ബറിന്റെ സ്ഥിതിവിവരക്കണക്കും മലയാളം വിക്കിസംരംഭങ്ങളും എന്ന പോസ്റ്റ് ഇട്ടതിന്റെ ഉദ്ദേശം, റബ്ബറിന്റെ സ്ഥിതി വിവരക്കണക്കും, അങ്കിളിന്റെ കണ്ടുപിടുത്തങ്ങളും എന്തു കൊണ്ടു വിക്കിയില്‍ യോജിക്കില്ല എന്നു ചൂണ്ടിക്കാണിക്കാനാണു.

അതു ഈ പ്രശ്നത്തില്‍ ഉള്‍പ്പെട്ട എല്ലാ കഷികള്‍ക്കും (വെബ്ബ് ദുനിയക്കൊഴിച്ച്) മനസ്സിലായ സ്ഥിതിക്ക് ഈ സംവാദം ഇനിയും നീട്ടി കൊണ്ടു പോയി ചന്ദ്രേട്ടന്റെ ബ്ളോഗിലെ പോസ്റ്റുകളുടെ എണ്ണം കൂട്ടാന്‍ എനിക്ക് താല്പര്യം ഇല്ല. ഇങ്ങനെ ഒരു പോസ്റ്റ് ഇട്ട് എനിക്ക് അന്താരാഷ്ട്ര പ്രശസ്തി തന്നതില്‍ പ്രത്യേക നന്ദിയുണ്ട്. :)

ഈ വിഷയം അല്ലാത്ത പല പരിപാടികളും എനിക്കുണ്ടേ. റബ്ബറിന്റെ സ്ഥിതിവിവരക്കണക്കു കൊണ്ട് കാലാകാലം കഴിയാന്‍ പറ്റില്ലല്ലോ. റബ്ബര്‍ പുഴുങ്ങി തിന്നാല്‍ വിശപ്പും മാറില്ലല്ലോ

മുണ്ട് പൊക്കിയെന്നൊക്കെ പറയുന്നത് മാന്യതയുള്ള ഭാഷ അല്ലെന്ന്

ആദ്യം തന്നെ ഈ പ്രസ്താവനയ്ക്കുള്ള ഉത്തരം. അതു എന്റേന്നു പറ്റിയ ഒരു തെറ്റാണു അതു ഞാന്‍ പിന്‍വലിച്ചിരിക്കുന്നു.
അതു ഒന്നു മയപ്പെടുത്തി "അങ്ങാടിയില്‍ തോറ്റതിനു അമ്മയോട്" എന്നു പറയാം. ബ്ളോഗറില്‍ ഇട്ട കമ്നെറ്റ് തിരുത്താന്‍ മാര്‍ഗ്ഗമില്ല. അല്ലേല്‍ തിരുത്തായിരുന്നു. വായ് വിട്ട വാക്കും കൈവിട്ട ആയുധവും എന്നതു പോലെ അതു പോയി. ആ പ്രസ്ഥാവന ഞാന്‍ പിന്‍വലിച്ചിരിക്കുന്നു.

പക്ഷെ ഉത്തരം മുട്ടുമ്പോള്‍ മനോരമയേയും, ടയറു കമ്പനിയേയും, മൈക്രോ സോഫ്റ്റ്‌‌റ്റിനേയും ഒക്കെ കൊണ്ടു വരുന്ന പരിപാടിക്കു എന്താ പറയുക എന്നു എനിക്ക് അറിയില്ല. അതു സൂചിപ്പിക്കാന്‍ വേണ്ടിയാണു ഞാന്‍ അതു പറഞ്ഞതും.


ഷിജു അലക്സെ തെളിവുകളില്ലാതെ ഇത്തരം കുപ്രചരണം നടത്തരുത്. അങ്കില്‍ 1986 ല്‍ മലയാളം ഫോണ്ട് കമ്പ്യൂട്ടറില്‍ പ്രദര്‍ശിപ്പിച്ചു എന്നത് മാതൃഭൂമി വാര്‍ത്ത ആയിരുന്നു. ആ പത്രവാര്‍ത്തയ്ക്ക് ഒരു പ്രാധാന്യവും ഇല്ലെ? അതുപോരെ അങ്കിന്റെ കാര്യം വിക്കിയില്‍ ചേര്‍ക്കാന്‍.


അതു പോരാ എന്നു തന്നെയാണു ഇത്രയും കാലം പറഞ്ഞത്. സ്വന്തം ലേഖനമായി നില്കാനുള്ള ഒരു വകയില്ല എന്നതു തന്നെ അതിന്റെ കാരണം. പിന്നെ അങ്കിളിന്റെ കണ്ടുപിടുത്തതെകുറിച്ച് അങ്കിള്‍ പറഞ്ഞ കാര്യങ്ങളേ ഇപ്പോഴറിയൂ. അല്ലാതെയുള്ള വേണം. മലയാളം കമ്പ്യൂട്ടിങ്ങിന്റെ ചരിത്രം തിരഞ്ഞു പോകുന്ന ആള്‍ക്ക് അതു തപ്പിപിടിക്കാന്‍ കഴിഞ്ഞേക്കും . എന്തായാലും അതു എന്റെ ജോലിയല്ല. ഞാന്‍ നേരത്തെ പലയിടത്തായി സൂചിപ്പിച്ച പോലെ "മലയാളം കമ്പ്യൂട്ടിങിന്റെ ചരിത്രം" എന്നൊരു ലേഖനത്തില്‍ മാത്രമേ അങ്കിളിന്റെ സംഭാവനയ്ക്കു സ്കോപ്പുള്ളൂ. അല്ലാതെ "കമ്പ്യൂട്ടറില്‍ ആദ്യമായി മലയാളത്തില്‍ തെളിയിച്ച ആള്‍ " എന്നൊക്കെ ലേഖനത്തിന്റെ തലക്കെട്ട് കൊടുക്കാന്‍ വിക്കിപീഡിയ ബ്ളോഗല്ല.

അപ്പോള്‍ മലയാളം കമ്പ്യൂട്ടിങ്ങിന്റെ ചരിത്രം എഴുതപ്പെടട്ടെ. അപ്പോള്‍ അതു എഴുതുന്ന ആള്‍ വ്യക്തമായ തെളിവൊടെ അങ്കിളീന്റെ സംഭാവനയ്ക്കു വിക്കിയില്‍ വരാനുള്ള യോഗ്യത ഉണ്ടെങ്കില്‍ അതു അതില്‍ രേഖപ്പെടുത്തുമായിരിക്കും.


വിക്കിയില്‍ ഒരിടത്ത് പറയും സ്വയം പൊക്കി ലേഖനങ്ങള്‍ പാടില്ല എന്ന്. എന്നാല്‍ അത് ഞാനാണ് ചേര്‍ത്തതെങ്കില്‍ സത്യം പോലും അന്വേഷിക്കാതെ വെട്ടിമാറ്റും. അങ്കിളിന്റെ അറിവോ സമ്മതമോ ഇല്ലാതെ ഞാനിത് വിക്കിയില്‍ ചേര്‍ത്തത് മഹാപരാധം തന്നെ അല്ലെ? അതിന് പരസ്പര സഹകരണ സംഘമെന്ന് പേരും തന്നു. അതിന് നായര്‍ സംഘമെന്ന് കമെന്റും കിട്ടി.


ഞാന്‍ എന്തു കൊണ്ട് അതു പറഞ്ഞു എന്ന് http://keralafarmeronline.com/first-malayalam-fonts എന്നതില്‍ അങ്കിളിന്റെ കമെന്റുകളൂം എന്നോടു തിരുവനന്തപ്രത്തു വച്ച് അങ്കിള്‍ പറഞ്ഞ കാര്യങ്ങളും ചേര്‍ത്ത് ഞാന്‍ പറയാം. പക്ഷെ അത് അങ്കിള്‍ പറഞാല്‍ മാത്രമേ പറയൂ. കാരണം ചന്ദ്രേട്ടന്റെ രബ്ബര്‍ സ്ഥിതിവിവരക്കണക്ക് അഭ്യാസം വിക്കിയില്‍ എത്തിക്കാന്‍ ഉള്ള ഒരു ഉപാധി ആയി മാത്രമാണു അങ്കിളിന്റെ സംഭാവന ഉപയോഗിച്ചത്. ഇനി എന്തെലും ഞാന്‍ ഇതിനെക്കുറിച്ച് എഴുതിയാല്‍ അതു അങ്കിളിനു തന്നെയാണു മാനക്കേടാവുക.(നിക്കു സ്വകാര്യമായി ഒരു മെയില്‍ അയച്ചാല്‍ അങ്കിളീണോടു പറയാനുള്ലതു സ്വകാര്യമായി ഞാന്‍ പറഞ്ഞോളാം. അതു ബ്ളോഗിലിട്ടു സ്ഥിതിവിവരകണക്കിനെ വാര്‍ത്തകളില്‍ നിര്‍ത്താനുള്ള ഒരു ഉപാധി ആക്കാന്‍ എനിക്ക് ഒരു ഉദ്ദേശവും ഇല്ല)


പിന്നെ നായര്‍ സംഘത്തിന്റെ കാര്യം എഴുതിയതു ഞാനൊന്നും അല്ലല്ലോ. മറ്റാരെങ്കിലും എന്തേലും ഒക്കെ എഴുതുന്നതിനു ഞാന്‍ ഉത്തരവാദിയല്ല. എന്റെ ബ്ളോഗിലെ അനോനി കമ്നെന്റിനുള്ള ഓപ്‌‌ഷന്‍ നിര്‍ത്താന്‍ ഉദ്ദേശവും ഇല്ല. കാരണം ആളെക്കൂട്ടാനും വിവാദം ഉണ്ടാക്കാനും വേണ്ടി ബ്ളോഗ് എഴുതുന്ന ആളല്ല ഞാന്‍.


ഈ തന്നെപ്പൊക്കി വിശകലനം എന്താണെന്ന് അറിയണം ആദ്യം അതിന്റെ മഹത്വം മനസിലാകണമെങ്കില്‍. പൂര്‍ണമായും ഓപ്പണ്‍ ഓഫീസ് ഡോട് ഓര്‍ഗ് ഉപയോഗിച്ചുള്ള വിശകലനം എന്തെന്ന് ആദ്യം മനസിലാക്കൂ അലക്സെ.


അതൊന്നും എനിക്കറിയേണ്ട കാര്യമില്ല. ഞാന്‍ റബ്ബറില്‍ ഗവേഷണം ചെയ്യുന്ന ആളല്ല. എനിക്ക് അതിന്റെ ഉള്ളുകള്ളികള്‍ അറിയേണ്ട കാര്യവും ഇല്ല. വ്യക്തിപരമായി റബ്ബര്‍ പോലുള്ള എല്ലാ തരം നാണ്യ വിളകളുടെ കൃഷിയോടും എതിര്‍പ്പുള്ള ആളാണു ഞാന്‍. റബ്ബര്‍ പുഴുങ്ങി തിന്നു ജീവിക്കാന്‍ പറ്റില്ലല്ലോ. :)

ഒറിജിനല്‍ റിസേര്‍ച്ച് ഒരു വിക്കിസംരംഭത്തിലും അനുവദനീയമല്ല. അതു കൊണ്ട് തന്നെയാണു സ്ഥിതിവിവരക്കണക്ക് വിക്കികളില്‍ നിന്നു ഒഴിവാക്കിയത്.


പിന്നെ ഓപ്പണോഫീസിന്റെ മാഹാത്മ്യങ്ങള്‍ എനിക്ക് കേക്കണ്ട. കാരണം ഞാന്‍ 24 മണിക്കൂറും അതില്‍ തന്നെയാണു പണിയുന്നത്. ഓപ്പണോഫീസില്‍ തയാറാക്കിയതു കൊണ്ട് റബ്ബറിന്റെ സ്ഥിതിവിവരക്കണക്കിനു മഹത്വം കൂടിയെങ്കില്‍ ആ സ്ഥിതി വിവരക്കണക്കിനു എന്തോ പ്രശ്നമുണ്ട്. സ്ഥിതിവിവരക്കണക്ക് വായിക്കാന്‍ പറയരുത് പ്ളീസ്. എനിക്ക് വേറെ പണിയുണ്ട്.



തിരുവനന്തപുരത്ത് സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പഠനകേന്ദ്രം സ്വാപിക്കുന്നു എന്ന മംഗളം വാര്‍ത്ത അഭിമാനത്തോടെ എസ്.എം.സി ഗ്രൂപ്പില്‍ ഇട്ടല്ലോ. അവിടെ അഭിമാനിക്കേണ്ടത് ഞാനല്ലെ?

അതില്‍ എന്തിനാ ചന്ദ്രേട്ടന്‍ അഭിമാനിക്കുന്നത്. ചന്ദ്രേട്ടനാണോ ആ തീരുമാനം എടുത്തത്? ആ കേന്ദ്രം കൊണ്ടു വരാന്‍ സര്‍ക്കാരിനെ കൊണ്ട് സമ്മതിപ്പിച്ചതു ചന്ദ്രേട്ടനാണോ? ആ കേന്ദ്രം സ്ഥാപിക്കാന്‍ പോകുന്ന സ്ഥലം കൊടുത്തതു ചന്ദ്രേട്ടനാണോ? അതോ ഇനി ഇപ്പോ തിരുവനന്തപുരം ബ്ളോഗര്‍മാരുടെ വല്ല സംരഭംവും ആണോ ഈ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പഠനകേന്ദ്രം? ഈ വക കാര്യങ്ങള്‍ ഒന്നുംമല്ല അഭിമാനത്തിനു കാരണം എങ്കില്‍ എല്ലാവര്‍ക്കും ഒരേ പോലെ അഭിമാനിക്കാന്‍ ഉള്ള സംഗതിയാണതു.


ഞാന്‍ മലയാളം വിക്കിയിലും യൂസര്‍ പേജില്‍ ഇടാന്‍ തന്നെയാണ് ശ്രമിച്ചത്. ഒരു അഡ്മിന്‍ എനിക്ക് തന്ന നിര്‍ദ്ദേശം ഷിജുവിന്റെ പോസ്റ്റില്‍ കമെന്റായി ഉണ്ട്.


3 വര്‍ഷത്തിനു മേലായി ചന്ദ്രേട്ടേട്ടന്‍ വിക്കിയില്‍ എത്തിയിട്ട്. അപ്പോള്‍ അതില്‍ എന്തൊക്കെ ആവാം ആവില്ല എന്നുള്ള അവബോധത്തിനു സമയം അതിക്രമിച്ചു. വിക്കിയുടെ നയം പ്രകാരം അനുവദനീയമല്ല എന്നുള്ള നയം തന്നെ എടുത്ത കാണിച്ച സ്ഥിതിക്കു ഇനി ഇക്കാര്യത്തില്‍ കൂടുതല്‍ ചര്‍ച്ച ആവശ്യമില്ല. ഒരു ലേഖനം വിക്കിയില്‍ ഇടാവോ എന്നതു വിക്കിയില്‍ എഡിറ്റ് തുടങ്ങുന്ന ആദ്യത്തെ കുറച്ച് ആഴ്ചകളില്‍ ഉപയോക്താക്കള്‍ക്കു തോന്നുന്ന സംശയമാനൂ. മൂന്നു വര്‍ഷങ്ങള്‍ക്കു മേലായി വിക്കിയെ പരിചയമുള്ള ഒരാള്‍ ചോദിക്കേണ്ട ചോദ്യമല്ല അത്. സ്വന്തം കണ്ടു പിടുത്തം മാത്രമേ വിക്കിയിലെഴുതൂ എന്നു ശഠിക്കുന്നതിന്റെ പ്രശ്നമാണിതു.

അല്ല ഞാന്‍ ഇതെന്തിനാ പിന്നേം പറയുന്നതു പലയിടത്തായി പലരായി പറഞ്ഞതാണല്ലോ. വിക്കി യൂണീവേറ്‌‌സിറ്റിയില്‍ റിസേര്‍ച്ചിനു റെഫ്‌‌റന്‍സ് ആയി വെക്കാന്‍ പറ്റാത്തതു കൊണ്ടു തന്റെ ലേഖനം വിക്കിയില്‍ പറ്റില്ല എന്നു പല ആളുകള്‍ പറഞ്ഞതില്‍ നിന്നു ചന്ദ്രേട്ടന്‍ മനസ്സിലാക്കുകയും ചെയ്തു. അപ്പോള്‍ പിന്നെ ഞാനെതു പറയാന്‍. പി.എച്ച്.ഡിക്കാര്‍ക്ക് വായിക്കാന്‍ വേണ്ടി മാത്രമല്ല വിക്കിയില്‍ ലേഖനം എഴുതപ്പെടുന്നത്.

എങ്കില്‍ ആ ടയറുകമ്പനിയെക്കുറിച്ച് പറഞ്ഞതെന്തെന്ന് വ്യക്തമാക്കിക്കൂടെ?


കമ്പനി ഏത്, എന്തു പറഞ്ഞു എന്നതല്ല ഇവിടെ പ്രശ്നം.അങ്ങാടിയില്‍ തോറ്റതിനോട് അമ്മയോട് എന്ന പറഞ്ഞമാതിരി, ഉത്തരം മുട്ടുമ്പോള്‍ മനോരമ, ടയറു കമ്പനി, മൈക്രോസോഫ്റ്റ് എന്നിങ്ങനെ വിവിധ നമ്പറുകള്‍ ഇറക്കുന്നതാണു. വിക്കി ഈ പറഞ്ഞ സംഗതികള്‍ ഒന്നുമല്ല ഓടിക്കുന്നത്. അവര്‍ മാസാമാസം അയച്ചു തരുന്ന ചെക്കുകള്‍ കൊണ്ടല്ല മലയാളം വിക്കി പ്രവര്‍ത്തകര്‍ കഞ്ഞി കുടിക്കുന്നതും.


ഈ മലയാളം വിക്കിപ്പീഡിയയുടെ അവതാരകരെയാറരയും ജിമ്മി വെയില്‍സിന്റെ ഏഴയലത്ത് കണ്ടില്ലല്ലോ?

സ്വതന്ത്ര സോഫ്റ്റ്‌‌വെയര്‍ കോണ്‍ഫറന്‍സില്‍ മലയാളം വിക്കിപീഡിയ പ്രവര്‍ത്തകര്‍ പങ്കെടുത്തതു സര്‍ക്കാരിന്റെ ക്ഷണപ്രകാരവും മലയാളം വിക്കി സംരംഭങ്ങളെ അവിടെ പരിചയപ്പെടുത്തുക എന്ന ഉദ്ദേശത്തോടെയും കൂടി മാത്രമാണു. അതിനപ്പുറം ഒരു പരിപാടിയും അജന്‍ഡയും ഞങ്ങള്‍ക്കില്ലായിരുന്നു. അതല്ലാതെ അവിടെ വരുന്ന പ്രമുഖരോടൊപ്പം നിന്ന് പടം എടുത്തു എഫ്.എസ്.എഫ്.എസിലെ ചില പ്രമുഖര്‍ http://keralafarmeronline.com/fsfs-vips/lang/ml/ എന്ന രീതിയില്‍ ഞങ്ങളുടെ പടം എടുത്തു പ്രദര്‍ശിപ്പിക്കാന്‍ ആയിരുന്നില്ല ഞങ്ങള്‍ അവിടെ വന്നത്.

പിന്നെ ഞങ്ങള്‍ക്കാര്‍ക്കും റബ്ബറിന്റെ സ്ഥിതി വിവരണക്ക് വിക്കിയില്‍ കയറ്റുന്നതു സംബന്ധിച്ച് ജിമ്മിയോട് പരാതി ബോധിപ്പിക്കാനോ, വിസിറ്റിങ്ങ് കാര്‍ഡ് കൊടുക്കാന്‍ വേണ്ടി ജിമ്മിയെ കാണാനോ ഉദ്ദേശം ഉണ്ടായിരുന്നില്ല. കാരണം എനിക്ക് വിസിറ്റിങ്ങ് കാര്‍ഡൊന്നും ഇല്ല. (വിസിറ്റിങ്ങ് കാര്‍ഡുണ്ടായിരുന്നെങ്കില്‍ ............ഞാനും ജിമ്മിക്കു ഒരെണ്ണം കൊടുത്തേനേ....) വിസ്റ്റിങ്ങ് കാര്‍ഡ് അടിച്ചിറക്കി നാടു നീളെ വിതരണം ചെയ്യാനുള്ള പരിപാടികള്‍ ഒന്നും ഞാന്‍ ചെയ്യുന്നില്ല. ഈ വിസിറ്റര്‍മാര്‍ എല്ലാം കൂടി വീട്ടിലേക്ക് വന്നാലോ മെയില്‍ അയച്ചാലോ അതിനൊന്നും പിറകേ പോകാന്‍ എനിക്കു സമയവും ഇല്ല.

ജിമ്മിയെ ജിമ്മിയുടെ സെഷന്‍ കഴിഞ്ഞപ്പോ കണ്ടു, പരിചയപ്പെട്ടു. അത്ര തന്നെ. അതിനപ്പുറം അതില്‍ ഒന്നും ഇല്ല. ഇനിയിപ്പം കണ്ടിലേലും ഒരു കുറവും ഉണ്ടാവുമായിരുന്നില്ല.

ഇപ്പോഴെങ്കിലും ഇങ്ങനെ ഒരു മറുപടി പറഞ്ഞ് കമെന്റ് ഓപ്ഷന്‍ പൂട്ടിയത് നന്നായി. ഇന്നെങ്കില്‍ ഇതുപോലുള്ള കോവാലന്മാരും അവന്റെ കിങ്കരന്മാരും ജന്മമെടുത്തെന്ന് വരും.

വെറുതെ പൂട്ടുകയല്ല ചെയ്തത്. പറഞ്ഞിതിനൊക്കെ മറുപടി തന്നിട്ടു തന്നെയാണു. കോലാവന്മാരും കിങ്കരന്മാരും "റബ്ബറിന്റെ സ്ഥിതിവിവരക്കണക്കും മലയാളം വിക്കിസംരംഭങ്ങളും" എന്ന പോസ്റ്റ് വന്നതിനു ശേഷമല്ലല്ലോ ജന്മമെടുത്തത്. അവര്‍ പറയുന്നതിനു ഞാന്‍ ഉത്തരവാദിയും അല്ല.

ചിലര്‍ ചേര്‍ന്ന് വിക്കി സംരംഭങ്ങളില്‍ പോളിസി ഉണ്ടാക്കി വരുന്ന താളുകളെക്കുറിച്ച് ഒരറിവുമില്ലാത്തവരെക്കൊണ്ട് നീക്കം ചെയ്യിച്ച് മെയിലിങ്ങ് ഗ്രൂപ്പിലിരുന്ന ചര്‍ച്ചകള്‍ ചെയ്ത് തീരുമാനങ്ങളെടുത്ത് വിമര്‍ശിക്കുന്നവര്‍ ആരായാലും അവര്‍ക്കെതിരെ പടവാളോങ്ങുന്നവര്‍ ഉത്തരം മുട്ടിക്കത്തക്ക രീതില്‍ പോസ്റ്റുകളിട്ട് അഭിമാനം കൊള്ളുമ്പോള്‍ തനിക്കറിയാവുന്ന ഭാഷയില്‍ മറ്റുള്ളവര്‍ക്കും പ്രതികരിക്കാന്‍ കഴിയും എന്ന് ഷിജു അലക്സിനെപ്പോലുള്ളവര്‍ മറന്നുപോകുന്നു.


വിക്കി പോളിസി അങ്ങനെ തോന്നിയ പോലൊന്നുമല്ല ഉണ്ടാക്കുന്നതു. ആവശ്യത്തിനു ചര്‍ച്ചകള്‍ക്കും വിശകലനത്തിനും ശേഷം മാത്രമാണു. റബ്ബറിന്റെ സ്ഥിതിവിവരക്കണക്കിനു വേണ്ടി മാത്രമല്ലാതെ വിക്കിയില്‍ വന്നിരുന്നുവെങ്കില്‍ അങ്ങനെയുള്ള നയരൂപീകരണത്തില്‍ ചന്ദ്രേട്ടനും പങ്കാളീയാവാമായിരു. അല്ലാതെ ബ്ളോഗുകളിലൂടെയും മെയിലിങ്ങ് ലിസ്റ്റുകളില്‍ കൂടെയും ഉള്ള ചര്‍ച്ചകളിലൂടെയും മറ്റും അല്ല വിക്കി നയങ്ങള്‍ രൂപീകരിക്കപ്പെടുന്നത്.

വലിയൊരു വിക്കി സംരംഭത്തിന് അന്തസ്സുള്ള യൂണിവേഴ്സിറ്റികളില്‍ വിലക്കേര്‍പ്പെടുത്തിയിട്ടുള്ളത് വലിയൊരു ക്ഷീണം തന്നെയാണ്. ഇക്കാര്യം എനിക്ക് നേരത്തെ അറിയാമായിരുന്നെങ്കില്‍ ഒരിക്കലും ഞാന്‍ വിക്കിയില്‍ എത്തിച്ചേരില്ലായിരുന്നു.

വളരെ നന്നായി. ഇത് നേരത്തെ അറിഞ്ഞിരുന്നെങ്കില്‍ ജിമ്മി വെയില്‍സിനു വിസ്റ്റിങ്ങ് വാര്‍ഡ് കൊടുക്കില്ലായിരുന്നു അല്ലേ. യൂണിവേറ്‌‌സിറ്റിയില്‍ പി.എച്ച്.ഡി ചെയ്യുന്നവര്‍ക്കു വേണ്ടി മാത്രമല്ല വിക്കി ലേഖനങ്ങള്‍ എഴുതപ്പെടുന്നത്. അവരല്ല വിക്കിയിലെ വായനക്കാരുടെ ഭൂരിപക്ഷവും. പി.എച്ച്.ഡി ചെയ്യുന്നവര്‍ക്കു വേണ്ടി മാത്രം ലേഖനമെഴുതുന്നവര്‍ക്കു സ്വകാര്യസൈറ്റും ക്നോളും ഒക്കെ തന്നെ നല്ലത്. അതിനെയൊന്നും എവിടെയും വിലക്കുകയും ഇല്ല. ഏതു കാര്യവും എന്റെ മഹത്തായ കണ്ടു പിടുത്തം എന്ന രീതിയില്‍ അവിടെ പ്രദര്‍ശിപ്പിക്കാം. ആരും ചൊദ്യം ചെയ്യില്ല.

അപ്പോള്‍ സംഗതികള്‍ ആവശ്യത്തില്‍ കൂടുതല്‍ വിശദീകരിച്ചു. ഇനി അപ്പോ 2010-ത്തില്‍ വീണ്ടും റബ്ബറിന്റെ സ്ഥിതി വിവരക്കണക്കുമായി വിക്കിയില്‍ വരുമെന്ന പ്രതീക്ഷയോടെ നിര്‍ത്തുന്നു.

15 December, 2008

സര്‍വ്വവിജ്ഞാനകോശത്തിന്റെ ഉള്ളടക്കം മലയാളം വിക്കിപീഡിയയിലേക്ക്

ചില്ലു പ്രശ്നം മൂലം പ്രതിസന്ധിയിലായിരിക്കുന്ന മലയാളം വിക്കിസംരഭങ്ങള്‍ക്കും, മലയാളത്തെ സ്നെഹിക്കുന്ന മലയാളികള്‍ക്ക് ഏവര്‍ക്കും സന്തൊഷം തരുന്നതുമായ ഒരു വാര്‍ത്ത അറിയിക്കാനാണ് ഈ പോസ്റ്റ്.

കേരള സര്‍ക്കാര്‍ സ്ഥാപനമായ സര്‍വ്വവിജ്ഞാനകോശം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഒരു പ്രമുഖ പ്രസിദ്ധീകരണമായ സര്‍വ്വവിജ്ഞാനകോശം (http://sarvavijnanakosam.gov.in/a-brief-his.htm) GNU Free Documentation License 1.2. ലൈസന്‍സോടെ റിലീസ് ചെയ്യുവാനും, അതോടൊപ്പം അതിലെ ഉള്ളടക്കം ആവശ്യാനുസരണം മലയാളം വിക്കിസംരംഭങ്ങള്‍ക്ക് ഉപയോഗപ്പെടുത്താനും അനുമതി തന്നു കൊണ്ട് കേരളസര്‍ക്കാര്‍ തീരുമാനമായിരിക്കുന്നു.

ഇതിനെ സംബന്ധിച്ച് കഴിഞ്ഞ 2-3 മാസമായി കേരളാ വിദ്യാഭ്യാസമന്ത്രിയടക്കം പലരും നിരവധി പ്രസ്ഥാവനകള്‍ നടത്തിയിരുന്നുവെങ്കിലും, സര്‍വ്വവിജ്ഞാനകോശം അധികൃതരില്‍ നിന്നു മലയാളം വിക്കിസംരംഭങ്ങളിലേക്ക് അറിയിപ്പൊന്നും കിട്ടിയിരുന്നില്ല. എന്നാല്‍ കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് വച്ച് നടന്ന സ്വതന്ത്ര സോഫ്റ്റ്‌‌വെയര്‍ കോണ്‍ഫറന്‍സില്‍ മലയാളം വിക്കിസംരംഭങ്ങള്‍ക്ക് ഒരു പ്രത്യേക സെഷന്‍ അനുവദിക്കുകയും, പ്രസ്തുത സെഷനില്‍ സര്‍വ്വവിജ്ഞാനകോശം അധികൃതരും പങ്കെടുക്കുകയും അവരുടെ നിലപാട് വിശദീകരിക്കുകയും ചെയ്തു. കോണ്‍ഫറന്‍സില്‍ വെച്ച് സര്‍വ്വവിജ്ഞാനകോശം ഡയറക്ടറായ പാപ്പുട്ടി മാഷുമായി നേരിട്ടു സംസാരിക്കാനും അവസരം ലഭിച്ചു. സര്‍വ്വവിജ്ഞാനകോശത്തിന്റെ ഉള്ളടക്കം മലയാളം വിക്കിപീഡിയയ്ക്കു സംഭാവന ചെയ്യുകയല്ല സര്‍ക്കാര്‍ ചെയ്തത്. മറിച്ച്, സര്‍വ്വവിജ്ഞാനകോശത്തിന്റെ ഉള്ളടക്കം GNU Free Documentation License 1.2 പ്രകാരം സ്വതന്ത്രമാക്കുകയും, ഒരു പടി കൂടി കടന്ന് അത് വെബ്ബില്‍ ആക്കുകയും ആണ് ചെയ്തത്. ഇതോടുകൂടി സര്‍വ്വവിജ്ഞാനകോശത്തിന്റെ ഉള്ളടക്കം മലയാളം വിക്കിപ്രവര്‍ത്തകര്‍ക്ക് ടൈപ്പ് ചെയ്യാതെ തന്നെ മലയാളം വിക്കിസംരംഭങ്ങള്‍ക്ക് ഉപയോഗിക്കാം എന്നായി.

മറ്റൊരു ലോകഭാഷയിലും (കുറഞ്ഞ പക്ഷം ഭാരതീയ ഭാഷകളീല്‍ എങ്കിലും) ഇതേ വരെ നടന്നിട്ടില്ലാത്ത ഒരു ചുവടുവെപ്പാണിതു എന്നു തോന്നുന്നു (എനിക്കുറപ്പില്ല. പക്ഷെ പൊതു ജനത്തിന്റെ പണം ഉപയോഗിച്ച് നടത്തുന്ന ഇതേ പോലുള്ള എല്ലാ വൈജ്ഞാനിക സംരംഭങ്ങളും ഇതേ പോലെ സ്വതന്ത്രമാകണം എന്നാണു എന്റെ വ്യക്തിപരമായ അഭിപ്രായം). സ്വതന്ത്രസോഫ്റ്റ്‌‌വെയര്‍ കോണ്‍ഫറന്‍സില്‍ ഇതു ഒരു പ്രധാന വാര്‍ത്തയും ആയിരുന്നു. സമ്മേളനത്തില്‍ പങ്കെടുത്ത ജിമ്മിവെയില്‍സ് ഇക്കാര്യം എടുത്തു പറയുകയും ചെയ്തു.

വിക്കിപീഡിയയില്‍ നിലവിലുള്ള ചില മികച്ച ലേഖനങ്ങള്‍ കറസ്പോണ്ടിങ്ങായ സര്‍വ്വവിജ്ഞാനകോശ ലേഖനവുമായി താരതമ്യം ചെയ്തതില്‍ നിന്ന് വളരെയധികം വിക്കിപീഡിയ ലേഖനങ്ങള്‍ കൊളാബറേറ്റീവ് ഓതറിങ്ങിലൂടെ മികച്ച നിലവാരം കൈവരിച്ചിട്ടുണ്ട് എന്നു കാണാം. അതിനാല്‍ അത്തരം ലേഖനങ്ങള്‍ക്ക് സര്‍വ്വവിജ്ഞാനകോശ ലേഖനങ്ങള്‍ ഉപകാരപ്പെടില്ല.

സര്‍വ്വവിജ്ഞാനകോശത്തിന്റെ ഉള്ളടക്കം, മൂന്നുവിധത്തില്‍ ഉപയോഗപ്പെടുത്താം എന്ന നിര്‍ദ്ദേശം ആണു പലരില്‍ നിന്നായി വന്നത്. അതു താഴെ പറയുന്നവ ആണു.

  • വിക്കിപീഡിയയില്‍ സ്റ്റബ് ആയി കിടക്കുന്ന ലേഖങ്ങളുടെ ഉള്ളടക്കം, കറസ്പോണ്ടിങ്ങായ സര്‍വ്വവിജ്ഞാനകോശ ലേഖനത്തിന്റെ ഉള്ളടക്കം ഉപയോഗിച്ച് (അതിനു തക്കതായ നിലവാരം ഉണ്ടെന്കില്‍), മെച്ചപ്പെടുത്തുക. ഇതു വഴി ഏതാണ്ട് 3000 ലേഖനങ്ങളുടെയെന്കിലും ഉള്ളടക്കം മെച്ചപ്പെടുത്താനാവുമെന്നു പ്രതീക്ഷിക്കുന്നു.
  • വിക്കിപീഡിയയില്‍ ഇല്ലാത്തതും സര്‍വ്വവിജ്ഞാനകോശത്തിലുള്ളതും ആയ ലേഖനങ്ങളുടെ ഉള്ളടക്കം മലയാളം വിക്കിപീഡിയയില്‍ പുതിയ ലേഖനം തുടങ്ങാനായി ഉപയോഗിക്കുക. ഇതു വഴി ഏതാണ്ട് 10,000 ത്തോളം ലേഖനങ്ങള്‍ക്ക് തുടക്കമെങ്കിലും ഇട്ടു വയ്ക്കാന്‍ ആവുമെന്നു പ്രതീക്ഷിക്കുന്നു.
  • സര്‍വ്വവിജ്ഞാനകോശത്തിന്റെ ഉള്ളടക്കം അതെ പോലെ മലയാളം വിക്കിഗ്രന്ഥശാലയിലേക്ക് ചേര്‍ക്കുക
ഇതില്‍ അവസാനം പറഞ്ഞത് ഉടനെയൊന്നും പ്രാവര്‍ത്തികമാകും എന്നു തോന്നുന്നില്ല. സര്‍വ്വവിജ്ഞാനകോശത്തിലെ ചിത്രങ്ങളുടെ ലൈസന്‍സ് ഇതു വരെ ശരിയായി നിര്‍വചിക്കപ്പെട്ടിട്ടില്ല എന്നതു തന്നെ കാരണം. ഈയൊരു കാരണം കൊണ്ടു തന്നെ സര്‍വ്വവിജ്ഞാനകോശത്തിലെ ചിത്രങ്ങള്‍ വിക്കിപീഡിയയില്‍ ഉപയോഗിക്കാനും പറ്റില്ല.

വിക്കിപീഡിയയിലെ ലേഖനങ്ങള്‍ ഒന്നും തന്നെ സ്റ്റാറ്റിക് അല്ലാത്തതിനാല്‍ സര്‍വ്വവിജ്ഞാനകോശം മൂലം വിക്കിപീഡിയയില്‍ വരാന്‍ പോകുന്ന ഉള്ളടക്കം ഒന്നും തന്നെ അതേ പോലെ കിടക്കുകയില്ല. ചിലര്‍ ചൂണ്ടിക്കാണിച്ച പോലെ "അതാതു കാലത്തെ സര്‍ക്കാരുകളുടെ നിക്ഷിപ്ത താല്പര്യങ്ങള്‍" സര്‍വ്വവിജ്ഞാനകോശത്തില്‍ കടന്നു കൂടിയിട്ടുണ്ടാകാം. അതൊക്കെ കൂട്ടായ ശ്രമത്തിലൂടെ നമുക്കു നിഷ്പക്ഷ ലേഖനമായി കൊണ്ടുവരാവുന്നതേ ഉള്ളൂ. അതിനു ധാരാളം സന്നദ്ധ സേവകര്‍ വിക്കിയിലേക്ക് വന്നേ തീരൂ.

വിജ്ഞാനം സ്വതന്ത്രമാക്കുക എന്ന ഉദ്ദേശത്തോടുകൂടി നല്ലൊരു മുന്നേറ്റമാണു കേരളസര്‍ക്കാര്‍ നടത്തിയിരിക്കുന്നത്. ഇതിനു മുന്‍കൈ എടുത്ത എല്ലാവരോടും മലയാളി സമൂഹം കടപ്പെട്ടിരിക്കുന്നു. മലയാളം വിക്കിയിലേക്ക് കൂടുതല്‍ ആളുകള്‍ എത്താനും, മലയാളം വിക്കിസംരഭങ്ങളുടെ നിലവാരം ഇനിയും ഉയരാനും, മറ്റുള്ള ഭാഷാവിക്കിപീഡിയകള്‍ക്ക് ഒരു മാതൃകയായി നില്ക്കാനും ഈ നീക്കം നമ്മളെ സഹായിക്കും എന്നു കരുതട്ടെ.

25 November, 2008

വിദ്വാന്‍ കുട്ടിയച്ചന്‍

മലയാളം വിക്കിപീഡിയക്കു വേണ്ടി മലയാള ക്രൈസ്തവ ഗാനരചയിതാക്കളെക്കുറിച്ചുള്ള ലേഖനങ്ങളുടെ ശ്രേണി എഴുതണം എന്നു കുറേ നാളായി ആലോചിക്കുന്നു. അതിനൊരു തുടക്കം എന്ന നിലയില്‍ മലയാള ക്രൈസ്തവ ഗാനങ്ങള്‍ക്ക് മലയാളക്കരയില്‍ നിലയും വിലയും ഉണ്ടാക്കി കൊടുത്ത വിദ്വാന്‍ കുട്ടിയച്ചനില്‍ തന്നെ തുടങ്ങുന്നു. നിരവധി പുസ്തകങ്ങളില്‍ വിദ്വാന്‍‌‌കുട്ടിയെ സംബന്ധിച്ചുണ്ടായിരുന്ന വിവരശകലങ്ങള്‍ കൂട്ടി യോജിപ്പിച്ച് ലേഖനരൂപത്തില്‍ ആക്കുകയാണു ചെയ്തത്. ചില വിവരങ്ങള്‍ വായ്‌‌മൊഴിയായി മുതിര്‍ന്നവര്‍ പറഞ്ഞു തരികയും ചെയ്തു. അവരോട് എല്ലാവരോടും ഉള്ള നന്ദി അറിയിക്കട്ടെ. അതിനാല്‍ വിക്കിപീഡിയയ്ക്ക് മറ്റ് വൈജ്ഞാനികകോശങ്ങളില്‍ ഒന്നും കാണാന്‍ സാദ്ധ്യത ഇല്ലാത്ത ഒരു അപൂര്‍വ്വ ലേഖനത്തിനു തുടമിടാനെന്കിലും സാധിച്ചു. ആധികാരികമായ റെഫറന്‍സുകള്‍ ഇല്ലാത്തത്തു വിക്കിപീഡിയയെ സംബന്ധിച്ചിടത്തോളം ഒരു പ്രശ്നമാണു. അതു പക്ഷെ കാലക്രമേണ വരുമെന്നു പ്രതീക്ഷിക്കാം. വായിക്കുന്നവരില്‍ ആര്‍ക്കെന്കിലും ഈ വിഷയത്തെക്കുറിച്ച് കൂടുതല്‍ അറിവുണ്ടെന്കില്‍ അത് ഇവിടെ കമെന്റ് ആയി ഇടുമല്ലോ. വൈജ്ഞാനിക സ്വഭാവമുള്ള കമെന്റുകള്‍ എല്ലാം വിക്കിപീഡിയക്കു മുതല്‍ക്കൂട്ടാകും.


യുയോമയ സഭ എന്ന പേരില്‍ ഇപ്പോള്‍ അറിയപ്പെടുന്ന കേരളക്രൈസ്തവരിലെ ഒരു ആരാധാനമതത്തിന്റെ (cult) പിറവിക്ക് കാരണക്കാരനായ ക്രൈസ്തവ മിഷണറിയും, കേരളത്തിലെ ക്രൈസ്തവ സഭകള്‍ വ്യാപകമായി ഉപയോഗിക്കുന്ന നിരവധി ക്രിസ്തീയകീര്‍ത്തനങ്ങളുടെ രചയിതാവുമാണ് റവ. യുസ്തൂസ് യോസഫ് (സെപ്റ്റംബര്‍ 6, 1835 - 1887). വിദ്വാന്‍ കുട്ടിയച്ചന്‍ എന്ന പേരിലാണു ഇദ്ദേഹം പരക്കെ അറിയപ്പെട്ടിരുന്നത്. രാമയ്യന്‍ എന്നായിരുന്നു ഇദ്ദേഹത്തിന്റെ പൂര്‍‌വ്വനാമം. കേരളക്രൈസ്തവരുടെ ഇടയില്‍ മലയാളത്തിലുള്ള ക്രിസ്തീയകീര്‍ത്തനങ്ങള്‍ വ്യാപകമായി ആലപിക്കാന്‍ തുടങ്ങിയത് ഇദ്ദേഹത്തിന്റെ പാട്ടുകള്‍ക്ക് പ്രചാരം ലഭിച്ചതോടെയാണെന്നു പറയപ്പെടുന്നു. ക്രിസ്തീയ ഭക്തിഗാന രചയിതാക്കളില്‍ മാര്‍ അപ്രേമിനു സുറിയാനിയിലും, ഐസക് വാട്സിനു ഇംഗ്ലീഷിലും, ഉള്ള സ്ഥാനമാണു യുസ്തൂസ് യോസഫിനു മലയാളത്തിലുള്ളതെന്നുപോലും പറയുന്ന ക്രൈസ്തവ പണ്ഡിതന്മാരുണ്ട്. മാരാമണ്‍ കണ്‍വന്‍ഷനില്‍ സമാപന ഗാനമായി 1895 മുതല്‍ മുടക്കമില്ലാതെ ആലപിച്ചു വരുന്ന സ്തുതിപ്പിന്‍ സ്തുതിപ്പിന്‍ യേശുദേവനെ എന്നു തുടങ്ങുന്ന പ്രശസ്തഗാനത്തിന്റെ രചയിതാവ് വിദ്വാന്‍ കുട്ടിയച്ചനാണ്‌.

ആദ്യകാലം, വിദ്യാഭ്യാസം

പാലക്കാട് ജില്ലയിലുള്ള മണപ്പുറം ഗ്രാമത്തില്‍ ഒരു തമിഴ് ബ്രാഹ്മണ കുടുംബത്തില്‍ വെങ്കിടേശ്വര അയ്യര്‍ (വെങ്കിടേശ്വര ഭാഗവതര്), മീനാക്ഷി അമ്മാള്‍ എന്നിവരുടെ മൂത്ത മകനായി 1835 സെപ്റ്റംബര്‍ 6-നാണു രാമയ്യന്‍ ജനിച്ചത്.മാതാപിതാക്കള്‍ അമ്പലത്തിലെ പാട്ടുകാരായിരുന്നു. രാമയ്യര്‍ക്ക് 5 സഹോദരന്മാരും ഒരു സഹോദരിയും ഉണ്ടായിരുന്നു.

പാലക്കാട്ടെ ഒരു ബ്രാഹ്മണ അദ്ധ്യാപനില്‍ നിന്നു ചെറുപ്പത്തില്‍ തന്നെ മലയാളം, തമിഴ് എന്നീ ഭാഷകളും സം‌ഗീതവും അഭ്യസിച്ചു. അതിനു ശെഷം മുത്തച്ഛനില്‍ (മാതാവിന്റെ അച്ഛന്‍) നിന്നു സം‌സ്കൃതവും, ജ്യോതിഷവും പഠിച്ചു. അങ്ങനെ, 21 വയസായപ്പോഴേക്ക് രാമയ്യര്‍ ജ്യോതിഷം, ഗണിതം, വ്യാകരണം, സം‌ഗീതം എന്നിവയില്‍ പ്രവീണനായിത്തീര്‍ന്നു. ഈ സമയത്ത് കുടുംബം ശാസ്താംകോട്ടയ്ക്ക് താമസം മാറ്റി. ആദ്യം തേവലക്കരയിലും പിന്നെ ചവറയിലും പാര്‍ത്തു. ആ സമയത്ത് രാമയ്യന്‍ കരുനാഗപ്പള്ളി പുത്തൂര്‍ മഠം എന്ന ബ്രാഹ്മണകുടുംബത്തിലെ സീതാദേവി എന്ന 10 വയസ്സുള്ള പെണ്‍കുട്ടിയെ വിവാഹം കഴിച്ചു. ഇതിനു ശേഷമാണു അദ്ദേഹത്തിന്റെ ജീവിതത്തിന്റെ ഗതിമാറ്റിയ പല സം‌ഭവങ്ങളും അരങ്ങേറുന്നത്.

മാതാവിന്റെ രോഗശാന്തിയും രാമയ്യന്റെ കുടുംബത്തിന്റെ മതപരിവര്‍ത്തനവും

തേവലക്കരയില്‍ താമസിക്കുന്ന രാമയ്യന്റെ അമ്മയ്ക്ക് കഠിനമായ ഏതോ അജ്ഞാത രോഗം പിടിപ്പെട്ടു. അറിവുള്ള വൈദ്യവും മന്ത്രവും ഒക്കെ മീനാക്ഷി അമ്മാളുടെ രോഗം ഭേദമാകാന്‍ വേണ്ടി അവര്‍ പരീക്ഷിച്ചു. പക്ഷെ അതൊന്നും ഫലം കണ്ടില്ല. കുടുംബത്തിന്റെ അയല്‍വാസിയായിരുന്ന തോമസ് കുഞ്ഞ്, രാമയ്യന്റെ പിതാവിന്റെ അടുത്ത സുഹൃത്തായിരുന്നു. തോമസ് കുഞ്ഞിന്റെ ഉപദേശപ്രകാരം അവര്‍ ക്രൈസ്തവ പ്രാര്‍ത്ഥനകള്‍ ചൊല്ലുകയും തേവലക്കര മാര്‍ത്ത മറിയം പള്ളിയില്‍ കബറടങ്ങിയിരിക്കുന്ന ഒരു ദിവ്യന്റെ മദ്ധ്യസ്ഥതയില്‍ പ്രാര്‍ത്ഥിക്കുകയും ചെയ്തെന്നും അവരെ അത്ഭുതപ്പെടുത്തി കൊണ്ട് അസുഖം ഭേദമായെന്നും പറയപ്പെടുന്നു. ഈ സംഭവമാണ് ക്രിസ്ത്യാനിവേദത്തെക്കുറിച്ച് അനേഷിക്കുവാന്‍ അവരെ പ്രേരിപ്പിച്ചതത്രെ.

തോമസ് കുഞ്ഞ് നയിച്ചിരുന്ന ക്രിസ്തീയ ജീവിതത്തില്‍ ആകൃഷ്ടരായ അയ്യര്‍ കുടുംബം, പല അവസരങ്ങളിലും ക്രൈസ്തവ വിശ്വാസത്തെക്കുറിച്ചുള്ള സം‌ശയങ്ങളുമായി തോമസ് കുഞ്ഞിനേയും, അദ്ദേഹത്തിന്റെ അമ്മായിഅച്ഛനായ കുഞ്ഞാണ്ടി വൈദ്യനേയും സമീപിച്ചിരുന്നു. ഇടയ്ക്ക്, തോമസ് കുഞ്ഞ് വെങ്കിടേശ്വര അയ്യര്‍ക്ക് പിറന്നാള്‍ സമ്മാനമായി ഒരു മലയാളം ബൈബിള്‍ സമ്മാനിച്ചു. വെങ്കിടേശ്വര ഭാഗവതരും കുടുംബവും സ്ഥിരമായി ബൈബിള്‍ പാരായണം ചെയ്യുവാന്‍ തുടങ്ങി. ഇടക്കിടെ സംശയനിവാരണത്തിനായി തോമസ് കുഞ്ഞിനേയും, കുഞ്ഞാണ്ടി വൈദ്യനേയും സമീപിച്ചിരുന്നു.

അക്കാലത്ത് മാവേലിക്കരയില്‍ താമസിച്ചിരുന്ന റവ. ജോസഫ് പീറ്റ് എന്ന സി.എം.എസ്. മിഷനറി എഴുതിയ മലയാള വ്യാകരണ ഗ്രന്ഥം രാമയ്യന്‍ വായിക്കാന്‍ ഇടയായി. അതിനെ തുടര്‍ന്ന്, രാമയ്യന്‍ ജോസഫ് പീറ്റിനെ കാണാനായി മാവേലിക്കരയ്ക്ക് പോവുകയും അദ്ദേഹവുമായി നീണ്ട ചര്‍ച്ചയില്‍ ഏര്‍പ്പെടുകയും ചെയ്തു. ക്രമേണ, ക്രിസ്തീയ വിശ്വാസവും ക്രിസ്തുമതതത്ത്വങ്ങളും ചര്‍ച്ചയുടെ പ്രധാന വിഷയമായി. രാമയ്യന്‍ ചോദിച്ച ചോദ്യങ്ങള്‍ക്കൊക്കെ തൃപ്തികരമായ ഉത്തരം നല്‍കാന്‍ ജോസഫ് പീറ്റിനു കഴിഞ്ഞെന്ന് പറയപ്പെടുന്നു. അതിനുശേഷം ജോസഫ് പീറ്റ് തേവലക്കരയില്‍ രാമയ്യന്‍ കുടുംബത്തെ സന്ദര്‍ശിക്കുകയും, ക്രൈസ്തവ മതത്തെക്കുറിച്ച് അവരുമായി സൗഹൃദസം‌ഭാഷണം നടത്തുകയും ചെയ്തു. ജോണ്‍ ബനിയന്റെ പ്രശസ്തമായ പരദേശിമോക്ഷയാത്ര എന്ന ഗ്രന്ഥത്തിന്റെ ഒരു പ്രതി ജോസഫ് പീറ്റ് അവര്‍ക്കു സമ്മാനിച്ചു. ഈ പുസ്തകം വായിച്ചതോടെയാണ് രാമയ്യന്‍ കുടുംബം ക്രിസ്തുമതത്തിലേക്ക് മതപരിവര്‍ത്തനം ചെയ്യാന്‍ തീരുമാനിച്ചത്.

അവര്‍ മതപരിവര്‍ത്തനം നടത്താന്‍ തീരുമാനിച്ച വാര്‍ത്ത പെട്ടെന്ന് ദേശത്തു പരന്നു. ഹൈന്ദവനേതാക്കളും, രാമയ്യന്റെ ഭാര്യവീട്ടുകാരും ഒക്കെ അവരെ സന്ദര്‍ശിച്ച് ആ ഉദ്യമത്തില്‍ നിന്നു പിന്‍തിരിപ്പിക്കാന്‍ ശ്രമിച്ചു. രാമയ്യന്റെ ഭാര്യയെ ബലം പ്രയോഗിച്ച് അവരുടെ വീട്ടിലേക്ക് കൊണ്ടു പോവുകയും ചെയ്തു. പക്ഷെ അവര്‍ തീരുമാനം മാറ്റിയില്ല.

1861 ജൂണ്‍, സെപ്റ്റംബര്‍ മാസങ്ങള്‍ക്കിടയില്‍‍ മാവേലിക്കര സി.എം.എസ് പള്ളിയില്‍ വച്ച് ജോസഫ് പീറ്റില്‍ നിന്ന് സ്നാനമേറ്റ് അവര്‍ എല്ലാവരും ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തിതരായി. രാമയ്യന്‍ 1861 ഓഗസ്റ്റ് 4 നാണു സ്നാനം ഏറ്റത്.

ജ്ഞാനസ്നാനത്തില്‍ അവര്‍ എല്ലാവരും ക്രിസ്തീയ നാമങ്ങളും സ്വീകരിച്ചു. തനിക്കായി, അപ്പോസ്തോല പ്രവര്‍ത്തികള്‍ 1:21 വാക്യത്തിലെ യുസ്തൊസ് എന്ന പേരാണു രാമയ്യന്‍ സ്വീകരിച്ചത്. എല്ലാവരുടേയും പുതിയ പേരുകള്‍ ഇവ ആയിരുന്നു.

  • വെങ്കിടേശ്വര ഭാഗവതര്‍ - യുസ്തൂസ് കൊര്‍ന്നൊല്യോസ്
  • മീനാക്ഷി അമ്മാള്‍ - സാറ സത്യബോധിനി
  • രാമയ്യന്‍ - യുസ്തൂസ് യോസഫ്
  • വെങ്കിടകൃഷ്ണന്‍ - യുസ്തൂസ് യാക്കൂബ്
  • സുബ്രഹ്മണ്യന്‍ - യുസ്തൂസ് മത്തായി
  • സൂര്യനാരായണന്‍ - യുസ്തൂസ് യോഹന്നാന്‍
  • ഗോവിന്ദന്‍ - യുസ്തൂസ് ഫീലിപ്പോസ്
  • പദ്മനാഭന്‍ - യുസ്തൂസ് ശമുമേല്‍
  • സീതാ ദേവി - മേരി

ബന്ധുക്കളില്‍ നിന്നും, മതനേതാക്കളില്‍ നിന്നും, നേരിടേണ്ടി വന്ന രൂക്ഷമായ എതിര്‍പ്പു നിമിത്തം അവര്‍ക്ക് വാസസ്ഥലം മാറ്റേണ്ടി വന്നു. മാവേലിക്കരയില്‍ ജോസഫ് പീറ്റിനോടൊപ്പം മിഷ്യന്‍ ബംഗ്ലാവിലായിരുന്നു അവര്‍ ദീര്‍ഘകാലം താമസിച്ചത്.

സി.എം.എസ്. സഭയിലെ പുരോഹിതനായുള്ള പ്രവര്‍ത്തന കാലഘട്ടം

പരിവര്‍ത്തനത്തിനുശേഷം യുസ്തൂസ് യോസഫിനെ ഗ്രീക്ക്, ഇംഗ്ലീഷ് എന്നീ ഭാഷകളും ബൈബിളും പഠിക്കാനായി കോട്ടയം സെമിനാരിയിലേക്ക് അയച്ചു. അവിടെനിന്നു പഠനം പൂര്‍ത്തിയാക്കി ഇറങ്ങിയ അദ്ദേഹത്തെ 1865 നവംബര്‍ 26-നു സി.എം.എസ്. സഭയിലെ ഡീക്കനായി വാഴിച്ചു. 1865 ഡിസം‌ബറില്‍ അദ്ദേഹം മാവേലിക്കര സി.എം.എസ് ഇടവകയില്‍ സഹവികാരിയായി നിയമിതനായി.

യുസ്തൂസ് യോസഫ് ബൈബിള്‍ അടിസ്ഥാനമാക്കിയുള്ള തന്റെ പഠിപ്പിക്കലുകളില്‍ കേരളാക്രൈസ്തവസഭകളില്‍ ഒരു നവീകരണം ഉണ്ടാകേണ്ടതിന്റെ ആവശ്യകത ജനങ്ങളെ ബോദ്ധ്യപ്പെടുത്തി. മാവേലിക്കരയോടു ചേര്‍ന്ന പ്രദേശങ്ങളില്‍ ധാരാളം ഉണര്‍വ്വ് യോഗങ്ങള്‍ നടന്നു. യുസ്തൂസ് യോസഫിനു പാട്ടുകള്‍ പാടാനുള്ള താലന്ത് ഈ യോഗങ്ങളില്‍ വിശേഷിച്ചും പ്രകടമായി. സി.എം.എസ്. സഭയുടെ അധികാരികള്‍ യുസ്തൂസ് യൊസഫിന്റെ പ്രവര്‍ത്തനങ്ങളില്‍ സം‌പ്രീതരായി. അവര്‍ അദ്ദേഹത്തെ 1868-ല്‍ മാവേലിക്കര കന്നീറ്റി സി.എം.എസ്. ഇടവകയുടെ വികാരിയായി നിയമിച്ചു. വളരെയധികം ആത്മാര്‍ത്ഥതയോടെ അദ്ദേഹം തേവലക്കര, കൃഷ്ണപുരം, പുതുപ്പള്ളി, കറ്റാനം, ചേപ്പാട് തുടങ്ങിയ പ്രദേശങ്ങളില്‍ ഉണര്‍വ്വ് യോഗങ്ങള്‍ക്ക് സം‌ഘടിപ്പിച്ചു. വിദ്വാന്‍കുട്ടിയച്ചന്റെ വാഗ്‌സാമര്‍ത്ഥ്യവും, ഭാഷാജ്ഞാനവും, വേദപാണ്ഡിത്യവും, അദ്ദേഹത്തിന്റെ സഹോദരന്മാരുടെ സം‌ഗീത സിദ്ധിയും ജനങ്ങളെ ആകര്‍ഷിച്ചു. ആംഗ്ലിക്കന്‍ സഭയില്‍ പെട്ടവര്‍ മാത്രമല്ല, മലങ്കര സഭയില്‍ പെട്ടവരും വിദാന്‍കിട്ടിയച്ചന്റെ പ്രസം‌ഗങ്ങള്‍ കേള്‍ക്കാനും അദ്ദേഹം രചിച്ച ഉണര്‍വ്വുപാട്ടുകള്‍ എറ്റു പാടാനും വന്നു കൂടി.

സന്ദര്‍ഭോജിതമായി യുസ്തൂസ് യോസഫ് ധാരാളം കീര്‍ത്തനങ്ങള്‍ രചിച്ചു. മലയാളത്തിലുള്ള ക്രിസ്തീയ കീര്‍ത്തനങ്ങള്‍ വിദ്വാന്‍കുട്ടിയച്ചന്റെ യോഗങ്ങള്‍ക്ക് എത്തിയിരുന്നവര്‍ കൂട്ടമായി ആലപിക്കാന്‍ തുടങ്ങി. ആ കാലഘട്ടത്തില്‍ യുസ്തൂസ് യോസഫ് അച്ചനും സഹോദരന്മാരും രചിച്ചാലപിച്ചിട്ടുള്ള ക്രിസ്തീയ കീര്‍ത്തനങ്ങള്‍ മലയാള ഭാഷയ്ക്കും കേരളക്രൈസ്തവസഭയ്ക്കും സം‌ഗീത ലോകത്തിനും ലഭിച്ച അനര്‍ഘനിധികളായി കരുതിപ്പോരുന്നു.

വിദ്വാന്‍കുട്ടിയച്ചനു മുന്‍പ് മലയാളക്കരയിലെ ക്രൈസ്തവആരാധനയില്‍, ദൈവസ്നേഹത്തേയും ക്രൂശുമരണത്തേയും കുറിച്ച് പൗരസ്ത്യ ഓര്‍ത്തഡോക്സുകാരും സുറിയാനി കത്തോലിക്കരും സുറിയാനിയിലും, ആം‌ഗ്ലിക്കന്‍ സഭാവിഭാക്കാര്‍ ഇം‌ഗ്ലീഷിലും, ലത്തീന്‍കത്തോലിക്കര്‍ ലത്തീനിലും, പാശ്ചാത്യ-പൗരസ്ത്യ രാഗങ്ങളിലുള്ള കീര്‍ത്തനങ്ങളാണു ആലപിക്കാറുണ്ടായിരുന്നത്. എന്നാല്‍ ഭാരതീയ ശാസ്ത്രീയ സം‌ഗീത പൈതൃകവും, ലയ-വിന്യാസങ്ങളും സ്വീകരിച്ച്, ക്രിസ്തീയ ഭക്തി പ്രമേയങ്ങളെ സ്വതന്ത്രമായി ആര്‍ക്കും പാടാവുന്ന പാട്ടുകളാക്കി മാറ്റുന്ന പ്രക്രിയ ആദ്യം തുടങ്ങിയത് വിദ്വാന്‍ കുട്ടിയച്ചനാണ്‌.

അദ്ദേഹം ഒരു ക്രൈസ്തവ പുരോഹിതന്‍ കൂടിയായതിനാല്‍ സഭാപഞ്ചാംഗത്തിലെ വിശേഷദിനങ്ങളില്‍ പാടാനുള്ള അനവധി പാട്ടുകളും രചിച്ചു. അങ്ങനെ രചിച്ച പാട്ടുകളില്‍ ചിലത് താഴെ പറയുന്നവ ആണ്‌.

  • ഓശാന ഞായറാഴ്ച - മറുദിവസം മറിയമകന്‍ വരുന്നുണ്ടെന്നു യരുശലേമില്‍ വരുന്നുണ്ടെന്നു...
  • ദുഃഖവെള്ളിയാഴ്ച - എന്തൊരന്‍പിതപ്പനേ ഈ പാപിമേല്‍ ...
  • ഉയിര്‍പ്പുഞായര്‍ - ഇന്നേശു രാജനുയിര്‍ത്തെഴുന്നേറ്റു ...

കേരളാ ക്രൈസ്തവ സഭയിലെ ഉണര്‍വ്വു കാലഘട്ടവും യുസ്തൂസ് യോസഫും

സഭയുടെ പ്രധാനപഠിപ്പിക്കലുകളില്‍ നിന്നും ആചാരങ്ങളില്‍ നിന്നുമൊക്കെ വിട്ട്, വ്യക്തികളുടെ അത്മീയ-വിശ്വാസ അനുഭവങ്ങള്‍ക്ക് സവിശെഷ പ്രാധാന്യം കൊടുക്കുന്ന വിവിധ പ്രവര്‍ത്തികള്‍ ഉള്‍പ്പെടുന്ന പ്രക്രിയയെ‍യാണു ക്രൈസ്തവസഭയില്‍ ഉണര്‍വ്വ് എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത്. പൊതുവെ പാട്ട്, പ്രസം‌ഗം, ആരാധന, നൃത്തം ഇതൊക്കെ ഉണര്‍വ്വ് കൂടി വരവുകളുടെ ഭാഗവും ലക്ഷണവും ആണ്‌. കേരളക്രൈസ്തവ സഭകള്‍ ഈ വിധത്തിലുള്ള പല ഉണര്‍വ്വ് കാലഘട്ടങ്ങള്‍ക്കും സാക്ഷ്യം വഹിച്ചിട്ടുണ്ട്. പക്ഷെ ഇത്തരം കാലഘട്ടങ്ങളിലെ ഏറ്റവും പ്രധാന കാലഘട്ടമാണു ഇപ്പോള്‍ പൊതുവെ കൊല്ലവര്‍ഷം 1048-ലെ ഉണര്‍വ്വ് എന്ന പേരില്‍ അറിയപ്പെടുന്ന കാലഘട്ടം.

ഇപ്പോള്‍ തമിഴ്‌നാട്ടിലുള്ള തിരുനെല്‍വേലിയാണു ആ കാലഘട്ടത്തില്‍ തെക്കേ ഇന്ത്യയില്‍ ഇത്തരം ഉണര്‍വ്വ് കൂട്ടായ്മകളുടെ ജന്മകേന്ദ്രം. സി.എം.എസ് മിഷനറിമാരിലൂടെ 1860-ല്‍ ആണു ഇത് തിരുനല്‍വേലിയില്‍ ആരംഭിച്ചത്. തിരുനല്‍വേലി സി.എം.എസ്. ഇടവകയിലെ ജോണ്‍ അരുളപ്പന്‍ ഉപദേശിയാണു തെക്കേ ഇന്ത്യയിലെ ഉണര്‍വ്വിന്റെ ഉപജ്ഞാതാവ് എന്ന് പറയപ്പെടുന്നു. അജ്ഞാതനായ ഒരു മത്തായി ഉപദേശിയിലൂടെ ഈ ഉണര്‍വ്വ് തിരുവതാംകൂറിലേക്കും വ്യാപിച്ചു. തമിഴ് നാട്ടില്‍ നിന്നു ക്രിസ്തു മതത്തിലേക്ക് മതപരിവര്‍ത്തനം ചെയ്ത വേദനായക ശാസ്ത്രിയുടെ മകള്‍ അമ്മാളെ മലങ്കര സഭയില്‍ ഉണര്‍വ്വ് പാട്ടുകളില്‍ കൂടെ ഉത്തേജിപ്പിക്കാന്‍ മലങ്കര മെത്രാപ്പോലിത്താ അനുവദിച്ചതായി രേഖകള്‍ ഉണ്ട്.

ഉണര്‍വ്വിന്റെ സന്ദേശം ജനങ്ങളില്‍ എത്തിക്കാന്‍ ജോണ്‍ അരുളപ്പന്‍ ഉപദേശി നിരവധി പേരെ പരിശീലിപ്പിക്കുകയും ചെയ്തു. യുസ്തൂസ് യോസഫിന്റെ സഹോദരന്മാരായ യുസ്തൂസ് യാക്കോബ് കുട്ടി, യുസ്തൂസ് മത്തായി കുട്ടി എന്നിവര്‍ ജോണ്‍ അരുളപ്പന്റെ അനുയായികളായി മാറുകയും അദ്ദേഹത്തില്‍ നിന്ന് ഉണര്‍വ്വിന്റെ പാഠങ്ങള്‍ പഠിക്കുകയും, ഉണര്‍വ്വിന്റെ സന്ദേശം മലങ്കര സഭയില്‍ പടര്‍ത്താന്‍ തിരുവതാംകൂറിലേക്ക് തിരിച്ചു വരികയും ചെയ്തു.

അരുളപ്പന്‍ ഉപദേശിയില്‍ നിന്നു ലഭിച്ച പരിശീലനം അനുസരിച്ച് മദ്ധ്യതിരുവിതാംകൂറില്‍ ഉണര്‍വ്വിന്റെ പ്രവര്‍ത്തനം യാക്കോബ് കുട്ടി, മത്തായി കുട്ടി എന്നിവര്‍ ആരംഭിച്ചു. യുസ്തൂസ് യാക്കോബ് കുട്ടി കഴിവുറ്റ പ്രാസംഗികനും യുസ്തൂസ് മത്തായി കുട്ടി നല്ലൊരുഗായകനും ആയിരുന്നു. മാനസാന്തരം, കര്‍ത്താവിന്റെ രണ്ടാം വരവ്, സഹസ്രാബ്ദ വാഴ്ച ഇതൊക്കെയായിരുന്നു അവരുടെ പ്രസം‌ഗങ്ങളുടെ പ്രധാന വിഷയങ്ങള്‍. വളരെ പെട്ടന്നു തന്നെ അവര്‍ പ്രസിദ്ധരാവുകയും ആയിരങ്ങള്‍ അവരെ അനുഗമിക്കുകയും ചെയ്തു. ആ സഹോദരങ്ങള്‍ ധാരാളം ധനം സമ്പാദിക്കുകയും ചെയ്തു.

ഉണര്‍വ്വ് യോഗപ്രവര്‍ത്തനങ്ങള്‍ വഴിതെറ്റുന്നു

1873 ജൂലൈയില്‍ മണക്കുഴി സി.എം.എസ്. ഇടവകയിലെ ഒരു സ്ത്രീക്ക് വിചിത്രമായ ഒരു ദര്‍ശനം ഉണ്ടായതായി വാര്‍ത്ത പരന്നു. ആകാശത്തു നിന്ന് ഒരു കറുത്ത മേഘശകലം ഇറങ്ങി വരികയും അത് അവരുടെ തോളില്‍ ഇരിക്കുകയും ചെയ്യുന്നതാണു അവര്‍ കണ്ടത്. അതോടൊപ്പം "അനുതപിക്ക അല്ലെങ്കില്‍ നീ മരിക്കും" എന്നൊരു അശരീരിയും കേട്ടത്രേ. അതേ രാത്രിയില്‍ യുസ്തൂസ് മത്തായി കുട്ടിയുടെ ഭാര്യക്കും ഇതേ ദര്‍ശനം ഉണ്ടായതായി മത്തായി കുട്ടി അറിയിച്ചു. ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ കറ്റാനം സി.എം.എസ്. സ്കൂളിലെ ഒരു അദ്ധ്യാപകനും സമാനമായ ഒരു ദര്‍ശനം ഉണ്ടായി. ഈ മൂന്നു ദര്‍ശനങ്ങളും യുസ്തൂസ് യാക്കോബ് കുട്ടി, യുസ്തൂസ് മത്തായി കുട്ടി എന്നിവരുടെ മുന്‍കൂട്ടിയുള്ള പദ്ധതി പ്രകാരം ഉണ്ടായതാണെന്നു പലരും സം‌ശയിക്കുന്നു. ഈ സഹോദര്‍ന്മാര്‍ തങ്ങളുടെ മൂത്ത സഹോദരനായ യുസ്തൂസ് യോസഫിനേയും തങ്ങളുടെ പഠിപ്പിക്കലുകള്‍ വിശ്വസിപ്പിച്ചു.

യുസ്തൂസ് യോസഫിനും വഴി തെറ്റുന്നു

കൊട്ടാരയ്ക്കരയ്ക്കടുത്തുള്ള ചെങ്കുളം ഗ്രാമത്തില്‍ കൂടാരപ്പറമ്പില്‍ തൊമ്മന്‍ എന്നൊരു പ്രവാചകന്‍ യാക്കോബ് കുട്ടിയുടേയും, മത്തായി കുട്ടിയുടേയും അടുത്ത സുഹൃത്ത് ആയിരുന്നു. സഹോദരന്മാരുടെ സ്വാധീനം നിമിത്തം യുസ്തൂസ് യോസഫ്, കൂടാരപ്പറമ്പില്‍ തൊമ്മനെ സന്ദര്‍ശിച്ചു. യുസ്തൂസ് യോസഫിന്റേയും മറ്റു സന്നിഹിതരായിരുന്നവരുടേയും സാന്നിദ്ധ്യത്തില്‍ കൂടാരപ്പറമ്പില്‍ തൊമ്മന്‍,

യേശു ക്രിസ്തു 6 വര്‍ഷം കഴിഞ്ഞ് (1875 മെയ് 30 ലാണു ഈ പ്രവചനം നടത്തുന്നത്) വരുമെന്നും ഏഴാം വര്‍ഷം എല്ലാ വിശ്വാസികളേയും തന്റെ രാജ്യത്തിലേക്ക് ചേര്‍ക്കുമെന്നും


പ്രവചിച്ചു. യുസ്തൂസ് യോസഫും സഹോദരന്മാരും ആ പ്രവചനം വിശ്വസിച്ചു.

ഉന്നത ബ്രാഹ്മണ കുലജാതനായതിനാല്‍ സി.എം.എസ്. മിഷണറിമാര്‍ക്ക് യുസ്തൂസ് യോസഫിനോട് പ്രത്യേക മമത ഉണ്ടായിരുന്നു. ആരംഭ കാലങ്ങളില്‍ അവര്‍ അച്ചന്റെ പ്രവര്‍ത്തനത്തെ അകമഴിഞ്ഞ് സഹായിച്ചു. പക്ഷെ കൂടാരപ്പറമ്പില്‍ തൊമ്മനുമായുള്ള അച്ചനുള്ള ബന്ധം സി.എം.എസ്. മിഷണറിമാര്‍ക്ക് സമ്മതമായിരുന്നില്ല.

പക്ഷെ യുസ്തൂസ് യോസഫ്, കൂടാരപ്പറമ്പില്‍ തൊമ്മന്റെ പ്രവചനം വിശ്വസിക്കുകയും അതിനു അനുയോജ്യമായ പഠിപ്പിക്കലുകള്‍ തന്റെ യോഗങ്ങളില്‍ നടത്തുകയും ചെയ്തു. കൂടാരപ്പറമ്പില്‍ തൊമ്മന്റെ പ്രവചനത്തിന്റെ വെളിച്ചത്തില്‍ ബൈബിളിലെ പ്രവചനങ്ങള്‍ കോര്‍ത്തിണക്കി, ജ്യോത്സ്യവിദ്വാനായിരുന്ന വിദ്വാന്‍ കുട്ടി അച്ചന്‍ കാലഗണന നടത്തി.

1881 ഒക്‌ടോബര്‍ 2-ആം തീയതി കര്‍ത്താവു തന്റെ സഭയെ ചേര്‍ത്തുകൊള്‍വാന്‍ വരും നിശ്ചയം. സ്വര്‍ഗ്ഗരാജ്യം സമീപിച്ചിരിക്കുകയാല്‍ മാനസാന്തരപ്പെടുവിന്‍


എന്നു വിളംബരം ഉണര്‍വ്വുകാരുടെ യോഗത്തില്‍ പ്രസിദ്ധപ്പെടുത്തുകയും, ഭരണാധികാരികളേയും സഭാദ്ധ്യക്ഷന്മാരേയും അറിയിക്കുകയും ചെയ്തു. മറ്റു ക്രൈസ്തവ സഭാ നേതാക്കള്‍, യുസ്തൂസ് യോസഫിന്റെ പഠിപ്പിക്കലുകള്‍ അം‌ഗീകരിക്കിക്കുകയോ അവരുടെ വെളിപാടോ പ്രവചന വ്യാഖ്യാനമോ അം‌ഗീകരിച്ചില്ല. പ്രത്യുത പാഷണ്ഡോപദേശമാണെന്നു ചൂണ്ടിക്കാട്ടുകയും ചെയ്തു.

യുസ്തൂസ് യോസഫ് എല്ലാ പരിധിയും ലം‌ഘിക്കുന്നു എന്നു കണ്ട സി.എം.എസ്. അധികാരികള്‍ 1875 ഒക്‌ടോബര്‍ 9നു അച്ചനെ സി.എം.എസ്. ഇടവകയില്‍ നിന്നു മുടക്കി. ഒരാഴ്ചയ്ക്കു ശേഷം 1875 ഒക്‌ടോബര്‍ 18നു യുസ്തൂസ് യോസഫ് കന്നീറ്റി ഉണര്‍വ്വു സഭ എന്ന പേരില്‍ ഒരു പുതിയ സഭ തുടങ്ങി. യുസ്തൂസ് യോസഫ് തന്നെയായിരുന്നു ആയിരുന്നു കന്നീറ്റി ഉണര്‍വ്വു സഭയുടെ തലവന്‍.

യുസ്തൂസ് യോസഫിന്റെ കന്നീറ്റി ഉണര്‍വ്വ് സഭയുടെ പ്രവര്‍ത്തനങ്ങള്‍

സി.എം.എസ്. സഭയില്‍ നിന്നു യുസ്തൂസ് യോസഫിനെ പുറത്താക്കിയെങ്കിലും വളരേയധികം ആളുകള്‍ യുസ്തൂസ് യോസഫിനേയും അദ്ദേഹത്തിന്റെ പഠിപ്പിക്കലുകളിലും വിശ്വസിച്ചു. കന്നീറ്റി, തേവലക്കര, ചെങ്ങന്നൂര്‍, മാവേലിക്കര, ആറന്മുള, പൂവത്തൂര്‍, കോഴഞ്ചേരി,തിരുവല്ല, മാന്നാര്‍, നിരണം, തലവടി, ചെന്നിത്തല തുടങ്ങിയ സ്ഥലങ്ങളില്‍ കന്നീറ്റി ഉണര്‍വ്വു സഭയ്ക്ക് ശാഖകളും ഉണ്ടായി. ഏതാണ്ട് 1500-ഓളം വീട്ടുകാരും വിവിധ സഭകളില്‍ നിന്നുള്ള 11 വൈദീകരും യുസ്തൂസ് യോസഫിന്റെ സഭയില്‍ ചേര്‍ന്നു. കൂടാരപ്പറമ്പില്‍ തൊമ്മന്‍, ഓമല്ലൂര്‍ ഈപ്പന്‍ എന്നിവര്‍ക്കായിരുന്നു യുസ്തൂസ് യോസഫിന്റെ സഭയുടെ കാര്യനിര്‍വഹണത്തിനുള്ള ചുമതല. യുസ്തൂസ് യോസഫിന്റെ സഭാ ജനങ്ങള്‍ എല്ലാം തന്നെ അഞ്ചര വര്‍ഷത്തിനു ശെഷം യേശുക്രിസ്തു വരും എന്ന പ്രതീക്ഷയോടെ ആകാംക്ഷയോടെ കാത്തിരുന്നു. ഇക്കാരണം കൊണ്ട് ഈ വിഭാഗത്തില്‍ പെട്ടവരെ അഞ്ചരക്കാര്‍, അഞ്ചരവേദക്കാര്‍ എന്നൊക്കെ മറ്റു ക്രൈസ്തവവിഭാഗങ്ങളില്‍ പെട്ടവര്‍ വിശെഷിപ്പിച്ചിരുന്നു. അതിനാല്‍ ആ പേരുകള്‍ ഈ സഭയുടെ മറു പേരുമായി തീര്‍ന്നു.

മാസങ്ങള്‍ക്ക് ശേഷം കന്നീറ്റി ഉണര്‍വ്വു സഭയിലെ പ്രവാചകന്മാര്‍ക്ക് (കൂടാരപ്പറമ്പില്‍ തൊമ്മനും, ഓമല്ലൂര്‍ ഈപ്പനും ആണു അതില്‍ പ്രമുഖര്‍) വിചിത്രമായ ഒരു ദര്‍ശനം ഉണ്ടായതായി പ്രഖ്യാപിച്ചു. 1876 ഓഗസ്റ്റ് 10 മുതല്‍ 12 വരെ ലോകം മുഴുവനും ഇരുട്ടു വ്യാപിക്കുവാന്‍ പോകുന്നു എന്നും ഇതു ക്രിസ്തുവിന്റെ രണ്ടാം വരവിനുള്ള അടയാളം ആണു എന്നതായിരുന്നു ദര്‍ശനം. ഈ വാര്‍ത്ത ലോകം മുഴുവന്‍ അറിയിക്കാന്‍ അവര്‍ ആവുന്നതെല്ലാം ചെയ്തു. ഇം‌ഗ്ലണ്ടിലെ വിക്‌ടോറിയ രാജ്ഞിക്കും, കാന്റന്‍ബറി, ആര്‍ച്ച് ബിഷപ്പിനും, പോപ്പിനും ഒക്കെ അവര്‍ ടെലഗ്രാമുകള്‍ അയച്ചു.

ഈ വാര്‍ത്ത കാരണം ഈ ആരാധനാമതത്തിന്റെ (cult) സ്വാധീനം പിന്നേയും വര്‍ദ്ധിച്ചു. കൂടുതല്‍ കൂടുതല്‍ ആളുകള്‍ ആ സഭയില്‍ ചേര്‍ന്നു. പലരും തങ്ങളുടെ വസ്തുവഹകള്‍ വിറ്റ് അതൊക്കെ യുസ്തൂസ് യോസഫിനു കാഴ്ച വെച്ചു. ആ സഭയില്‍ ചേര്‍ന്ന ജനങ്ങളൊക്കെ ഉന്മാദചിത്തരായി പരിഭ്രമപ്പെട്ടു നടന്നു. പലര്‍ക്കും കച്ചവടത്തിലും കൃഷിയിലും ഉള്ള താല്പര്യം നശിച്ചു. പലയിടത്തും വസ്തു വഹകള്‍ വിറ്റു കിട്ടിയ പണം കൊണ്ട് ഗംഭീര വിരുന്ന് ഒരുക്കപ്പെട്ടു.

പക്ഷെ 1876 ഓഗസ്റ്റ് 10 നും സൂര്യന്‍ പതിവു പോലെ ഉദിച്ചു. ഇരുട്ടോ പുനരാഗമനമോ ഉണ്ടായില്ല. അപ്പോഴാണു തന്റെ പ്രവചനവ്യാഖ്യാനങ്ങളും കാലനിര്‍ണ്ണയും അതിനു അവലംബമാക്കിയ വെളിപാടുകളും തെറ്റായിരുന്നു എന്ന് യുസ്തൂസ് യോസഫിനു ബോദ്ധ്യമായത്. ആ രാത്രിയില്‍ അദ്ദേഹം ഉറങ്ങിയില്ല. വെളുപ്പിനു എഴുന്നേറ്റു തിരുവല്ലായില്‍ ചെന്ന് സി.എം.എസ്. അധികാരികളെ കണ്ട് വിവരങ്ങള്‍ പറയാന്‍ ഇറങ്ങുകയായിരുന്നു. പക്ഷെ കുശാശ്രബുദ്ധിക്കാരനായ യാക്കോബു കുട്ടി അച്ചനെ വിട്ടില്ല.

കൂരിരുട്ട് പരമാര്‍ത്ഥമായി ഉണ്ടായി. പക്ഷെ അതു ബാഹ്യനേത്രങ്ങള്‍ക്ക് വിഷയമാകുന്ന ഇരുട്ടല്ലായിരുന്നു. അതു നമുക്കുണ്ടായ ഹൃദയാന്തകാരവും അവിശ്വാസവും ആയിരുന്നു. നീതിസൂര്യന്‍ ഹൃദയത്തില്‍ നിന്നു മാഞ്ഞു പോയ അനുഭവമായിരുന്നു. മഹത്വപ്രത്യക്ഷതയും മദ്ധ്യാകാശത്തില്‍ മാംസചക്ഷുസുകള്‍ക്ക് കാണാവുന്ന വിധത്തിലായിരുന്നില്ല. അതു അകക്കാണു തെളിഞ്ഞവര്‍ക്കു മാത്രം കാണാവുന്ന ഹൃദയമണ്ഡലത്തിലായിരുന്നു.


എന്ന പുതിയ വ്യാഖ്യാനവുമായി യാക്കോബ്കുട്ടി വന്നു. യുസ്തൂസ് യൊസഫ് അതും വിശ്വസിച്ചു. പക്ഷെ അതു ഭൂരിപക്ഷം വിശ്വാസികള്‍ക്കും സ്വീകാര്യമായിരുന്നില്ല. പലരും സ്വന്തം മാതൃസഭകളിലേക്ക് തിരിച്ചു പോയി. സഭയുടെ പ്രധാനപ്രവാചകന്മാരില്‍ ഒരാളായിരുന്ന ഓമല്ലൂര്‍ ഈപ്പനും കന്നീറ്റി ഉണര്‍വ്വു സഭ വിട്ടു. ഓമല്ലൂര്‍ ഈപ്പന്‍ 1878 ജൂലൈ 25നു വെട്ടിയാര്‍ എന്ന സ്ഥലത്തു വച്ച് ഒരു മരത്തില്‍ തൂങ്ങിമരിച്ചു. കൂടാരപ്പറമ്പില്‍ തൊമ്മനും, യുസ്തൂസ് യൊസഫിന്റെ സഹോദരനായ യുസ്തൂസ് മത്തായി കുട്ടിയും വസൂരി രോഗം വന്നു മരിച്ചു.

പക്ഷെ യുസ്തൂസ് യൂസഫും അദ്ദേഹത്തിന്റെ അടുത്ത അനുയായികളും യുസ്തൂസ് യോസഫ് പ്രവചിച്ച പോലെ 1881 ഒക്‌ടോബര്‍ 2നു യേശുവിന്റെ പുനരാഗമനം ഉണ്ടാകുമെന്ന പ്രത്യേശയോടെ ദിവസങ്ങള്‍ എണ്‍നി നീക്കി. 1881 ഒക്‌ടോബര്‍ 2നും ഒന്നും സം‌ഭവിച്ചില്ല. ആ രാത്രി മൊത്തം ഉറക്കൊഴിഞ്ഞ് അവര്‍ യേശുവിനെ സ്വീകരിക്കാന്‍ ഇരുന്നു. പക്ഷെ യുസ്തൂസ് പ്രവചിച്ച പോലെ 1881 ഒക്‌ടോബര്‍ 2നും യേശുവിന്റെ പുനരാഗമനം ഉണ്ടായില്ല. ആ രാത്രിയില്‍ വിഷമത്തോടെ അദ്ദെഹം എഴുതിയ കീര്‍ത്തനമാണ് കാന്താ താമസമെന്തഹോ? വന്നീടാനേശു കാന്താ താമസമെന്തഹോ? എന്നത്.

യുയോമയ സഭയുടെ പിറവി

തന്റെ പ്രവചനങ്ങള്‍ നിവര്‍ത്തിയാവാഞ്ഞതിനു ശെഷം, പ്രവചനങ്ങള്‍ക്ക് പുതിയ വ്യാഖ്യാനങ്ങള്‍ നല്‍കി ക്രിസ്തുമതത്തിന്റേയും ഹിന്ദുമതത്തിന്റേയും ചില അം‌ശങ്ങള്‍ കൂട്ടിക്കലര്‍ത്തി യുസ്തൂസ് യോസഫ് രൂപീകരിച്ച സഭയാണു യുയോമയ സഭ. സി.എം.ഐ സഭയില്‍ നിന്നു പുറത്തക്കപ്പെട്ടതിനു ശെഷം 1875-ല്‍ യുസ്തൂസ് യോസഫും അനുയായികളും കൂടെ സ്ഥാപിച്ച കന്നീറ്റി ഉണര്‍വ്വു സഭ, അഞ്ചരക്കാര്‍, അഞ്ചരവേദക്കാര്‍ എന്നിങ്ങനെ വിവിധ പേരുകളില്‍ അറിയപ്പെട്ടിരുന്നതും, 1875 തൊട്ട് 1881 ഒക്‌ടോബര്‍ വരെ തെക്കന്‍ കേരളത്തിലെ, പ്രത്യേകിച്ച് മദ്ധ്യതിരുവതാംകൂറിലെ, ക്രൈസ്തവസമൂഹത്തെയാകെ ഇളക്കി മറിച്ച സഭയുടെ ബാക്കിപത്രമാണു യുയോമയ സഭ.

പ്രവചനങ്ങള്‍ അസ്ഥാനത്തായതിനു ശെഷം, 1881 ഒക്ടോബറില്‍ പിറവിയെടുത്ത സഭയ്ക്ക് യുയോമയ സഭ എന്ന പേര്‍ തെരഞ്ഞെടുത്തു. നിത്യ സുവിശേഷ സഭ, ക്രിസ്തുമാര്‍ഗ്ഗത്തിന്റെ നിവര്‍ത്തിയായ യുയോമയം എന്നിങ്ങനെയുള്ള വിശേഷനാമങ്ങളും ഇവര്‍ ഉപയോഗിക്കുന്നു. യുയോമയാബ്ദം എന്ന നവീനയുഗവും, യുയോമയ ഭാഷ എന്ന പേരില്‍ പുതിയൊരു ഭാഷയും തുടങ്ങി. യുയോമയം ഒരു സര്‍വ ജാതി മതൈക്യപ്രതീകമാണെന്നു വെളിപ്പെടുത്തിയ യുസ്തൂസ് യോസഫ്, തന്റെ ക്രൈസ്തവ നാമത്തിലേക്ക് തന്റെ പൂര്‍വ്വ ഹൈന്ദവ നാമമായ രാമയ്യന്‍, മൂസ്ലീം നാമമായ് അലി, പാശ്ചാത്യ നാമമായ വില്‍സന്‍ എന്നീ പേരും ചേര്‍ത്തു. ഇവയുടെയെല്ലാം ആദ്യാക്ഷരങ്ങള്‍ ഉള്‍പ്പെടുന്ന യുയോരാലിസണ്‍ എന്ന പുതിയൊരു സ്ഥാനപ്പേരും സ്വീകരിച്ചു.

വീടുകളിലും, പൊതുപ്രാര്‍ത്ഥന സമയത്തും, അപ്പവും വെള്ളവും വച്ച് പ്രാര്‍ത്ഥിച്ച്, പുതിയ രീതിയില്‍ കര്‍ത്താവിന്റെ അത്താഴത്തിന്റെ സ്മരണ ദിവസേനേ ആചരിച്ചു പോരുന്ന ആ സഭയില്‍ ഇപ്പോള്‍ 150-ല്‍ താഴെ കുടുംബങ്ങളാണു അവശേഷിച്ചിട്ടുള്ളത്.

മരണം


1881 ഒക്ടോബര്‍ 2നു ശേഷം സഭാ കാര്യങ്ങളിലൊന്നും അധികം ഇടപെടാതെ വളരെ ശാന്തമായ ഒരു ജീവിതമാണു യുസ്തൂസ് യോസഫ് നയിച്ചത്. യുസ്തൂസ് യോസഫ് 1887-ല്‍ 52-ആമത്തെ വയസ്സില്‍ അന്തരിച്ചു. മാവേലിക്കരയ്ക്കടുത്തുള്ള കന്നീറ്റി എന്ന സ്ഥലത്തെ സി.എസ്.ഐ. പള്ളിയിലാണു യുസ്തൂസ് യോസഫിനെ അടക്കം ചെയ്തിരിക്കുന്നത്.

യുസ്തൂസ് യോസഫ് മലയാള ക്രൈസ്തവ സഭയ്ക്ക് നല്കിയ സംഭാവനകള്‍

യുസ്തൂസ് യോസഫിന്റെ പഠിപ്പിക്കലുകളും പ്രവചനങ്ങളും മിക്ക ക്രൈസ്തവ സഭകള്‍ക്കും സ്വീകാര്യമല്ലായിരുന്നുവെങ്കിലും ആ കാലത്ത് മദ്ധ്യതിരുവിതാംകൂറിലെ ക്രൈസ്തവസഭകള്‍ ഇതു മൂലം ഉണര്‍ത്തപ്പെട്ടു. കൂടുതല്‍ കൂടുതല്‍ ആളുകള്‍ ബൈബിള്‍ വായിക്കുവാന്‍ തുടങ്ങി. ആ കാലഘട്ടത്തോടു ചേര്‍ന്നാണു ബൈബിളിന്റെ മലയാളം പരിഭാഷ ഉണ്ടായത് എന്നതും ഇതിനു സഹായമായി. ബൈബിള്‍ സൊസൈറ്റിയുടെ കണക്കു പ്രകാരം 1873ല്‍ 1119 ബൈബിളാണു വിറ്റു പോയതെങ്കില്‍ 1874-ല്‍ അതിന്റെ എണ്ണം 3034 ആയി ഉയര്‍ന്നു.

വിദ്വാന്‍ കുട്ടിയച്ചനു മലയാളം, തമിഴ്, സംസ്കൃതം, ഇംഗ്ലീഷ്, ഗ്രീക്ക് എന്നീ ഭാഷകളില്‍ പ്രാവീണ്യം ഉണ്ടായിരുന്നു. മത പരിവര്‍ത്തനത്തിനു മുന്‍പ് വളരെ ശുഷ്കാന്തിയോടെ ഹൈന്ദവ മതം പിന്‍തുടര്‍ന്നിരുന്ന അദ്ദേഹത്തിനു ഹൈന്ദവ സം‌ഹിതകളും ആചാരങ്ങളിലും ഒക്കെ നല്ല അറിവുണ്ടായിരുന്നു. അദ്ദേഹത്തിനു ഈ അറിവുകള്‍ ഒക്കെ താന്‍ രചിക്കുന്ന ഓരോ ക്രിസ്തീയ കീര്‍ത്തനത്തിലും പ്രതിഫലിപ്പിക്കുവാന്‍ സാധിച്ചു. കേരളക്രൈസ്തവരുടെ ഇടയില്‍ മലയാളത്തിലുള്ള ക്രിസ്തീയകീര്‍ത്തനങ്ങള്‍ വ്യാപകമായി ആലപിക്കാന്‍ തുടങ്ങിയത് വിദ്വാന്‍ കുട്ടിയച്ചന്റെ പാട്ടുകള്‍ക്ക് പ്രചാരം ലഭിച്ചതോടെയാണെന്നു പറയപ്പെടുന്നു.

വിദ്വാന്‍ കുട്ടിയച്ചന്റെ കീര്‍ത്തങ്ങള്‍ക്ക് കാലത്തെ അതിജീവിക്കുന്ന അദ്വീതമായ കാവ്യ സൗന്ദര്യവും ഭക്തിരസവും ഉണ്ട് എന്നതിന്റെ തെളിവാണു, കേരളത്തിലെ മിക്കവാറും എല്ലാ ക്രൈസ്തവസഭകളും ഇപ്പോഴും തങ്ങളുടെ ആരാധനകളില്‍ അദ്ദേഹത്തിന്റെ കീര്‍ത്തനങ്ങള്‍ ഉപയോഗിക്കുന്നു എന്നത്.

യുസ്തൂസ് യോസഫിന്റെ സാഹിത്യ കൃതികളില്‍ മുഖ്യമായവ താഴെ പറയുന്നവയാണ്‌.

  • വിശുദ്ധവെണ്‍മഴു
  • നിത്യജീവപദവി
  • നിത്യാക്ഷരങ്ങള്‍
  • യുയോമയഭാഷാപുസ്തകം
  • ക്രിസ്താത്മീയ ഗീതങ്ങള്‍
  • യുമോമയ ഗീതങ്ങള്‍

ക്രിസ്താത്മീയ ഗീതങ്ങളില്‍ ആകെ 148 ഗീതങ്ങള്‍ ആണ്‌ ഉള്ളത്. അതിലെ ഒടുവിലത്തെ 12 ഗീതങ്ങള്‍ മുഴുവന്‍ സം‌സ്കൃതത്തിലാണു രചിച്ചിരിക്കുന്നത്. യുയോമയ ഗീതങ്ങളിലെ 56 പാട്ടുകളും 34 ഗ്ലോകങ്ങളും സാധാരണ ജങ്ങള്‍ക്ക് ഭാഷയിലും രാഗത്തിലും ദുര്‍ഗ്രഹങ്ങളാണ്‌. സം‌ഗീതവിദ്വാന്മാര്‍ക്ക് ആലപിച്ചാനന്ദിപ്പാനുള്ള കര്‍ണ്ണാടക ശാസ്ത്രീയ സം‌ഗീത കൃതികളാണ്‌ അവ.

യുസ്തൂസ് യോസഫിന്റെ ചില പ്രശസ്ത ക്രിസ്തീയ കീര്‍ത്തനങ്ങള്‍

  • സ്തുതിപ്പിന്‍ സ്തുതിപ്പിന്‍ യേശുദേവനെ ഹല്ലേലൂയ്യാ പാടി
  • കാന്താ താമസമെന്തഹോ വന്നീടാ നേശു
  • സേനയില്‍ യഹോവയെ നീ വാനസേനയോടെഴുന്നള്ളേണമേ ശാലേമിതില്‍
  • വരുവീന്‍ നാം യഹോവയ്ക്കു പാടുക- രക്ഷ തരുന്ന
  • മറുദിവസം മറിയമകന്‍ യെരുശലേമില്‍ വരുന്നുണ്ടെന്നു അറിഞ്ഞു
  • ആത്മാവെ വന്നീടുക വിശുദ്ധാത്മാവെ വന്നീടുക



അവലംബം



1. ക്രിസ്തീയ കീര്‍ത്തനങ്ങള്‍,28-ആം പതിപ്പ് (മലയാളം), തിരുവല്ല: മാര്‍ത്തോമ്മാ പ്രസിദ്ധീകരണ സമിതി

2. റവ: റ്റി. കെ., ജോര്‍ജ്ജ് (1986). ക്രൂശിലെ സ്നേഹത്തിന്റെ പാട്ടുകാര്‍ (രണ്ടാം ഭാഗം), ഒന്നാം പതിപ്പ് (മലയാളം), തിരുവല്ല: ക്രൈസ്തവ സാഹിത്യ സമിതി,

3. http://www.kuwaitmarthoma.com/links/vidhwankuttyachen.pdf


മറ്റ് കണ്ണികള്‍



1. യുസ്തൂസ് യോസഫിന്റെ സ്തുതിപ്പിന്‍ സ്തുതിപ്പിന്‍ യേശു ദേവനെ എന്നു തുടങ്ങുന്ന ക്രിസ്തീയ കീര്‍ത്തനം മലയാളം വിക്കി ഗ്രന്ഥശാലയില്‍ - http://ml.wikisource.org/wiki/സ്തുതിപ്പിന്‍_സ്തുതിപ്പിന്‍_യേശുദേവനെ

2. യൂടൂബില്‍ സ്തുതിപ്പിന്‍ സ്തുതിപ്പിന്‍ യേശുദേവനെ എന്ന പാട്ടിന്റെ കുറച്ച് ചരണങ്ങള്‍ ഒരു ഗായിക പാടുന്നു http://in.youtube.com/watch?v=lMlHxci7BtM


3. വിക്കിപീഡിയയിലെ യുസ്തൂസ് യോസഫ് എന്ന ലേഖനം

17 October, 2008

മലയാളം വിക്കിപ്രവര്‍ത്തകരുടെ കൂട്ടായ്മ - 2008 ഒക്ടോബര്‍ 31നു - ചാലക്കുടിയില്‍

വിക്കിമീഡിയ ഫൌണ്ടെഷന്റെ മലയാളഭാഷയിലുള്ള വിവിധ വിക്കിസംരംഭങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരുടെ ഒരു കൂടിച്ചേരല്‍ 2008 ഒക്ടോബര്‍ 31 വെള്ളിയാഴ്ച ചാലക്കുടിയില്‍ വെച്ച് നടത്തുവാന്‍ തീരുമാനിച്ചിരിക്കുന്നു. മലയാളം വിക്കിപീഡിയ, മലയാളം വിക്കിഗ്രന്ഥശാല, മലയാളം വിക്ഷണറി, മലയാളം വിക്കിപാഠശാല, മലയാളം വിക്കിചൊല്ലുകള്‍ തുടങ്ങി വിക്കിമീഡിയ ഫൌണ്ടെഷന്റെ എല്ലാ മലയാളം സംരഭങ്ങളുടേയും കൂട്ടായ്മയാനു ഉദ്ദേശിക്കുന്നത്.

ഒരു ദിവസം മുഴുവന്‍ നീണ്ടു നില്‍ക്കുന്ന പരിപാടിയാണുദ്ദേശിക്കുന്നത്. മലയാളം വിക്കി സംരഭങ്ങളുമായി പ്രവര്‍ത്തിക്കുന്നവരും, മലയാളം വിക്കി സംരഭങ്ങളെ പരിചയപ്പെടാന്‍ താല്പര്യമുള്ള എല്ലാവരുടേയും സാന്നിദ്ധ്യം ഈ കൂട്ടായ്മയില്‍ അഭ്യര്‍ത്ഥിക്കുന്നു.കൂട്ടായ്മ നടക്കുന്ന കൃത്യമായ സ്ഥലം, പരിപാടികളുടെ വിശദാംശങ്ങള്‍ എന്നിവ 2 ദിവസത്തിനുള്ളില്‍ പരിപാടിയില്‍ സംബന്ധിക്കും എന്നു ഉറപ്പു തന്നവര്ക്കു മെയില്‍ ചെയ്യുന്നതാണു്.

പരിപാടിയില്‍ പങ്കെടുക്കുവാന്‍ താല്പര്യമുള്ളവര്‍ മറുപടി anoop.ind@gmail.com, shijualexonline@gmail.com എന്നീ വിലാസങ്ങളില്‍ മെയില്‍ അയക്കുവാന്‍ താല്പര്യം

പ്രത്യേക ശ്രദ്ധയ്ക്ക്: പരിപാടികള്‍ സ്പോണ്‍സര്‍ ചെയ്യാന്‍ ആരും മുന്നോട്ടു വരാത്തതിനാല്‍ ഇതിനു വേണ്ടി വരുന്ന എല്ലാ ചെലവുകളും തുല്യമായി പങ്കിട്ടെടുക്കുന്നതാണ്. ഏവരും സഹകരിക്കണം എന്നു അഭ്യര്‍ത്ഥിക്കുന്നു.

03 October, 2008

ഡ്രേക്ക് സമവാക്യവും മംഗളം ദിനപത്രവും അന്യഗ്രഹജീവികളുടെ എണ്ണവും



കഴിഞ്ഞ ദിവസം ഒരു സുഹൃത്ത് ഇമെയില്‍ ആയി അയച്ച് തന്നപ്പൊഴാണു മംഗളം ഓണ്‍‌ലൈനില്‍ (അച്ചടിച്ചും വന്നിട്ടുണ്ടാകണം) വന്ന അന്യഗ്രഹ ജീവികളുടെ എണ്ണം എന്ന ഈ ലേഖനം എന്റെ കണ്ണില്‍ പെട്ടതു. ഇതിനു സമാനമായ പൊസ്റ്റ് കുറച്ച് നാള്‍ മുന്‍പ് ജ്യോതിശാസ്ത്രബ്ലൊഗില്‍ എഴുതിയതിനാല്‍ ഞാനതു താല്പര്യത്തോടെ വായിച്ചു.

പക്ഷെ മംഗളത്തിലെ ലേഖനം ആകെ നിരാശപ്പെടുത്തുന്നതായിരുന്നു. ലേഖനത്തിന്റെ തലക്കെട്ട് മുതല്‍ അടിമുടി factual errors നിറഞ്ഞതാണു മംഗളത്തിലെ ലേഖനം. ജ്യോതിശാസ്ത്രബ്ലൊഗില്‍ എഴുതിയ പോസ്റ്റ് വായിക്കുകയുകയും, നാസയുടേയും മറ്റു ആധികാരിക സൈറ്റുകളില്‍ നിന്നും ഇതിനെ കുറിച്ചു കൂടുതല്‍ കാര്യങ്ങള്‍ വായിച്ചു മനസ്സിലാക്കുകയും ചെയ്ത ആര്‍ക്കും ഡ്രേക്ക് സമവാക്യം അന്യഗ്രഹജീവികളുടെ എണ്ണം കണക്കാക്കാനുള്ള സമവാക്യം അല്ലെന്നു മനസ്സിലാവും. മറിച്ച് നമ്മുടെ ഗാലക്സിയില്‍ നമ്മളെപോലെ വികാസം പ്രാപിച്ച സമൂഹങ്ങളുടെ എണ്ണം കണക്കാനുള്ള സമവാക്യം ആണ് അത്. പക്ഷെ മംഗളംകാര്‍ക്ക് അതു പ്രപഞ്ചത്തിലെ മൊത്തം അന്യഗ്രജീവികളുടെ എണ്ണം കണക്കാനുള്ള സമവാക്യം ആകുന്നു.

കാര്യങ്ങള്‍ വസ്തുനിഷ്ഠമായി പഠിക്കാതെ എഴുതുന്ന ഇത്തരം ലെഖനങ്ങള്‍ മൂലമാണു പല ശാസ്ത്ര സത്യങ്ങളും ആളുകള്‍ തെറ്റായി മനസ്സിലാക്കുന്നത്. മലയാളം വിക്കിപീഡിയ പോലുള്ള സം‌രംഭങ്ങള്‍ക്ക് ഇത്തരം ലേഖനങ്ങള്‍ ഒരു ഭീഷണിയും ആണു. കാരണം പല ലേഖനങ്ങള്‍ക്കും റെഫറന്‍സ് ആയി ചേര്‍ക്കുന്നതു നമ്മുടെ പത്രമാദ്ധ്യമങ്ങളില്‍ വരുന്ന ഇത്തരം വാര്‍ത്തകളാണു.

ആ ലേഖനത്തില്‍ സമവാക്യത്തിലെ ഗണങ്ങളെ വിശദീകരിക്കുന്ന വാചകങ്ങളിലും മറ്റിടങ്ങളിലും ഇതേ പോലെ factual errors ഉണ്ട്. ഞാനതു ഓരോന്നായി പെറുക്കുന്നില്ല. ജ്യോതിശാസ്ത്രബ്ലൊഗിലെ ലേഖനവും, ആധികാരിക സൈറ്റുകളില്‍ നിന്നു ഡ്രേക്ക് സമവാക്യത്തെ കുറിച്ച് വായിക്കുന്ന ആര്‍ക്കും അതു സ്വയം മനസ്സിലാക്കാവുന്നതേ ഉള്ളൂ.

ഡ്രേക്ക് സമവാക്യത്തെ കുറിച്ച് കൂടുതല്‍ മനസ്സിലാക്കാന്‍ സഹായിക്കുന്ന പുറം കണ്ണികള്‍

  1. ജ്യോതിശാസ്ത്രബ്ലൊഗിലെ ലേഖനം
    അന്യഗ്രഹ ജീവികള്‍ക്കു വേണ്ടിയുള്ള തെരച്ചിലും ഡ്രേക്ക് സമവാക്യവും
  2. The Drake Equation: http://www.fennzart.com/planetarysystems/drake_equation.html
  3. What is the Drake Equation?:http://www.setileague.org/general/drake.htm
  4. ഇംഗ്ലീഷ് വിക്കിപീഡിയ ലേഖനം: http://en.wikipedia.org/wiki/Drake_equation

09 August, 2008

മലയാളം വിക്കിപീഡിയ ഒരു നാഴികക്കല്ലു കൂടി പിന്നിട്ടു

മലയാളത്തിലെ സ്വതന്ത്ര ഓണ്‍ലൈന്‍ വിജ്ഞാനകോശമായ മലയാളം വിക്കിപീഡിയ പ്രധാനപ്പെട്ട ഒരു നാഴികക്കല്ലു കൂടി പിന്നീട്ടിരിക്കുന്നു. വിക്കിപീഡിയയിലേക്കു അപ്‌ലോഡ് ചെയ്യപ്പെട്ട ചിത്രങ്ങളുടെ എണ്ണം 5000 കടന്നു. ഇന്ത്യന്‍ ഭാഷകളിലുള്ള വിക്കിപീഡിയകളില്‍ ഏറ്റവും അധികം ചിത്രങ്ങള്‍ അപ്‌ലോഡ് ചെയ്യപ്പെട്ട വിക്കിയാണു മലയാളം വിക്കിപീഡിയ എന്ന കാര്യം കൂടി പരിഗണിക്കുന്നതു ഈ നേട്ടത്തിന്റെ മാറ്റു കൂട്ടുന്നു. രണ്ടാം സ്ഥാനത്തുള്ള തെലുഗുവിക്കിപീഡിയയിലേക്കു ഇതു വരെ അപ്‌ലോഡ് ചെയ്യപ്പെട്ട ചിത്രങ്ങള്‍ 3685 ആണു.

വിക്കിപീഡിയയിലെ ലേഖനങ്ങള്‍ കൂടുതല്‍ ആസ്വാദ്യവും അറിവുപകരുന്നതുമാകുവാന്‍ ചിത്രങ്ങള്‍ എത്രത്തോളം സഹായിക്കുന്നു എന്നു നമ്മള്‍ക്ക് ഏവര്‍ക്കും അറിവാവുന്നതാണല്ലോ. വിക്കിപീഡിയയിലെ ഓരോ ലേഖനവും വായിച്ചു നോക്കി ലേഖനത്തിനു ചേര്‍ന്ന ചിത്രങ്ങള്‍ സംഭാവന ചെയ്യുന്ന എല്ലാ വിക്കിപീഡിയര്‍ക്കും ഈ നേട്ടത്തില്‍ അഭിമാനിക്കാം. ആരേയും പേരെടുത്തു പറയുന്നില്ലെങ്കിലും, ഒരു സ്വതന്ത്ര ഓണ്‍ലൈന്‍ വിജ്ഞാനകോശത്തില്‍ അവരുടെ സംഭാവന നിസ്തുലം ആണെ‍ന്നതു പ്രത്യേകം സ്മരിക്കുന്നു.

വിക്കിമീഡിയ വിക്കികളിലേക്കു ചിത്രങ്ങള്‍ എവിടെയൊക്കെ അപ്‌ലോഡ് ചെയ്യാം, വിവിധ ലൈസന്‍സുകള്‍, ചിത്രങ്ങള്‍ ഏതൊക്കെ വിധത്തില്‍ ഉപയോഗിക്കുന്നു തുടങ്ങിയവയെക്കുറിച്ചൊക്കെയുള്ള വിശദവിവരങ്ങള്‍ അടങ്ങുന്ന ഒരു കുറിപ്പ് ഒരു പോസ്റ്റായി താമസിയാതെ ഇടാം.

മൂന്നാഴ്ച മുന്‍പ് (19 ജൂലൈ 2008നു) 7000 ലേഖനങ്ങള്‍ എന്ന നാഴികക്കല്ലു പിന്നിട്ട മലയാളം വിക്കിപീഡിയ, ലേഖനത്തിന്റെ എണ്ണത്തേക്കാള്‍ ഗുണത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നതിനാല്‍ മറ്റുഭാഷകളിലുള്ള വിക്കിപീഡിയകളെ അപേക്ഷിച്ച് വളരെപതുക്കെയാണു വളരുന്നത്. ലേഖനങ്ങളുടെ ഗുണമേന്മ വര്‍ദ്ധിക്കണമെങ്കില്‍ കൂടുതല്‍ ആളുകള്‍ വിക്കിയിലെത്തി സംഭാവന നല്‍കിയേ തീരൂ. കൂടുതല്‍ കണ്ണുകള്‍ കാണുകയും തിരുത്തുകയുംചെയ്യുമ്പോള്‍ ലേഖനങ്ങളുടെ ഗുണനിലവാരം ഉയരുന്നു എന്നതാണ് മലയാളം വിക്കിപീഡിയയുടെയും മറ്റ് വിക്കികളുടെയുംപ്രവര്‍ത്തന തത്വം. വിക്കിപീഡിയയിലേക്കും അതിന്റെ അനുബന്ധ സംരംഭങ്ങളിലേക്കും ലേഖനങ്ങളും ചിത്രങ്ങളും സംഭാവന ചെയ്യാന്‍ വിജ്ഞാനം പങ്കു വെക്കാന്‍ തയ്യാറുള്ള ഓരോ വ്യക്തിയേയും ക്ഷണിക്കുന്നു.

മലയാളം വിക്കിപീഡിയയും മറ്റു പ്രമുഖ ഇന്ത്യന്‍ വിക്കിപീഡിയകളും തമ്മില്‍ വിവിധ പരാമീറ്ററുകളില്‍ എവിടെ നില്‍ക്കുന്നു എന്നു മനസ്സിലാക്കാന്‍ സഹായിക്കുന്ന ഒരു ചാര്‍ട്ട് താഴെ കൊടുക്കുന്നു. (താരത്യമത്തിനു വേണ്ടി പൊതുവെ നല്ല വിക്കികളായി പരിഗണിക്കപ്പെടുന്ന ഇംഗ്ലീഷ്, ഹീബ്രൂ, അറബിക്ക് എന്നിവയും ഉള്‍പ്പെടുത്തിയിരിക്കുന്നു).

2008 ഓഗസ്റ്റ് 9, രാവിലെ 11:30 മണി (ഇന്ത്യന്‍ സമയം) വരെയുള്ള ഏറ്റവും പുതിയ വിവരങ്ങളാണു ഇതില്‍ ഉള്ളത്.

ഭാഷ

ലേഖനങ്ങളുടെ എണ്ണം

തിരുത്തലുകളുടെ എണ്ണം

ഉപയോക്താക്കാളുടെ എണ്ണം

അപ്‌ലോഡ് ചെയ്യപ്പെട്ട ചിത്രങ്ങളുടെ എണ്ണം

വിക്കിയുടെ ഗുണ നിലവാരം സൂചിപ്പിക്കുന്ന പേജ് ഡെപ്ത്ത്

ഇംഗ്ലീഷ്

2496521

242690306

7617071

803275

373.12

ഹീബ്രൂ

80326

5907170


60852


24364


161.71


അറബി

67227

2774986

137225

3665

116.46


തെലുഗു

41013

325026


6383

3686


3.08

ഹിന്ദി

20907


226473

5403

1492


5.09

മറാഠി

19171

265695

2802

1374


12.36

ബംഗാളി

17942

342766

2821


1326

42.2

തമിഴ്

14857


273356

3930

3012


19.41

മലയാളം


7177


218361


6270


5000


116.74

കന്നഡ

5831

71531

1861

1337

10.93

02 August, 2008

കുമാരനാശാന്റെ കവിതകളും മലയാളം വിക്കിഗ്രന്ഥശാലയും

കഴിഞ്ഞകാലത്തിലെ അമൂല്യഗ്രന്ഥങ്ങള്‍ ശേഖരിക്കുന്ന വിക്കിയാണ് മലയാളംവിക്കിഗ്രന്ഥശാല (http://ml.wikisource.org) എന്നു എല്ലാവര്‍ക്കും അറിയാമല്ലോ. പകര്‍പ്പവകാശ പരിധിയില്‍ വരാത്ത പ്രാചീന കൃതികള്‍ (ഉദാ: ബൈബിള്‍, വേദങ്ങള്‍..), പകര്‍പ്പവകാശ കാലാവധി കഴിഞ്ഞ കൃതികള്‍ (ഉദാ: കേരളപാണിനീയം, ആശാന്‍ കവിതകള്‍), പകര്‍പ്പവകാശത്തിന്റെ അവകാശി പൊതുസഞ്ചയത്തിലാക്കിയ കൃതികള്‍ എന്നിങ്ങനെ മൂന്നു തരം കൃതികളാണു വിക്കി ഗ്രന്ഥശാലയില്‍ ചേര്‍ത്തു കൊണ്ടിരിക്കുന്നത്.

കുമാരനാശാന്റെ സമ്പൂര്‍ണ്ണ കൃതികള്‍, കേരളപാണിനീയം എന്നിവയാണു വിക്കിഗ്രന്ഥശാലയില്‍ ചേര്ക്കുവാന്‍ ഇപ്പോള്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നത്. ഇതില്‍ കുമാരനാശാന്റെ കൃതികള്‍ ചേര്‍ത്തു കൊണ്ടിരിക്കുന്ന വിവരം ഇതിനു മുന്‍പു സൂചിപ്പിച്ചിട്ടുള്ളതാണല്ലോ. ആ പ്രവര്‍ത്തനം തീരാറായി കൊണ്ടിരിക്കുകയാണു. ആശാന്റെ എല്ലാ പ്രമുഖ കവിതകളും ഇതിനകം വിക്കിഗ്രന്ഥശാലയില്‍ എത്തി കഴിഞ്ഞു. ഇനി വിക്കിയിലാവാനുള്ള പ്രമുഖ കൃതികള്‍ ദുരവസ്ഥ, ശ്രീബുദ്ധചരിതം എന്നിവയാണു.

പിന്നീടു ബാക്കിയുള്ളത്
  • പുഷ്പവാടി
  • മണിമാല
  • വനമാല
എന്നീ കവിതാസമാഹരങ്ങളിലെ ചെറു കവിതകളാണു. ഈ സമാഹാരങ്ങളിലെ പല കവിതകളുടേയും പേരുകള് കിട്ടിയിട്ടില്ല. ഇതു പൂര്‍ത്തിയായാല്‍ കുമാരനാശാന്റെ സമ്പൂര്‍ണ്ണ കൃതികള്‍ പബ്ലിക്ക് ഡൊമൈനില്‍, മലയാളം യൂണിക്കോഡില്‍, തിരയാനുള്ള സൗകര്യത്തോടെ വിക്കിയിലായി എന്നതില് നമുക്കു അഭിമാനിക്കാം.

ഈ സം‌രംഭം പൂര്‍ത്തീകരിക്കുന്നതിനായി, ഇതില്‍ സഹരിക്കുവാന്‍ താല്പര്യം ഉള്ളവരെ മലയാളം വിക്കിഗ്രന്ഥശാലയിലേക്കു ക്ഷണിക്കുന്നു.

നാലു കാര്യങ്ങള്‍ക്കാണു ഇപ്പോള്‍ സഹായം വേണ്ടതു.

  1. ദുരവസ്ഥ, ശ്രീബുദ്ധചരിതം എന്നീ പ്രമുഖ കൃതികള്‍ പൂര്‍ത്തിയാക്കണം. ശ്രീബുദ്ധചരിതത്തിന്റെ മൂന്നു കാണ്ഡങ്ങള്‍ പൂര്‍ത്തിയായി. ഇനി നാലും അഞ്ചും കാണ്ഡങ്ങള്‍ തീര്‍ക്കണം.
  2. പുഷ്പവാടി, മണിമാല, വനമാല എന്നീ കവിതാസമാഹരങ്ങളിലെ കവിതകള്‍ ഏതൊക്കെയാണെന്നു കണ്ടു പിടിക്കുന്നതിനു സഹായിക്കണം.
  3. മുകളിലെ കവിതാസമാഹരങ്ങളിലെ ചെറു കവിതകള്‍ വിക്കിയിലാക്കാന്‍ സഹായിക്കണം.
  4. ഏതെന്കിലും കവിതയോ, കവിതാസമാഹരങ്ങളോ വിട്ടു പോയിട്ടുണ്ടോ എന്നു വേരിഫൈ ചെയ്യണം.

ഇതിനകം വിക്കിയിലാക്കിയ കുമാരനശാന്റെ കവിതകളില്‍ ഭൂരിഭാഗവും ചെയ്തതു വെള്ളെഴുത്ത്, കണ്ണൂരാന്‍ എന്നീ ബ്ലോഗര്‍മാരാണു. അവരുടെ സഹായസഹകരണങ്ങള്‍ ഇവിടെ പ്രത്യേകം സ്മരിക്കുന്നു.

അതോടൊപ്പം, ഇത്തരം ബൃഹത്തായ ഒരു സം‌രംഭം പൂര്‍ത്തിയാക്കുന്നതിനു രണ്ടോ മൂന്നോ പേര്‍ പോരാ എന്ന തിരിച്ചറിവോടെ കൂടുതല്‍ സുമനസ്സുകള്‍ ഇതില്‍ സഹകരിക്കണം എന്നഭ്യര്‍ത്ഥിക്കുന്നു.

അതിനു വേണ്ടി വിക്കിഗ്രന്ഥശാലയില്‍ നേരിട്ടു ഒരു അക്കൗണ്ട് ഉണ്ടക്കുകയോ എനിക്കു ഒരു മെയിലയക്കുകയോ ചെയ്യുക. (എന്റെ മെയില്‍ ഐഡി shijualexonline@gmail ).

13 February, 2008

വിശുദ്ധ ഖുര്‍‌ആനും മലയാളം വിക്കിഗ്രന്ഥശാലയില്‍

വളരെ നാളത്ത കാത്തിരിപ്പിനു ശേഷം ഖുര്‍‌ആന്റെ മലയാള പരിഭാഷയും മലയാളം വിക്കിഗ്രന്ഥശാലയിലേക്കു ചേര്‍ക്കപ്പെട്ടിരിക്കുന്നു. ഖുര്‍‌ആന്റെ മലയാള പരിഭാഷ വിക്കിയില്‍ ചേര്‍ക്കുവാന്‍ ആവശ്യമായ വിധത്തില്‍ ഖുര്‍‌ആന്‍ മലയാളം എന്ന സൈറ്റിലെ ഡാറ്റബേസ് ഷെയര്‍ ചെയ്യുകയും ഇതു ആവശ്യമായ എല്ലാ അനുമതിയും സഹായങ്ങളും ചെയ്തു തന്ന ഖുര്‍‌ആന്‍ മലയാളം സെറ്റിന്റെ വെബ് മാസ്റ്റര്‍ ശ്രീ. ഹിഷാം കോയ അവര്‍കളോട് ഉള്ള പ്രത്യേക നന്ദി ഇത്തരുണത്തില്‍ രേഖപ്പെടുത്തട്ടെ.

കണ്ടെന്റ് വിക്കിയിലുടുന്നതിനു വിക്കിയിലെ ഒരു ഉപയോക്താവായ ശ്രീ. അനൂപനും സഹകരിച്ചു. അദ്ദേഹത്തിനും നന്ദി.

സൈറ്റില്‍ നിന്നുള്ള കണ്ടെന്റ് വിക്കിഫോര്‍മാറ്റിലേക്കു കൊണ്ടു വരുന്നതിനു ഞങ്ങള്‍ക്കു സഹായകരമായ രീതിയില്‍ ഒരു എക്സ്‌ല്‍ മാക്രോ എഴുതി തന്ന പ്രമുഖ ബ്ലോഗറായ ശ്രീ. തമനുവിനോടുള്ള പ്രത്യേക നന്ദി അറിയിക്കട്ടെ. അതു ഇല്ലായിരുന്നെങ്കില്‍ ഈ അടുത്തൊന്നും ഖുര്‍‌ആന്റെ വിക്കിവത്ക്കരണം പൂര്‍ത്തിയാവുമായിരുന്നില്ല.


ഖുര്‍‌ആന്റെ ആദ്യത്തെ അദ്ധ്യായത്തിലേക്കുള്ള ലിങ്ക് ഇവിടെ. പരിശുദ്ധ ഖുര്‍‌ആന്‍ ഒന്നാം അദ്ധ്യായം

ഈ താളില്‍ എത്തിപ്പെട്ടാല്‍ പിന്നെ ഖുര്‍‌ആന്റെ ഏതു അദ്ധ്യായത്തിലേക്കു പോകാനും എളുപ്പമാണു. അതിനു സഹായകരമായ് രീതിയില്‍ ഓരോ അദ്ധ്യായ്ത്തിലും നിരവധി നാവിഗേഷന്‍ ടെമ്പ്ലേറ്റുകള്‍ ചേര്‍ത്തിട്ടുണ്ട്. ഈ നാവിഗേഷന്‍ ടെമ്പ്ലേറ്റുകള്‍ നിര്‍മ്മിക്കുന്നതിനാണു കുറേ സമയം ചിലവായതു.

കഴിഞ്ഞ പോസ്റ്റില്‍ സൂചിപ്പിച്ചിരുന്ന പോലെ ആശാന്‍ കവിതകളുടെ സമ്പൂര്‍ണ്ണമായി വിക്കിയിലാക്കാനുള്ള ശ്രമം നടക്കുന്നു. പക്ഷെ കഴിഞ്ഞ പോസ്റ്റിനെ തുടര്‍ന്നു ഫലദായകരമായ രീതിയില്‍ ആരും പ്രതികരിച്ചില്ല. പ്രതികരിച്ചവര്‍ക്ക് പകര്‍പ്പകാശപരിധിയില്‍ വരുന്ന വയലാര്‍ കവിതകള്‍ ഒക്കെ വിക്കിയിലാക്കുന്നതിനാണു താല്പര്യം. അതു വയലാര്‍ കവിതകള്‍ പബ്ലിക്ക് ഡൊമൈനില്‍ ആവുന്ന വരെ നടക്കില്ല. അതിനാല്‍ തന്നെ ആ സംഘാത പ്രവര്‍ത്തനത്തില്‍ ആരും പുതിയതായി ചേര്‍ന്നിട്ടില്ല. ഒരിക്കല്‍ കൂടി കുമാരനാശാന്റെ കവിതകള്‍ വിക്കിയിലാക്കുന്ന സംരംഭത്തിലേക്കു നിങ്ങളുടെ ശ്രദ്ധ ഖണിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ മലയാളവിക്കിഗ്രന്ഥശാലയും ആശാന്‍ കവിതകളും എന്ന ഈ പൊസ്റ്റിലുണ്ട്. സഹകരിക്കാന്‍ താല്പര്യമുള്ളവര്‍ മെയിലയക്കുമല്ലോ.

03 February, 2008

മലയാളവിക്കിഗ്രന്ഥശാലയും ആശാന്‍ കവിതകളും

മലയാളഭാഷയില്‍ മലയാളം വിക്കിപീഡിയ എന്ന സംരംഭത്തിനു പുറമേ പകര്‍പ്പവകാശ കാലാവധി കഴിഞ്ഞതോ പകര്‍പ്പവകാശം ഇല്ലാത്തതോ ആയ അമൂല്യ ഗ്രന്ഥങ്ങള്‍ ഓണ്‍ലൈനില്‍ ആക്കി ഭാവി തലമുറയ്ക്കു വേണ്ടി സൂക്ഷിച്ചു വെക്കുന്ന ഒരു സംരഭമായ വിക്കിഗ്രന്ഥശാല എന്ന വേറൊരു സംരംഭം കൂടി ഉണ്ടെന്നു ചിലര്‍ക്കെങ്കിലും അറിയാമല്ലോ.

മുന്‍പ് ചില പോസ്റ്റുകളില്‍ സൂചിപ്പിച്ചിരുന്നപോലെ സത്യവേദപുസ്തകം, ഭഗവത് ഗീത തുടങ്ങിയ മതഗ്രന്ഥങ്ങള്‍ മാത്രമാണു ഇതിനകം അതിലേക്കു കൂട്ടിചേര്‍ത്തു കഴിഞ്ഞതു. ഖുര്‍‌ആന്‍, അദ്ധ്യാത്മ രാമായണം, തുടങ്ങിയ ചില ഗ്രന്ഥങ്ങള്‍ പ്രസ്തുത വിക്കിയിലാക്കുന്ന പ്രവര്‍ത്തനം നടക്കുന്നുടെങ്കിലും ഓരോരുത്തര്‍ ഒറ്റയ്ക്കു ആ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നതു മൂലം അതു ഇഴഞ്ഞിഴഞ്ഞാണു നീങ്ങുന്നത്.


ഇത്തരുണത്തിലാണു സംഘാത പ്രവര്‍ത്തനത്തിലൂടെ കൂടുതല്‍ പേരെ പങ്കെടുപ്പിച്ച് ഒരു പ്രധാനസംരംഭം വിക്കിഗ്രന്ഥശാലയിലാക്കുന്നതിനുള്ള പദ്ധതി മനസ്സിലെത്തുന്നത്. കുമാരനാശാന്റെ വീണപൂവ് വിക്കിയിലാക്കീയ രാജേഷ്‌ വര്‍മ്മ, ആശാന്റെ ചില ചെറു കവിതകള്‍ വിക്കിഗ്രന്ഥശാലയിലാക്കിയ Vinayaraj എന്ന രണ്ടു ഉപയോക്താക്കള്‍ ആണു ഇങ്ങനെ ഒരു പദ്ധതി രൂപപ്പെടുത്തുന്നതിനു പ്രചോദനം ആയത്.

ഈ പദ്ധതിയുടെ ലക്ഷ്യം കുമാരനാശാന്റെ എല്ലാ കൃതികളും വിക്കിഗ്രന്ഥശാലയിലാക്കുക എന്നതാണ്. മലയാളം യൂണിക്കോഡില്‍ തിരച്ചില്‍ സൌകര്യത്തോടുകൂടി ഒരു മാഹാത്മാവിന്റെ കൃതികള്‍ മൊത്തം വിക്കിയിലാക്കിയാല്‍ മലയാളം വിക്കിഗ്രന്ഥശാലയുടെ ചരിത്രത്തിലും ഓണ്‍ലൈന്‍ മലയാളത്തിന്റെ ചരിത്രത്തിലും അതൊരു നാഴികക്കല്ലായിരിക്കും.താഴെ പറയുന്ന കവിതകള്‍ ആണു ഇതിനകം പൂര്‍ത്തിയായത്.

  1. വീണ പൂവ്‌
  2. ഒരു സിംഹപ്രസവം
  3. കുയില്‍
  4. പ്രരോദനം

ഇപ്പോല്‍ 2 ഉപയോക്താക്കള്‍ ഈ സംരംഭത്തില്‍ പങ്കെടുത്ത് ആശാന്‍ കവിതകള്‍ ചേര്‍ത്തുകൊണ്ടിരിക്കുന്നു. ഒന്നു പ്രസിദ്ധ ബ്ലോഗറായ കണ്ണൂരാനും, മറ്റൊന്നു വിക്കിയിലുള്ള ശിവന്‍ എന്ന ഉപയോക്താവും.

മുന്‍പ് സൂചിപ്പിച്ച പോലെ ഒന്നോ രണ്ടോ പേര്‍ ഒറ്റയ്ക്കൊറ്റയ്ക്കു ഇതു ചെയ്താല്‍ ഈ പദ്ധതി തീരുന്നതിനു നാളുകള്‍ എടുക്കും. അതിനാല്‍ മലയാളത്തെ സ്നേഹിക്കുന്ന, കുമാരനാശാനെ ഇഷ്ടപ്പെടുന്ന, കവിതകളെ ഇഷ്ടപ്പെടുന്ന സഹൃദയരായ കവിതാസ്നേഹികളുടെ ശ്രദ്ധ ഈ സംരംഭത്തിലേക്ക് ക്ഷണിക്കുന്നു.


ഈ സംരഭത്തില്‍ പങ്കെടുത്ത് ആശാന്‍ കവിതകളെ വിക്കിഗ്രന്ഥശാലയില്‍ ചേര്‍ക്കുവാന്‍ സന്മനുസ്സുള്ളവര്‍ എനിക്കു ഒരു ഇമെയില്‍ അയക്കുക. എന്റെ ഇമെയില്‍ വിലാസം shijualexonline@gmail.com എന്നാണു.


ഒരേ കവിത രണ്ടു മൂന്നു പേര്‍ ടൈപ്പു ചെയ്തു വിക്കിയിലാക്കുന്നതു ഒഴിവാക്കാന്‍ ഏതു കവിതയാണു വിക്കിയിലാക്കാന്‍ താല്പര്യം എന്നതും കൂടി ഇമെയിലില്‍ അറിയിക്കുക. ഒരു കൃതി ഒരാള്‍ ചെയ്തു വിക്കിയിലിടാന്‍ വരുമ്പോള്‍ അതു വേറെ ഒരാള്‍ ചെയ്തു എന്ന ഇച്ഛാഭംഗം/പരാതി പലരും പറഞ്ഞിട്ടുണ്ട്. അതിനാല്‍ ഏതു കൃതിയാണു ചെയ്യാന്‍ പോവുന്നതു എന്നു നിര്‍ബന്ധമായും അറിയിക്കുക. പ്രത്യേകിച്ച് താല്പര്യം ഒന്നുമില്ലെങ്കില്‍ ഏതു കവിതയും കിട്ടിയാല്‍ ചെയ്യും എന്നാണെങ്കില്‍ മെയിലയക്കുക. ഇനി ചെയ്യാന്‍ ബാക്കിയുള്ള കവിതകളുടെ പട്ടിക നല്‍കാം. അതില്‍ നിന്നു ഇഷ്ടമുള്ളതു നിങ്ങള്‍ക്കു തന്നെ തിരഞ്ഞെടുക്കാം. ഇനി പൂര്‍ത്തിയാവാനുള്ള ചില പ്രമുഖ കൃതികള്‍ താഴെ പറയുന്നവ ആണ്.

  1. നളിനി
  2. ലീല
  3. ബാലരാമായണം
  4. ചിന്താവിഷ്ടയായ സീത
  5. ദുരവസ്ഥ
  6. ചണ്ഡാലഭിക്ഷുകി
  7. കരുണ


എല്ലാ വിവരത്തിനും മെയിലയക്കുക. മെയില്‍ ഐഡി ഒരിക്കല്‍ കൂടി: shijualexonline@gmail.com. ഒരിക്കല്‍ കൂടി മലയാളത്തെ സ്നേഹിക്കുന്ന, കുമാരനാശാനെ ഇഷ്ടപ്പെടുന്ന, കവിതകളെ ഇഷ്ടപ്പെടുന്ന, അറിവ് പങ്കു വെക്കുവാന്‍ ഇഷ്ടപ്പെടുന്ന സഹൃദയരുടെ ശ്രദ്ധ ഈ സംരംഭത്തിലേക്ക് ക്ഷണിക്കുന്നു.

ചോദ്യോത്തരം

അപ്പു said...
ഷിജുവേ...ഈ കവിതകളുടെ മൂലരൂപം എവിടെകിട്ടും, നോക്കി ടൈപ്പു
ചെയ്യേണ്ടേ


മൂലകൃതി പുസ്തകം നോക്കി ടൈപ്പ് ചെയ്യണം. അതാണാവശ്യം. ഒരു കൃതിക്ക് പി ഡി എഫ് ഉണ്ടെങ്കില്‍ അതു ഡിജിറ്റൈസ് ചെയ്തിട്ടുണ്ട് (ആരെങ്കിലും ടൈപ്പു ചെയ്തിട്ടുണ്ട്) എന്നാണര്‍ത്ഥം. എങ്കില്‍ ആ പി ഡീ എഫിന്റെ സ്രോതസ്സ് കണ്ടു പിടിച്ചാല്‍ പ്രസ്തുത കൃതി ടൈപ്പു ചെയ്യുന്ന പരിപാടിയേ നമുക്കു വേണ്ടിവരില്ല. സ്രോതസ്സ് കിട്ടി കഴിഞ്ഞാല്‍ പ്രസ്തുത കൃതി യൂണിക്കോഡിലാക്കുന്ന പരിപാടി മാത്രമേ ബാക്കിയുണ്ടാവൂ

സ്കാന്‍ഡ് പിഡീഫ് ആണെങ്കില്‍ ഡിജിറ്റൈസ് ചെയ്തിട്ടില്ല. അതു നോക്കി ടൈപ്പ് ചെയ്യാം. പി ഡി എഫ് ഇല്ലാത്ത, ഇതു വരെ ഡിജിറ്റൈസ് ചെയ്തിട്ടില്ലാത്ത കൃതികള്‍ പുസ്തകം നോക്കി ടൈപ്പു ചെയ്യണം. അതാണാവശ്യം. ഇതു വരെ ചെയ്തവരൊക്കെ അതു തന്നെയാണു ചെയ്യുന്നതു.